
കോഴിക്കോട്: പാലസ്തീന് അനുകൂലമായ പോസ്റ്റര്‍ ഭക്ഷണശാലയില്‍ പതിച്ച സംഭവത്തില്‍ ആറ് വിദ്യാര്‍ത്ഥികള്‍ക്കെതിരെ പൊലീസ് കേസ്. കോഴിക്കോട് ബീച്ചില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ബക്സ് ഔട്ട്ലെറ്റിലാണ് ഫ്രെറ്റേണിറ്റി മൂവ്മെന്റ് പ്രവര്‍ത്തകരായ ആറുപേര്‍ പോസ്റ്റര്‍ പതിച്ചത്. സംഭവത്തില്‍ ഇവര്‍ക്കെതിരെ കോഴിക്കോട് ടൗണ്‍ പൊലീസ് കേസെടുക്കുകയായിരുന്നു.
വിദ്യാര്‍ത്ഥികള്‍ക്കെതിരെ കലാപാഹ്വാനത്തിനടക്കം വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തത്. ഫ്രെറ്റേണിറ്റി മൂവ്മെന്റ് സെക്രട്ടറിയെയും പ്രസിഡന്റിനെയും സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയില്‍ എടുത്തു.
അതേസമയം, പൊലീസ് നടപടിയ്ക്ക് എതിരെ പ്രതിഷേധവുമായി വിദ്യാർത്ഥികൾ രംഗത്തെത്തി. ഇന്നുമുതൽ പൊസ്റ്റർ പതിപ്പിച്ചുവെന്ന കുറ്റം ചുമത്തി വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ ശക്തമായ പ്രതിഷേധമുണ്ടാകുമെന്ന് വിദ്യാർത്ഥികൾ അറിയിട്ടുണ്ട്. ഒരു പോസ്റ്റർ പതിപ്പിച്ചതിന് വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്ത സംഭവം കേട്ടുകേൾവി ഇല്ലാത്തതാണെന്നും ഫ്രറ്റേണിറ്റി മൂവ്മെൻ്റ് വ്യക്തമാക്കി.
കർണാടകത്തിലും സമാനമായ സംഭവങ്ങൾ അരങ്ങേറുന്നതായി നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. പാലസ്തീനെ പിന്തുണച്ച് വാട്സാപ്പ് സ്റ്റാറ്റസിട്ട 20കാരനെ അൽപനാൾ മുൻപ് കർണാടകയിൽ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കർണാടകയിലെ വിജയനഗർ സ്വദേശി ആലം പാഷ എന്ന യുവാവാണ് അന്ന് പൊലീസിൻ്റെ പിടിയിലായത്.
Post Your Comments