‘സഹകരിച്ചാല്‍ മതി, ഫീസ് വേണ്ട’: അഡ്വ. ആളൂരിനെതിരെയുള്ള പരാതിയിൽ കൂടുതല്‍ വിവരങ്ങള്‍, യുവതിയുടെ മൊഴി പുറത്ത്

കൊച്ചി: യുവതിയോട് അപമര്യാദയായി പെരുമാറിയെന്ന കേസില്‍ അഡ്വക്കേറ്റ് ബി എ ആളൂരിനെതിരെ കേസ് എടുത്ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. എറണാകുളം സ്വദേശിയായ യുവതിയാണ് ആളൂരിനെതിരെ പരാതി നൽകിയിരിക്കുന്നത്. ബംഗളൂരുവിൽ ബിസിനസ് നടത്തുന്ന യിയുവതിയുടെ പരാതിയിലാണ് സ്ത്രീത്വത്തെ അപമാനിച്ചതിന് ആളൂരിനെതിരെ പോലീസ് കേസ് എടുത്തിരിക്കുന്നത്. എറണാകുളം സെൻട്രല്‍ പൊലീസ് ആണ് ഇയാൾക്കെതിരെ കേസ് അന്വേഷിക്കുന്നത്. പോലീസ് ആളൂരിന്‍റെ മൊഴിയെടുക്കും. എറണാകുളം സെന്‍ട്രല്‍ പൊലീസാണ് ആളൂരിന്‍റെ മൊഴിയെടുക്കുക.

ജനുവരി 31 ന് അഡ്വ. ആളൂരിന്‍റെ കൊച്ചിയിലെ ഓഫീസിൽ വെച്ച് ഉച്ചയ്ക്ക് ഒരു മണിയോടെ തന്‍റെ അനുവാദമില്ലാതെ ശരീരത്തിൽ കടന്നുപിടിച്ചെന്നാണ് യുവതി നൽകിയ പരാതിയിൽ പറയുന്നത്. കേസിന്‍റെ കാര്യം സംസാരിക്കാൻ ഓഫീസിന്‍റെ മുകളിലെ നിലയിലെ ക്യാബിനിലേക്ക് വിളിച്ചുവരുത്തിയ ശേഷമായിരുന്നു സംഭവം. തന്‍റെ കേസുമായി ബന്ധപ്പെട്ട് കൂടുതൽ ഫീസ് ആളൂർ ചോദിച്ചിരുന്നു. അത്രയും പണം കൈയ്യിലില്ലെന്ന് പറഞ്ഞപ്പോൾ സഹകരിച്ചാൽ മതിയെന്നും ഫീസ് വേണ്ടെന്നും പറഞ്ഞതായും പരാതിയുണ്ട്. കഴിഞ്ഞ ഒന്നര വർഷമായി കേസുമായി ബന്ധപ്പെട്ട് ആളൂരിനെ അറിയാമെന്നും പല ഘട്ടങ്ങളിലായി ഫീസ് ഇനത്തിൽ ലക്ഷങ്ങൾ കൈപ്പറ്റിയിട്ടുണ്ടെന്നും യുവതി മൊഴി നൽകിയിട്ടുണ്ട്.

വിഷയത്തില്‍ പ്രതികരണവുമായി ആളൂർ രംഗത്തെത്തി. പരാതി കെട്ടിച്ചമച്ചതാണെന്നാണ് അദ്ദേഹം പറഞ്ഞത്. പരാതിക്ക് പിറകിൽ ഗൂഢാലോചനയുണ്ടെന്നാണ് ആളൂർ പ്രതികരിക്കുന്നത്. യുവതി ഓഫീസിലെത്തി കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിച്ചിരുന്നു. അപ്പോൾ ജൂനിയർ അഭിഭാഷകർ അടക്കം ഓഫീസിലുണ്ടായിരുന്നു. യുവതിയുടെ കേസിൽ തന്‍റെ ജൂനിയർ അഭിഭാഷകരെ നേരിട്ട് ഇടപെടിക്കുന്നതിൽ പരാതിക്കാരിയായ യുവതിയുമായി തനിക്ക് ചില തർക്കം ഉണ്ടായിരുന്നു. ഇതിന്‍റെ വിരോധമാകാം പരാതിയ്ക്ക് പിറകിലെന്നും ആളൂർ വാദിച്ചു.

Share
Leave a Comment