അൻവറിന്റെ പോരാളി പരിവേഷം അഴിച്ചെടുത്ത് പിണറായി പരസ്യമായി തള്ളിപ്പറഞ്ഞതോടെ അൻവറിന്റെ രാഷ്ട്രീയഭാവി എന്തെന്ന് ചോദ്യം

മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയൻ പരസ്യമായി തള്ളിപ്പറഞ്ഞതോടെ പി വി അൻവറിന്റെ രാഷ്ട്രീയ ഭാവി സംബന്ധിച്ച ചർച്ചകളാണ് രാഷ്ട്രീയ കേന്ദ്രങ്ങളിൽ നിറയുന്നത്. ഇതുവരെയും പാർട്ടിയുടെ രക്ഷകൻ ചമഞ്ഞായിരുന്നു പൊലീസിനും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്കുമെതിരെ പി വി അൻവർ പരസ്യ പ്രതികരണങ്ങൾ നടത്തിയിരുന്നത്. ഓരോ ആരോപണം ഉന്നയിക്കുമ്പോഴും പാർട്ടിയെന്ന് പി വി അൻവർ എടുത്ത് പറയാൻ ശ്രദ്ധിച്ചിരുന്നു.

എന്നാൽ, ഇന്നലെ നടത്തിയ വാർത്താസമ്മേളനത്തിൽ പി വി അൻവർ സിപിഎം അല്ലെന്ന് മാത്രമല്ല, ഇടതുപക്ഷ പശ്ചാത്തലം പോലും ഇല്ലാത്ത ആളെന്ന് വ്യക്തമായി പറഞ്ഞു മുഖ്യമന്ത്രി. ഇതോടെ പി വി അൻവറും അൻവറിനെ പിന്തുണച്ച സിപിഎം സൈബർ പോരാളികളും അൻവറിന് ര​ഹസ്യ പിന്തുണ നൽകുന്ന നേതാക്കളും ഉൾപ്പെടെ പ്രതിരോധത്തിലായി.

മുഖ്യമന്ത്രി പിണറായി വിജയൻ പരസ്യമായി തള്ളിപ്പറഞ്ഞതോടെ പി വി അൻവറിന് സിപിഎമ്മിനുള്ളിൽ നിന്നുള്ള സ്വീകാര്യത കുറയും. അതേസമയം, ഇടതു ബന്ധം അവസാനിപ്പിക്കാനും മടിയില്ല എന്നാണ് അൻവറിന്റെ നിലപാട്. മുഖ്യമന്ത്രി പിണറായി വിജയന്റെ അപ്രീതിക്ക് പാത്രമായി ഇടത് എംഎൽഎയായി തുടരുകയും ബുദ്ധിമുട്ടാകും. അതുകൊണ്ട് തന്നെ അൻവറിന്റെ തീരുമാനം തന്നെയാകും ഇക്കാര്യത്തിൽ നിർണായകമാകുക.

2011 ൽ ഏറനാട് മണ്ഡലത്തിൽ സിപിഐക്ക് സ്വന്തമായി സ്ഥാനാർത്ഥി ഉണ്ടായിരിക്കേ സിപിഎം പിന്തുണ രഹസ്യമായി ഉറപ്പുവരുത്തിയാണ് പി വി അൻവർ ഇടതുമുന്നണിയിലേക്ക് വഴിവെട്ടിയത്. ആ തെരഞ്ഞെടുപ്പിൽ തോറ്റു പോയെങ്കിലും അടുത്ത തവണ എ വിജയരാഘവനുമായും അതുവഴി പിണറായി വിജയനുമായും സൗഹൃദം സ്ഥാപിച്ച പി വി അൻവർ പിന്നീട് രണ്ട് തവണ നിലമ്പൂരിൽ നിന്നും എംഎൽഎയായി. പാർട്ടിയിലെ പ്രാദേശിക നേതാക്കളെ അൻവറിന് വേണ്ടി സിപിഎം വെട്ടി നിരത്തി. പക്ഷേ രണ്ടാം പിണറായി സർക്കാർ അൻവറിന് പഴയതുപോലെ പരിഗണന നൽകിയില്ല. മന്ത്രിയാകുമെന്ന സ്വപ്നം കെട്ടിടങ്ങി. മുഖ്യമന്ത്രിയുടെ ഓഫീസുമായി ഇടഞ്ഞതോടെ മുഖ്യമന്ത്രി ഗുഡ് ബുക്കിൽ നിന്നും അൻവറിനെ വെട്ടി.

കണ്ണൂർ പാർട്ടിയിലെ ഒരു വിഭാഗം നേതാക്കളുമായി സൗഹൃദം സ്ഥാപിച്ച അൻവർ അവരുടെ കൂടി പിൻബലത്തിലാണ് പോരിന് ഇറങ്ങിയത്. മുഖ്യമന്ത്രി അൻവറി നൽകിയ ഒടുവിലത്തെ മുന്നറിയിപ്പ് ആ പിന്തുണ നൽകിയവർക്ക് കൂടി ഉള്ളതാണ്. അൻവറിനൊപ്പം കെ ടി ജലീൽ ഇനി എന്തു ചെയ്യും. രണ്ട് പേരും പാർട്ടി നിയന്ത്രണത്തിന് പുറത്തായി എന്നാണ് സിപിഎമ്മിന്റെ വിലയിരുത്തൽ. സൈബർ സിപിഎം അണികളുടെ പിന്തുണ ഇരുവർക്കും ഉണ്ട്. പാർട്ടി ഇടഞ്ഞാൽ ഇനിയത് തുടറുമോഎന്ന് കണ്ടറിയണം. ടി പി രാമകൃഷ്ണൻ ഒഴികെ മറ്റൊരു നേതാവും ഇതേവരെ അൻവറിന്റെ പരസ്യമായ വിഴുപ്പ് അലക്കലിനെതിരെ പ്രതികരിച്ചിരുന്നില്ല. ഇനി കൂടുതൽ നേതാക്കൾ അൻവറിനെതിരെ പ്രതികരിക്കാൻ നിർബന്ധിതമാകും.

പോരാളി പരിവേഷം ഇനി അൻവറിന് പാർട്ടി അണികൾ നൽകാനിടയില്ല. അകത്തു പറയേണ്ടത് പുറത്ത് പറഞ്ഞു. എതിരാളികൾക്ക് ആയുധം നൽകി സിപിഎമ്മിന്റെ കണക്കെടുപ്പിൽ ഇതേപോലെ നിരവധി അച്ചടക്ക ലംഘനങ്ങൾ അൻവർ നടത്തിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസിനെ പരസ്യമായി വിമർശിച്ച് മാനം കെടുത്തിയത് മറ്റൊരു വശത്ത്. അൻവർ ഇനി എത്ര നാൾ ഇങ്ങനെ തുടരുമെന്നുള്ളതാണ് ചോദ്യം. പാർട്ടി അംഗമല്ലാത്തതുകൊണ്ട് അച്ചടക്കവാൾ വീശി സിപിഎമ്മിന് അൻവറിനെ വിരട്ടാനാകുന്നില്ല. അൻവറിനെ പിടിച്ചു കെട്ടാൻ സിപിഎം എന്ത് ആയുധം പ്രയോഗിക്കും എന്നാണ് അണികൾ ഉറ്റ് നോക്കുന്നത്.

Share
Leave a Comment