Latest NewsNewsDevotional

പാപ മോചനങ്ങളുടെ പാപനാശിനി ഗുഹ.. തിരുവില്വാമല ക്ഷേത്രദർശനം

തൃശ്ശൂർ ജില്ലയിൽ തിരുവില്വാമലയിലാണ് വില്വാദ്രിനാഥക്ഷേത്രം. മറ്റുപല ക്ഷേത്രങ്ങളിൽ നിന്നും വ്യത്യസ്തമായി തുല്യവലിപ്പത്തിലും പ്രാധാന്യത്തിലും രണ്ട് ശ്രീകോവിലുകൾ ഈ ക്ഷേത്രത്തിലുണ്ട്. ഇരുനില ചതുര ശ്രീകോവിലുകൾ ചെമ്പുമേഞ്ഞ്, സ്വർണ്ണ താഴിക കുടങ്ങളോടെയാണ് ഉള്ളത്. ശ്രീരാമൻ പടിഞ്ഞാട്ടും ലക്ഷ്മണൻ കിഴക്കോട്ടും ദർശനമായി ചതുർബാഹു വിഗ്രഹങ്ങളായാണ് പ്രതിഷ്ഠകൾ.

പാൽപ്പായസം, നെയ്പായസം, ഒറ്റയപ്പം, അട തുടങ്ങിയവയാണ് നിവേദ്യങ്ങൾ. ദിവസ പൂജ, ജന്മനക്ഷത്രപൂജ, സ്പെഷ്യൽ ചന്ദനം ചാർത്ത് തുടങ്ങി വിശേഷ വഴിപാടുകളും ഉണ്ട്.

ഹനൂമാൻ, ഗണപതി, ശിവൻ, പാർവതി, ധർമ്മ ശാസ്താവ്, നാഗങ്ങൾ, ഗുരുവായൂരപ്പൻ എന്നിവരാണ് ഉപദേവതകൾ. ഇവിടത്തെ ഹനൂമാന് മൂന്ന് തവണ വടമാല ചാർത്തിയാൽ ഉദ്ദിഷ്ട കാര്യം സാധിക്കുമെന്നും വിവാഹം പെട്ടെന്ന് നടക്കാൻ നല്ലതാണെന്നും വിശ്വസിക്കപ്പെടുന്നു.

മധ്യകേരളത്തിലെ ഉത്സവങ്ങൾക്ക് തുടക്കം കുറിക്കുന്ന ഇവിടത്തെ നിറമാല മഹോത്സവം കന്നിമാസത്തിലാണ്. വിപുലമായ പരിപാടികളോടെ നടക്കുന്നത്. കുംഭമാസത്തിലെ ഏകാദശി മഹോത്സവം 10 ദിവസം നീണ്ടു നിൽക്കുന്നതാണ്.

രാവിലെ നാലുമണിയ്ക്ക് ഏഴുതവണ ശംഖു വിളിച്ചുകൊണ്ട് ഭഗവാന്മാരെ പള്ളിയുണർത്തിയശേഷം നടതുറക്കുന്നു. ആദ്യം നിർമ്മാല്യ ദർശനമാണ്. അതിനുശേഷം വിഗ്രഹങ്ങളിൽ എണ്ണയഭിഷേകവും ശംഖാഭിഷേകവും മറ്റഭിഷേകങ്ങളും നടത്തുന്നു. അത് കഴിഞ്ഞ് വിഗ്രഹങ്ങൾ പുതു വസ്ത്രങ്ങൾ കൊണ്ടും ചന്ദനം കൊണ്ടും അലങ്കരിച്ചശേഷം മലർ നിവേദ്യം. മലരിനൊപ്പം ശർക്കരയും കദളിപ്പഴവും വയ്ക്കുന്നുണ്ട്. അതിന് ശേഷം നടയടച്ച് ഉഷഃപൂജ നടത്തും.

വൈകിട്ട് അഞ്ചുമണിയ്ക്ക് വീണ്ടും നടതുറക്കും.സൂര്യാസ്തമയമനുസരിച്ച് ദീപാരാധന നടത്തുന്നു. ആ സമയത്ത് ‘സന്ധ്യാവേല’ എന്നൊരു ചടങ്ങും ഇവിടെ നടത്തു. ഭക്തർ നാമം ജപിച്ച് കഴിയുന്നതാണ് ഈ ചടങ്ങ്. തുടർന്ന് രാത്രി ഏഴരയോടെ അത്താഴപ്പൂജ കഴിഞ്ഞു നട അടയ്ക്കും.

ക്ഷേത്രത്തിൽ നിന്ന് രണ്ട് കിലോമീറ്റർ തെക്കു കിഴക്കുമാറി ഭൂതമലയിലാണ് പുനർജ്ജനി ഗുഹ. ഏതാണ്ട് നൂറ്റമ്പത് മീറ്റർ നീളമുള്ള ഗുഹ നൂണ്ട് കടക്കുന്നത് ഓരോ ജന്മത്തിലെ പാപങ്ങളിൽ നിന്നും മുക്തി നൽകുമെന്നാണ് വിശ്വാസം. ഇവിടെ ദിവസവും പോകാം. എന്നാൽ വൃശ്ചികത്തിലെ ഗുരുവായൂർ ഏകാദശിക്കാണ് ഇതിനകത്ത് കൂടി നൂഴുന്നത് പരശുരാമൻ നിഗ്രഹിച്ച ക്ഷത്രിയരുടെ ആത്മാവിന്റെ മോക്ഷം ലഭിക്കാൻ ദേവഗുരുവായ ബൃഹസ്പതിയുടെ ഉപദേശം അനുസരിച്ച് വിശ്വകർമ്മാവ് നിർമ്മിച്ചതാണ് ഈ ഗുഹയെന്നാണ് ഐതിഹ്യം.

കേരളത്തിലെ ഏറ്റവും വലിയ ശ്രീരാമക്ഷേത്രമാണിത്. കൊച്ചിൻ ദേവസ്വം ബോർഡിന്റെ കീഴിലാണ് ഈ ക്ഷേത്രം. രാമ ഭക്തർ നിശ്ചയമായും സന്ദർശിക്കേണ്ട ക്ഷേത്രമാണിത്. 2022 ഡിസംബർ 04 നാണ് ഈ വർഷത്തെ പുനർജ്ജനി നൂഴൽ. ക്ഷേത്രത്തിൽ നിന്നും മൂന്ന് കിലോ മീറ്റർ ദൂരെ ഭാരതപ്പുഴയാണ്. കുന്നുകളും മലകളും പാടങ്ങളും കുളങ്ങളും സമീപത്ത് കാണാം.

ഏതാണ്ട് അഞ്ചര കിലോമീറ്റർ അകലെയാണ് പ്രസിദ്ധമായ പഴയന്നൂർ ഭഗവതി ക്ഷേത്രം. കുത്താമ്പുള്ളി നെയ്ത്തു ഗ്രാമവും ഇവിടെ 3 കിലോമീറ്റർ ദൂരെയാണ്.

shortlink

Post Your Comments


Back to top button