
വയനാട്: ലോണ്‍ ആപ്പില്‍ നിന്ന് ഭീഷണി നേരിട്ടതിന് പിന്നാലെ ആത്മഹത്യ ചെയ്ത കേസില്‍ അറസ്റ്റ്. നാല് ഗുജറാത്ത് സ്വദേശികളെ മീനങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തു. ബാക്‌സറ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നാണ് പ്രതികളെ പിടിച്ചത്. അലി, സമീര്‍, യാഷ്, ഹാരീഷ് എന്നിവരാണ് അറസ്റ്റിലായ പ്രതികള്‍. പ്രതികളില്‍ നിന്ന് 4 മൊബൈല്‍ ഫോണ്‍, ഒരു ഇന്റര്‍നെറ്റ് മോഡം എന്നിവ പിടിച്ചെടുത്തു.
Read Also: മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് ക്യാബിനറ്റ് പദവി നൽകാൻ മന്ത്രിസഭായോഗ തീരുമാനം
ലോട്ടറി വില്‍പനക്കാരനായിരുന്ന അജയ് രാജിനെ സെപ്റ്റംബര്‍ 15 നായിരുന്നു തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ലോണ്‍ ആപ്പില്‍ നിന്ന് ഭീഷണി നേരിട്ടതിന് പിന്നാലെയാണ് അരിമുള സ്വദേശി അജയ് രാജ് ആത്മഹത്യ ചെയ്തത്. അജയ് ലോണ്‍ ആപ്പില്‍ നിന്ന് കടം എടുത്തിരുന്നുവെന്നും പണം തിരിച്ച് അടയ്ക്കാന്‍ വ്യാജചിത്രം ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയെന്നും സുഹൃത്തുക്കള്‍ വെളിപ്പെടുത്തിയിരുന്നു. ക്യാന്‍ഡി ക്യാഷ് എന്ന ആപ്പ് വഴിയാണ് അജയ് രാജ് കടമെടുത്തത്. അജയ് രാജ് നാട്ടിലെ സുഹൃത്തുക്കളില്‍ നിന്നും ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും കടം വാങ്ങിയിരുന്നു. ലോണ്‍ ആപ്പില്‍ നിന്ന് പണമെടുത്തതിനെ തുടര്‍ന്ന് കടമക്കുടിയില്‍ രണ്ട് മക്കളെ കൊലപ്പെടുത്തി ദമ്പതികള്‍ ആത്മഹത്യ ചെയ്തതിന് പിന്നാലെയാണ് വയനാട്ടില്‍ നിന്നും സമാനമായ വാര്‍ത്ത പുറത്തുവന്നത്.
Post Your Comments