
ഷിരൂര്‍: മലയാളി ഡ്രൈവര്‍ കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്‍ജുന്‍ ഓടിച്ച ലോറി ഗംഗാവലി പുഴയിലെ മണ്ണിനടിയില്‍ ഉണ്ടെന്ന് വ്യക്തമായി.
ലോറി പുഴയില്‍ നിന്ന് ഇന്നു പുറത്തെടുക്കാനാവുമെന്നാണ് കരുതുന്നത്. ഇതിനായി സൈന്യം വിവിധ ഉപകരണങ്ങള്‍ രാത്രിയോടെ സ്ഥലത്തെത്തിച്ചു. കരയില്‍ നിന്ന് 20 മീറ്റര്‍ അകലെ 5 മീറ്റര്‍ ആഴത്തില്‍ ലോറി ഉണ്ടെന്നും അത് അര്‍ജുന്‍ ഓടിച്ചതു തന്നെയാണെന്നും സ്ഥിരീകരിച്ചു. അടുത്തെത്താന്‍ നാവികസേനാ സംഘവും മുങ്ങല്‍ വിദഗ്ധരും ശ്രമിച്ചെങ്കിലും കനത്ത മഴയും പുഴയിലെ അടിയൊഴുക്കും തടസ്സമായി.
Read Also: ജീവനക്കാരൻ പഞ്ചായത്ത് അക്കൗണ്ടിൽ നിന്നും ബന്ധുക്കളുടെ അക്കൗണ്ടിലേക്ക് ലക്ഷങ്ങൾ അടിച്ചു മാറ്റി
ദേശീയപാതയിലേക്ക് ഇടിഞ്ഞു വീണ ഷിരൂര്‍ കുന്നിലും ഗംഗാവലി പുഴയിലും റഡാറും മണ്ണുമാന്തിയും അടക്കമുള്ള ഉപകരണങ്ങളുപയോഗിച്ച് ഒരാഴ്ചയിലേറെയായി തിരച്ചില്‍ നടത്തുകയായിരുന്നു. അഡ്വാന്‍സ്ഡ് ഡ്രോണ്‍ ബേസ്ഡ് ഇന്റലിജന്റ് അണ്ടര്‍ ഗ്രൗണ്ട് ബറീഡ് ഒബ്ജക്ട് ഡിറ്റക്ടര്‍, ഫെറക്‌സ് ലൊക്കേറ്റര്‍ അടക്കമുള്ളവ ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് ഇന്നലെ ലോറി കണ്ടെത്തിയത്.
കര്‍ണാടക റവന്യു മന്ത്രി കൃഷ്ണ ബൈരെ ഗൗഡ ആണ് വൈകിട്ട് 3.25ന് ലോറി കണ്ടെത്തിയത് സ്ഥിരീകരിച്ചത്. ഇന്ന് ലോറിയുടെ അടുത്തെത്താനും അതു പുറത്തെടുക്കാനുമുള്ള ശ്രമമാകും സൈന്യം നടത്തുക. രക്ഷാപ്രവര്‍ത്തന സ്ഥലത്തേക്ക് ഇന്നു സൈന്യത്തിനു മാത്രമാണ് പ്രവേശനം.
Post Your Comments