KeralaLatest NewsNews

മാത്യുവും ശര്‍മിളയും സ്ഥിരം മദ്യപാനികളാണെന്ന് മാത്യുവിന്റെ മാതാപിതാക്കള്‍

ആലപ്പുഴയില്‍ ഒരു കോണ്‍വന്റിന്റെ അനാഥാലയത്തിലാണ് ശര്‍മിള ഉണ്ടായിരുന്നത്

ആലപ്പുഴ: കൊല്ലപ്പെട്ട സുഭദ്രയെ അറിയാമെന്നു മാത്യുവിന്റെ മാതാപിതാക്കള്‍. കല്യാണത്തിന് ശര്‍മിളയ്‌ക്കൊപ്പം സുഭദ്ര ഉണ്ടായിരുന്നുവെന്നും ആന്റി എന്നാണ് പരിചയപ്പെടുത്തിയെന്നും ശര്‍മിളയും സുഭദ്രയും തമ്മില്‍ സാമ്പത്തിക ഇടപാട് ഉണ്ടായിരുന്നുവെന്നും അവര്‍ പറഞ്ഞു. കടം വാങ്ങിയ പണം തിരികെ നല്‍കാത്തതിനാല്‍ ഇരുവരും തമ്മില്‍ തര്‍ക്കം ഉണ്ടായെന്നും ഈ പണം തിരികെ ലഭിക്കാന്‍ സുഭദ്ര വീട്ടിലെത്തി ബഹളം വച്ചുവെന്നുമാണ് മറ്റൊരു ആരോപണം.

Read Also: വാഹനമിടിച്ച് പരിക്കേറ്റയാളെ റോഡരികിലെ മുറിക്കുള്ളിൽ പൂട്ടി: വാഹനമിടിച്ചവർ കടന്നുകളഞ്ഞു, 55 വയസുകാരൻ മരിച്ചു

മാത്യുവും ശര്‍മിളയും സ്ഥിരം മദ്യപാനികളാണെന്നും മാത്യുവിന്റെ മാതാപിതാക്കള്‍ പറയുന്നു. ആലപ്പുഴയില്‍ ഒരു കോണ്‍വന്റിന്റെ അനാഥാലയത്തിലാണ് ശര്‍മിള ഉണ്ടായിരുന്നത്. നല്ല കുട്ടിയാണെന്ന് മാത്യു വന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ തങ്ങള്‍ പോയി കുട്ടിയെ കണ്ടു. വളരെ സ്‌നേഹത്തോടെ പെരുമാറിയ ശര്‍മിളയെ ഞങ്ങള്‍ക്കെല്ലാം ഇഷ്ടമായി. അങ്ങനെയാണ് വിവാഹത്തിലേക്ക് പോയത്. എന്നാല്‍ വിവാഹശേഷം മദ്യപിക്കുന്നയാളാണ് എന്ന് മനസിലായി. ശര്‍മിള മദ്യപിച്ച് കഴിഞ്ഞാല്‍ വലിയ തോതില്‍ പ്രശ്‌നങ്ങളുണ്ടാക്കും. മാത്യുവിന്റെ അച്ഛനെയടക്കം അസഭ്യം പറഞ്ഞു. ഇരുവരും തമ്മില്‍ പ്രശ്‌നങ്ങള്‍ പതിവാണ്. ഇതോടെ വീട്ടില്‍ നിന്ന് ഇറക്കി വിടുകയായിരുന്നു. ഒരിക്കല്‍ മാത്യുവിന്റെ കൈയിലെ മൂന്ന് ഞരമ്പുകള്‍ വെട്ടേറ്റ് മുറിഞ്ഞു. അത് ശര്‍മിള ചെയ്തതാണെന്ന് തങ്ങള്‍ വിശ്വസിക്കുന്നു. ഇരുവരെയും നിയമത്തിന് മുന്‍പില്‍ കൊണ്ട് വരണമെന്നും മാത്യുവിന്റെ അമ്മ പറഞ്ഞു.

വയോധികയെ കൊന്നു കുഴിച്ചു മൂടിയത് ആസൂത്രിതമായെന്ന് പൊലീസ് പറയുന്നു. കൊലപാതകത്തിന് മുന്‍പ് തന്നെ വീടിന് പുറകുവശത്ത് കുഴി എടുത്തു എന്ന് നിഗമനം. കുഴി എടുക്കാന്‍ വന്ന ദിവസം പ്രായമായ ഒരു സ്ത്രീ കൂടി ആ വീട്ടില്‍ ഉണ്ടായിരുന്നു എന്ന് മേസ്തിരി പോലീസിന് മൊഴി നല്‍കി. ഒളിവില്‍ കഴിയുന്ന ശര്‍മിളയും നിധിന്‍ മാത്യുവും വീടിന് പുറകുവശത്ത് മാലിന്യം നിക്ഷേപിക്കാനെന്ന പേരിലാണ് തന്നെ വിളിച്ചു വരുത്തി കുഴി എടുപ്പിച്ചത്. ഈ സമയം പ്രായമായ സ്ത്രീയെ ആ വീട്ടില്‍ കണ്ടു എന്നാണ് മൊഴി.

കുഴി എടുത്തത് ഓഗസ്റ്റ് ഏഴാം തിയതിയാണ്. രണ്ട് ദിവസം കഴിഞ്ഞ് ബാക്കി പണം വാങ്ങാന്‍ വന്നപ്പോള്‍ കുഴി മൂടിയതായി കണ്ടു എന്നും മേസ്തിരി മൊഴി നല്‍കിയിട്ടുണ്ട്. ഓഗസ്റ്റ് എഴിനും പത്തിനും ഇടയിലാണ് സുഭദ്രയെ കൊലപ്പെടുത്തിയതെന്നാണ് പൊലീസ് നിഗമനം. പ്രാഥമിക പരിശോധനയില്‍ മൃതദേഹത്തിന് ഒരു മാസത്തെ പഴക്കമുണ്ടെന്നാണ് വിലയിരുത്തല്‍.

പ്രതികളെന്നു സംശയിക്കുന്ന നിധിന്‍ മാത്യുവിനും ശര്‍മിളക്കും വേണ്ടി കടവന്ത്രയില്‍ നിന്നും ആലപ്പുഴയില്‍ നിന്നും അന്വേഷണ സംഘം ഉഡുപ്പിയിലെത്തി അന്വേഷണം നടത്തുകയാണ്. പ്രതികളെ കണ്ടെത്താനായിട്ടില്ല. നിധിന്‍ മാത്യുവും ശര്‍മിളയും അമിത മദ്യപാനികളാണെന്നും, ഇരുവര്‍ക്കും ഇടയില്‍ സംഘര്‍ഷം പതിവെന്നും നാട്ടുകാര്‍ പൊലീസിനോട് പറഞ്ഞിട്ടുണ്ട്. ഉഡുപ്പി സ്വദേശിയായ ശര്‍മിളയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പൊലീസ് അന്വേഷിക്കുകയാണ്. കുഴിച്ചെടുത്ത സുഭദ്രയുടെ പോസ്റ്റ്മോര്‍ട്ടം ഇന്ന് വണ്ടാനം മെഡിക്കല്‍ കോളേജില്‍ വച്ച് നടക്കും. ഇതോടെ കൊലപാതകം സംബന്ധിച്ച കൂടുതല്‍ കാര്യങ്ങളില്‍ പോലീസിന് വ്യക്തത വരും.

shortlink

Related Articles

Post Your Comments

Related Articles


Back to top button