International

ലെബനോനിലെ പേജർ സ്ഫോടനങ്ങളിൽ മരണം 11 ആയി, 200ലധികം പേരുടെ നില ഗുരുതരം, 2800ലധികംപേർക്ക് പരിക്ക്

ലെബനോനിലുണ്ടായ പേജർ സ്ഫോടനങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 11 ആയി ഉയര്‍ന്നു. 2800ലധികം പേര്‍ക്കാണ് സ്ഫോടനങ്ങളിൽ പരിക്കേറ്റത്. പരിക്കേറ്റവരിൽ ഇരുന്നൂറിലേറെ പേരുടെ നില ഗുരുതരമാണ്. പലർക്കും മുഖത്തും കണ്ണിലുമാണ് പരിക്കേറ്റത്. മരണസംഖ്യ ഉയരുമെന്നും വിവരമുണ്ട്.
അതേസമയം, ഇസ്രയേലിന് ശക്തമായ തിരിച്ചടി നൽകുമെന്ന് ലെബനോൻ പ്രസ്താവിച്ചു. ഭീഷണിക്ക് പിന്നാലെ ഇസ്രയേലിൽ സുരക്ഷ ശക്തമാക്കി.

ടെൽ അവീവിലേക്കുള്ള സർവീസുകൾ വിമാന കമ്പനികള്‍ നിര്‍ത്തിവെച്ചു. ഇസ്രായേലും ഹിസ്ബുല്ലയുമായുള്ള ഭിന്നത രൂക്ഷമായിരിക്കെ ആണ് ലെബാനോനെ നടുക്കിയ പേജർ സ്‌ഫോടനങ്ങൾ നടന്നത്. മൊബൈൽഫോണുകൾ ഉപയോഗിച്ചാൽ ശത്രുവിന് ലൊക്കേഷൻ കണ്ടെത്തി ആക്രമിക്കാൻ എളുപ്പം ആണ്. അതിനാൽ ഹിസ്ബുല്ല  സംഘങ്ങൾ ആശയവിനിമയത്തിന് ഇപ്പോഴും പഴയകാല പേജർ യന്ത്രങ്ങൾ ആണ് ഉപയോഗിക്കുന്നത്.

ഇത്തരത്തിലുള്ള ആയിരക്കണക്കിന് പേജർ യന്ത്രങ്ങൾ ആണ് ഒരേ സമയം ഇന്നലെ ഉച്ചയ്ക്ക് ശേഷം ലെബനോനിൽ ഉടനീളം പൊട്ടിത്തെറിച്ചത്. ഈ ശൃംഖലയാണ് ഇന്ന് തകർക്കപ്പെട്ടത്. മരിച്ചവരിലും പരിക്കേറ്റവരിലും ഉന്നതരായ ഹിസ്ബുല്ല ഭീകര നേതാക്കളും ഉണ്ടെന്നാണ് സൂചന.ആസൂത്രിത ഇലക്ട്രോണിക്‌സ് ആക്രമണത്തിന് പിന്നില്‍ ഇസ്രായേല്‍ ആണെന്നാണ് ഹിസ്ബുല്ലയുടെ ആരോപണം.

ലെബനോനിലെ പല ആശുപത്രികളും പരിക്കേറ്റവരെ കൊണ്ട് നിറഞ്ഞിരിക്കുക ആണ്. ലെബനോനിലെ ഇറാൻ അംബാസിഡർക്കും പേജർ സ്‌ഫോടനത്തിൽ പരിക്കേറ്റു. മരണ സംഖ്യ ഉയർന്നേക്കും. ഇസ്രയേൽ നടത്തിയ ആസൂത്രിത ഇലക്ട്രനിക്സ് ആക്രമണമാണ് നടന്നതെന്നും തിരിച്ചടിക്കുമെന്നും ഹിസ്ബുല്ല പ്രതികരിച്ചു. ഹിസ്ബുല്ലയുടെ ഈ ആരോപണം ശരിയാണെങ്കിൽ ലോകത്തെ തന്നെ അസാധാരണമായ ഒരാക്രമണ രീതിയാണ് ഇസ്രായേൽ നടപ്പാക്കിയത് എന്ന് സമ്മതിക്കേണ്ടി വരും. പുതിയ സംഭവത്തോടെ പശ്ചിമേഷ്യ തുറന്ന യുദ്ധത്തിലേക്ക് നീങ്ങുമോയെന്ന ആശങ്ക കനക്കുകയാണ്‌.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button