മലപ്പുറത്ത് രണ്ട് ഫ്‌ളക്‌സുകള്‍: ഒന്നില്‍ വിരട്ടേണ്ടെന്ന സിപിഎം താക്കീത്, മറ്റൊന്നില്‍ അൻവറിന് അഭിവാദ്യം

പി വി അന്‍വര്‍ എംഎല്‍എയുടെ വീടിന് മുന്നില്‍ താക്കീതുമായി ഫ്‌ളക്‌സ് ബോര്‍ഡ് സ്ഥാപിച്ച് സിപിഐഎം. വിരട്ടലും വിലപേശലുമായി വരേണ്ടെന്നും ഇത് പാര്‍ട്ടി വേറെയാണെന്നുമുള്ള മുന്നറിയിപ്പാണ് സിപിഐഎം ഒതായി ബ്രാഞ്ചിന്റെ പേരിലുള്ള ഫ്‌ളക്‌സ് ബോര്‍ഡിലുള്ളത്.

അതേസമയം മലപ്പുറം തുവ്വൂരില്‍ പി വി അന്‍വറിന് അഭിവാദ്യമര്‍പ്പിച്ചും ഫ്‌ളക്‌സ് ബോര്‍ഡ് പ്രത്യക്ഷപ്പെട്ടു. കെ കരുണാകരന്‍ ഫൗണ്ടേഷന്‍ സ്റ്റേറ്റ് കമ്മിറ്റിയുടെ പേരിലാണ് അന്‍വറിന് അഭിവാദ്യം അര്‍പ്പിച്ചുകൊണ്ടുള്ള ബോര്‍ഡ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. അന്‍വര്‍ ഇടതുബന്ധങ്ങളെല്ലാം വിട്ട് കോണ്‍ഗ്രസിലേക്ക് തിരികെ പോരുമോ എന്ന ചോദ്യങ്ങളുയരുന്നതിനിടെയാണ് മലപ്പുറത്ത് ഫ്‌ളക്‌സ് യുദ്ധം നടക്കുന്നത് എന്നത് ശ്രദ്ധേയമാണ്.

മുഖ്യമന്ത്രിക്ക് ആഭ്യന്തരവകുപ്പ് മന്ത്രിയായി തുടരാന്‍ അര്‍ഹതയില്ലെന്ന് ഉള്‍പ്പെടെയാണ് ഇന്നത്തെ വാര്‍ത്താ സമ്മേളനത്തില്‍ പി വി അന്‍വര്‍ തുറന്നടിച്ചത്. മുഖ്യമന്ത്രിയുടെ ഓഫിസ് അഗ്നിപര്‍വതത്തിന് മുകളിലാണ്. താന്‍ അറിഞ്ഞ കാര്യങ്ങള്‍ പറഞ്ഞാല്‍ സഖാക്കള്‍ എകെജി സെന്റര്‍ തകര്‍ക്കും. ഈ രീതിയില്‍ മുന്നോട്ടുപോയാല്‍ പിണറായി വിജയന്‍ അവസാനത്തെ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയാകും. പൊതുപ്രവര്‍ത്തകരുടെ സ്വാതന്ത്ര്യത്തിന് മുഖ്യമന്ത്രി കൂച്ചുവിലങ്ങിട്ടു. ഉദ്യോഗസ്ഥ പ്രമാണിത്വമാണ് ഈ സര്‍ക്കാരിന്റെ സംഭാവനയെന്നും അന്‍വര്‍ വിമര്‍ശിച്ചിരുന്നു.

Share
Leave a Comment