Latest NewsIndiaNews

മുഖ്യമന്ത്രി പിണറായി വിജയന്റെ വിവാദ അഭിമുഖം, മലപ്പുറം പരാമര്‍ശം പിആര്‍ ഏജന്‍സി എഴുതി നല്‍കിയത്: ദി ഹിന്ദു ദിനപത്രം

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ വിവാദ അഭിമുഖത്തില്‍ പ്രതികരണവുമായി ‘ദി ഹിന്ദു’ ദിനപത്രം രംഗത്ത്. മുഖ്യമന്ത്രിയുടെ അഭിമുഖത്തില്‍ നിന്ന് നിന്ന് വിവാദ പരാമര്‍ശങ്ങള്‍ പിന്‍വലിക്കുകയാണെന്ന് ‘ദി ഹിന്ദു’ അറിയിച്ചു. അഭിമുഖത്തിലെ മലപ്പുറം പരാമര്‍ശം പിആര്‍ ഏജന്‍സി പ്രതിനിധികള്‍ എഴുതി നല്‍കിയതാണ്. മാധ്യമ ധാര്‍മ്മികതയ്ക്ക് നിരക്കാത്തതിനാല്‍ ഖേദിക്കുന്നുവെന്നും ‘ദി ഹിന്ദു’ അറിയിച്ചു. മലപ്പുറം പരാമര്‍ശത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് പത്രത്തിന് കത്ത് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ഖേദം പ്രകടിപ്പിച്ചുകൊണ്ടുള്ള കുറിപ്പ് വന്നത്.

Read Also: യുദ്ധത്തിന് തയ്യാറെന്ന് ഹിസ്ബുല്ല: ലെബനനില്‍ നിന്ന് ജനങ്ങള്‍ ഒഴിഞ്ഞുപോകണമെന്ന് ഇസ്രായേല്‍

മലപ്പുറം പരാമര്‍ശം യഥാര്‍ത്ഥ അഭിമുഖത്തിലേതല്ല. ആ പരാമര്‍ശം പിആര്‍ ഏജന്‍സിയുടെ ആവശ്യപ്രകാരം ഉള്‍പ്പെടുത്തിയതാണ്. മുമ്പ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞതാണെന്ന് ഏജന്‍സി പ്രതിനിധി പറഞ്ഞു. ഇത് അതേപടി ഉള്‍പ്പെടുത്തിയത് മാധ്യമ ധാര്‍മ്മികതയ്ക്ക് നിരക്കുന്നതല്ല. അഭിമുഖത്തില്‍ പറയാത്ത കാര്യം ഉള്‍പ്പെടുത്തിയതില്‍ ഖേദിക്കുന്നുവെന്നും ദി ഹിന്ദു വ്യക്തമാക്കുന്നു.

മലപ്പുറം പരാമര്‍ശത്തില്‍ വിമര്‍ശനം കനത്തതോടെയാണ് പ്രതികരണവുമായി മുഖ്യമന്ത്രിയുടെ ഓഫീസ് രംഗത്തെത്തിയത്. അഭിമുഖത്തിലെ വിവാദ പരാമര്‍ശത്തില്‍ ഹിന്ദു പത്രത്തിന് കത്ത് നല്‍കുകയായിരുന്നു മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി. പരാമര്‍ശം തെറ്റായി വ്യാഖ്യാനിച്ചെന്നും തെറ്റായ വ്യാഖ്യാനം വിവാദങ്ങള്‍ക്ക് ഇടയാക്കിയെന്നും കത്തില്‍ പറയുന്നു. ഒരു സ്ഥലമോ പ്രദേശമോ പരാമര്‍ശിച്ചിട്ടില്ലെന്നും വിവാദം അവസാനിപ്പിക്കാന്‍ വിശദീകരണം നല്‍കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിരുന്നു.

മുഖ്യമന്ത്രിയുടെയോ സര്‍ക്കാരിന്റെയോ നിലപാടല്ല വിവിധ വരികളില്‍ ഉള്ളത്. കള്ളക്കടത്ത് സ്വര്‍ണ്ണവും പണവും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കപ്പെടുന്നുണ്ടെന്നാണ് ഉദ്ദേശിച്ചത്. ഏതെങ്കിലുമൊരു സ്ഥലത്തേയോ പ്രദേശത്തേയോ പരാമര്‍ശിച്ചിട്ടില്ല. വാര്‍ത്തയിലെ തെറ്റായ വ്യാഖ്യാനം അനാവശ്യ ചര്‍ച്ചക്കും വിവാദങ്ങള്‍ക്കും വഴിവെച്ചെന്നും കത്തില്‍ പറയുന്നു. മലപ്പുറത്ത് സ്വര്‍ണ്ണക്കടത്ത് നടക്കുന്നുണ്ടെന്നും അത് ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നെന്നുമാണ് മുഖ്യമന്ത്രിയുടെ പരാമര്‍ശം. ഇതിനെതിരെ വ്യാപകമായ വിമര്‍ശനമാണ് ഉയരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button