മലയാള സിനിമയുടെ അമ്മ മുഖം വിടവാങ്ങി

നടി കവിയൂര്‍ പൊന്നമ്മ അന്തരിച്ചു

മലയാള സിനിമയിലെ അമ്മ മുഖം നടി കവിയൂര്‍ പൊന്നമ്മ അന്തരിച്ചു. സേതുമാധവന്റെ അമ്മയായും തേന്മാവിന്‍ കൊമ്പത്തിലെ യശോദാമ്മയായും ഇന്‍ ഹരിഹര്‍ നഗറിലെ ആന്‍ഡ്രൂസിന്റെ അമ്മച്ചിയായും സമാനതകളില്ലാത്ത വേഷപ്പകര്‍ച്ചകളുമായി പതിറ്റാണ്ടുകള്‍ വെള്ളിത്തിരയിൽ നിറഞ്ഞു നിന്ന് ആരാധകരെ വിസ്മയിപ്പിച്ച കവിയൂര്‍ പൊന്നമ്മ വിടവാങ്ങിയിരിക്കുകയാണ്.

80 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം. വാര്‍ധക്യ സഹജമായ അസുഖത്തെത്തുടര്‍ന്ന് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

എന്നാല്‍, അമ്മ റോളുകള്‍ക്കപ്പുറം, വ്യത്യസ്തമായ നിരവധി വേഷങ്ങളും കവിയൂര്‍ പൊന്നമ്മ അവിസ്മരണീയമാക്കിയിട്ടുണ്ട്. സൂപ്പര്‍ഹിറ്റ് സംവിധായകനായ ശശികുമാര്‍ സംവിധാനം ചെയ്ത ‘കുടുംബിനി’ യില്‍ ഷീലയുടെ അമ്മയായി അഭിനയിച്ചാണ് തന്റെ 22-ാം വയസിൽ കവിയുര്‍ പൊന്നമ്മ അമ്മ വേഷത്തിലേക്ക് എത്തുന്നത്. 1965-ല്‍ പുറത്തിറങ്ങിയ തൊമ്മന്റെ മക്കളില്‍ സത്യന്റേയും മധുവിന്റേയും അമ്മയായി അഭിനയിച്ച പൊന്നമ്മ, ഓടയില്‍ നിന്നെന്ന ചിത്രത്തിൽ സത്യന്റെ നായികയായും എത്തി.

1965-ല്‍ തന്നെ പുറത്തിറങ്ങിയ റോസിയില്‍ പ്രേം നസീറിന്റെ നായികയായും കേന്ദ്ര കഥാപാത്രമായും കവിയൂര്‍ പൊന്നമ്മ വേഷമിട്ടു. 1973-ല്‍ പുറത്തിറങ്ങിയ പെരിയാറില്‍ മകനായി അഭിനയിച്ച തിലകന്‍ പിന്നീട്, കവിയൂര്‍ പൊന്നമ്മയുടെ ഭര്‍ത്താവായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു.

Share
Leave a Comment