എം.എം ലോറന്‍സിന്റെ മൃതദേഹം മാറ്റുന്നതില്‍ പ്രതിഷേധം, സ്ഥലത്ത് നാടകീയ രംഗങ്ങള്‍

മകള്‍ ആശയേയും മകനെയും ബലം പ്രയോഗിച്ചു നീക്കി

കൊച്ചി: മുതിര്‍ന്ന സിപിഎം നേതാവ് എം.എം.ലോറന്‍സിന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ തര്‍ക്കവും നാടകീയ സംഭവവികാസങ്ങളും. മൃതദേഹം മാറ്റുന്നതില്‍ പ്രതിഷേധിച്ച മകള്‍ ആശയേയും മകനെയും ബലം പ്രയോഗിച്ചു നീക്കി. തുടര്‍ന്ന് പൊലീസിന്റെ സഹായത്തോടെ മൃതദേഹം നീക്കം ചെയ്യുകയായിരുന്നു. മകള്‍ ആശ ഉള്‍പ്പെടെയുള്ളവരുടെ സത്യവാങ്മൂലങ്ങള്‍ പരിശോധിച്ചശേഷം തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടതിനു പിന്നാലെയായിരുന്നു എറണാകുളം ടൗണ്‍ഹാളിലെ നാടകീയ സംഭവവികാസങ്ങള്‍.

Read Also: സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ച് മുങ്ങിയ യുട്യൂബര്‍ പിടിയില്‍

കോടതി വിധി പറഞ്ഞതിനു പിന്നാലെ മൃതദേഹത്തിനരികില്‍ ആശയും മകനും നിലയുറപ്പിച്ചിരുന്നു. സിപിഎമ്മിന്റെ വനിതാ അംഗങ്ങളും മുദ്രാവാക്യം വിളികളുമായി ഇവിടെ നിറഞ്ഞു. മൃതശരീരം കൊണ്ടുപോകാന്‍ അനുവദിക്കില്ലെന്നും സിപിഎം മൂര്‍ദാബാദ് എന്നും വിളിച്ച് ആശ ഇതോടെ മൃതശരീരത്തില്‍ കെട്ടിപ്പിടിച്ചു കിടന്നു. ഇതോടെ സിപിഎം അംഗങ്ങള്‍ പിന്നോട്ടുമാറുകയും എംഎം ലോറന്‍സിന്റെ മറ്റൊരു മകള്‍ സുജാത അടക്കമുള്ള ബന്ധുക്കളടക്കള്‍ ഇവര്‍ക്കരികിലെത്തുകയും ചെയ്തു. നിമിഷങ്ങള്‍ക്കുള്ളില്‍ ആശയുടെ മകനെ ബലമായി മൃതദേഹത്തിനരികില്‍ നിന്നു മാറ്റി. കയ്യേറ്റ ശ്രമവും ഉണ്ടായതോടെ മറ്റു ബന്ധുക്കള്‍ ഇടപെട്ട്് സംഭവങ്ങള്‍ നിയന്ത്രിക്കുകയായിരുന്നു. ഇതിനിടെ ആശയും നിലത്തുവീണു. മൃതദേഹം രാവിലെ ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിന് വച്ചപ്പോള്‍ ആശ എത്തുകയും മടങ്ങുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് കോടതി വിധി ഉണ്ടായതിനു പിന്നാലെ മകനൊപ്പം ആശ വീണ്ടും ഇവിടേക്ക് എത്തിയത്.

ലോറന്‍സിനെ തന്റെ അമ്മ ബേബിയെ സംസ്‌കരിച്ചിരിക്കുന്ന കലൂര്‍ കതൃിക്കടവ് സെന്റ് ഫ്രാന്‍സിസ് പള്ളിയില്‍ തന്നെ സംസ്‌കരിക്കണമെന്നാണ് ആശയുടെ ആവശ്യം.

ആശയുടെ മകന്‍ മിലന്‍ ബിജെപി പരിപാടിയില്‍ പങ്കെടുത്ത സംഭവത്തില്‍ എം.എം.ലോറന്‍സ് കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. സിപിഎം എം.എം.ലോറന്‍സിനെ പാര്‍ട്ടിയുടെ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുകയാണ് എന്നായിരുന്നു ആശയുടെ നിലപാട്. മൃതദേഹം ആശുപത്രിക്ക് കൈമാറാന്‍ തീരുമാനിച്ചതിനു പിന്നിലും ചതിയുണ്ടെന്നും ഇവര്‍ ആരോപിച്ചിരുന്നു. മൃതദേഹം ആശുപത്രിക്ക് കൈമാറുന്നതിനതിരെ ഞായറാഴ്ച തന്നെ ഫെയ്‌സ്ബുക് പോസ്റ്റുമായി ആശ രംഗത്തു വന്നിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ന് ഹൈക്കോടതിയെ സമീപിച്ചത്. മൃതദേഹം കളമശേരിയിലുള്ള എറണാകുളം ഗവ.മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിട്ടുണ്ട്. എത്രയും വേഗം മൃതദേഹത്തിന്റെ കാര്യത്തില്‍ മെഡിക്കല്‍ കോളജ് അധികൃതര്‍ തീരുമാനമെടുത്തേക്കും.

 

 

Share
Leave a Comment