India

സിദ്ധരാമയ്യയെ പ്രോസിക്യൂട്ട് ചെയ്യാനുള്ള ഗവർണറുടെ നടപടിക്കെതിരെ കർണാടക സർക്കാർ ഇന്ന് ഹൈക്കോടതിയെ സമീപിക്കും

ബെംഗളൂരു: ഭൂമി കുംഭകോണ കേസിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകിയ ഗവർണറുടെ നടപടി ചോദ്യം ചെയ്ത് കർണാടക സർക്കാർ ഇന്ന് ഹൈക്കോടതിയെ സമീപിക്കും. ഗവർണർ താവർ ചന്ദ്‌ ഗെഹലോട്ടിന്റെ നടപടി ഭരണഘടനാ വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയാണ് സിദ്ധരാമയ്യ ഹർജി ഫയൽ ചെയ്യുക. മുതിർന്ന അഭിഭാഷകൻ മനു അഭിഷേക് സിംഗ്‌വി സിദ്ധരാമയ്യക്കായി കോടതിയിൽ ഹാജരാകും. നിലവിൽ സിദ്ധരാമയ്യക്കെതിരെ കേസുകളൊന്നും രജിസ്റ്റർ ചെയ്യപ്പെട്ടിട്ടില്ലെന്നും കേസുമായി മുഖ്യമന്ത്രിക്ക് നേരിട്ട് ബന്ധമില്ലെന്നും അഭിഭാഷകൻ കോടതിയിൽ വാദിക്കും.

കേസ് നിയമപരമായി നേരിടുന്നതോടൊപ്പം രാഷ്ട്രീയ വിശദീകരണ യോഗങ്ങൾ വിളിക്കാനും കോൺഗ്രസ് തീരുമാനിച്ചിട്ടുണ്ട്. ബിജെപി ഇതര സർക്കാരുകളെ അട്ടിമറിക്കാൻ പതിവ് പോലെ ഗവർണറെ ഉപയോഗിച്ചുളള നീക്കം കേന്ദ്ര സർക്കാർ നടത്തുകയാണെന്ന് സർക്കാർ പൊതുജനങ്ങളോട് വിശദീകരിക്കും. ഗവർണർക്കെതിരെ രാവിലെ 11 മണിക്ക് കോൺഗ്രസ് സംസ്ഥാന വ്യാപക പ്രതിഷേധ സമരം നടത്തും. സിദ്ധരാമയ്യയുടെ രാജി ആവശ്യപ്പെട്ടു കർണാടക ബിജെപിയും പ്രതിഷേധ മാർച്ച് സംഘടിപ്പിക്കും.

മൈസൂരു നഗര വികസന അതോറിറ്റിയുമായി ബന്ധപ്പെട്ട അഴിമതി കേസിലാണ് സിദ്ധരാമയ്യയെ പ്രോസിക്യൂട്ട് ചെയ്യാൻ ഗവർണർ അനുമതി നൽകിയത്. ലേ ഔട്ട് വികസനത്തിനു ഭൂമി വിട്ടു നൽകുന്നവർക്ക്‌ പകരം ഭൂമി നൽകുന്ന പദ്ധതി പ്രകാരം സിദ്ധരാമയ്യയുടെ ഭാര്യ പാർവ്വതി അനധികൃതമായി 14 പ്ലോട്ടുകൾ കൈക്കലാക്കി എന്നതാണ് പരാതിക്കാധാരമായ സംഭവം. ഭാര്യ പാർവതി, മകൻ ഡോ. യതീന്ദ്ര, ഭാര്യാ സഹോദരൻ മല്ലികാർജുൻ സ്വാമി ഉൾപ്പടെ ഒമ്പത് പേർക്കെതിരെയാണ് പരാതി ഉയർന്നത്.മലയാളിയായ ടി ജെ അബ്രഹാം ഉൾപ്പടെയുള്ള മൂന്നു സാമൂഹ്യ പ്രവർത്തകർ നൽകിയ പരാതിയിലാണ് ഗവർണറുടെ നടപടി. ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയിലെ 1988, 218, 17 വകുപ്പുകൾ പ്രകാരം സിദ്ധരാമയ്യക്കെതിരെ കേസെടുത്ത് വിചാരണ ചെയ്യാനാണ് ഗവർണർ അനുമതി നൽകിയിരിക്കുന്നത്.

പാർവ്വതിയുടെ പേരിലുള്ള ഭൂമിയെക്കുറിച്ചാണ് ആരോപണം ഉയർന്നിരിക്കുന്നത്. പാർവ്വതിക്ക് അവരുടെ സഹോദരൻ നൽകിയ ഭൂമി, മൈസൂരു അർബൻ ഡെവലപ്മെന്റ് അതോറിറ്റി വികസനാവശ്യത്തിനായി ഏറ്റെടുത്തിരുന്നു. ഇതിന് പകരമായി വിജയപുരയിൽ അവർക്ക് ഭൂമി നൽകി. ഈ ഭൂമിയുടെ വില കൈമാറപ്പെട്ട ഭൂമിയുടേതിനേക്കാൾ വളരെ ഉയർന്നതായിരുന്നെന്നും അത് ഖജനാവിന് വലിയ നഷ്ടം ഉണ്ടാക്കിയെന്നുമാണ് കണ്ടെത്തൽ. 2010ലാണ് സിദ്ദരാമയ്യയുടെ ഭാര്യയ്ക്ക് സഹോദരൻ മല്ലികാർജുൻ ഭൂമി സമ്മാനിച്ചത്.

എന്നാൽ ആരോപണം തനിക്കും സർക്കാരിനുമെതിരെ നടന്ന ഗൂഢാലോചനയാണെന്നാണ് സിദ്ധരാമയ്യ‌യുടെ പ്രതികരണം. കേന്ദ്ര സർക്കാരും കർണാടക ബിജെപി നേതാക്കളും ജെഡിഎസും ചേർന്നാണ് ഗൂഢാലോചന നടത്തിയത്. സർക്കാരിന്റെ അഞ്ചിന ഗ്യാരണ്ടികൾ സാമൂഹ്യ നീതി ഉറപ്പാക്കുന്നത് ഇവർക്ക് സഹിക്കുന്നില്ല. കേസ് നിയമപരമായി നേരിടുമെന്നും കർണാടക മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. കർണാടക കോൺഗ്രസിന്റെയും എഐസിസി നേതൃത്വത്തിന്റെയും പൂർണ പിന്തുണ സിദ്ധരാമയ്യയ്ക്ക് ഉറപ്പ് നൽകിയിട്ടുണ്ട്. ഇന്നലെ എഐസിസി അധ്യക്ഷൻ മല്ലികാർ‌ജുൻ ഖർ​ഗെ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button