International

ഇറാനെതിരെ ജി7 രാജ്യങ്ങളുടെ ഉപരോധം ഉടൻ, ഇസ്രായേലിന് പൂർണ്ണ പിന്തുണ

വാഷിങ്ടൻ: ഇറാനെതിരെ ഉപരോധം ഏർപ്പെടുത്താൻ അമേരിക്ക. ഇസ്രയേലിനെതിരെ ഇറാൻ നടത്തിയ മിസൈലാക്രമണത്തിന് പിന്നാലെയാണ് ഇറാനെതിരെ ഉപരോധം ഏർപ്പെടുത്താൻ അമേരിക്ക നീക്കം ആരംഭിച്ചത്. ഇതു സംബന്ധിച്ച് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ജി7 രാഷ്ട്രത്തലവന്മാരുമായി ആശയവിനിമയം നടത്തി. കാനഡ, ഫ്രാൻസ്, ജർമനി, ഇറ്റലി, ജപ്പാൻ, ബ്രിട്ടൻ എന്നീ രാജ്യങ്ങളുടെ നേതാക്കളുമായി ടെലിഫോണിൽ സംസാരിച്ച ബൈഡൻ, ഇറാനെതിരെ ജി7 രാജ്യങ്ങളുടെ ഉപരോധം ഉടൻ പ്രഖ്യാപിക്കുമെന്ന് വ്യക്തമാക്കി.

ഇസ്രയേലിനെതിരായ ഇറാന്റെ ആക്രമണത്തെ ജി7 നേതാക്കൾ അപലപിച്ചു. ഇസ്രയേലിനും അവിടുത്തെ ജനങ്ങൾക്കും പൂർണ പിന്തുണയും ഐക്യദാർഢ്യവും ബൈഡൻ ആവർത്തിച്ചതായും വൈറ്റ് ഹൗസ് വക്താവ് പറഞ്ഞു. അതേസമയം, ഇറാന്റെ ആണവകേന്ദ്രങ്ങളിൽ ആക്രമണം നടത്താൻ ഇസ്രയേൽ തുനിഞ്ഞാൽ പിന്തുണയ്ക്കില്ലെന്നാണ് ജോ ബൈഡന്റെ നിലപാട്.

ചൊവ്വാഴ്ചത്തെ ആക്രമണത്തിന് എങ്ങനെ പ്രതികരിക്കണമെന്നതു സംബന്ധിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു വിവിധ സാധ്യതകൾ പരിഗണിക്കുന്നതിനിടെയാണ് ബൈഡൻ തന്റെ നിലപാട് വ്യക്തമാക്കിയത്. സ്വയം പ്രതിരോധിക്കാനുള്ള ഇസ്രയേലിന്റെ അവകാശത്തെ പിന്തുണയ്ക്കുന്നുവെന്നും ഇറാന്റെ ആക്രമണത്തിന് മറുപടി നൽകണമെന്നും ബൈഡൻ കൂട്ടിച്ചേർത്തു. ബെന്യാമിൻ നെതന്യാഹുവുമായി സംസാരിക്കുമെന്നും ബൈഡൻ പറഞ്ഞു.

അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ലബനനിൽ ഇസ്രയേൽ നടത്തിയ ആക്രമണങ്ങളിൽ 46 പേർ കൊല്ലപ്പെടുകയും 85 പേർക്ക് പരുക്കേൽക്കുകയും ചെയ്തതായി ലബനൻ ആരോഗ്യ മന്ത്രാലയം വ്യാഴാഴ്ച പുലർച്ചെ പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button