
ഇരിട്ടി: മാക്കൂട്ടം ചുരത്തിലെ വനത്തിനുള്ളില്‍ ട്രോളിബാഗില്‍ യുവതിയുടെ അഴുകിയ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കര്‍ണാടക പോലീസ് അന്വേഷണസംഘത്തെ വിപുലീകരിച്ചു. അന്വേഷണം കേരളത്തിലേക്കും വ്യാപിപ്പിച്ചതിനു പിന്നാലെ കര്‍ണാടകത്തിലും അന്വേഷണം ശക്തമാക്കുന്നതിനാണ് മടിക്കേരി ജില്ലാ ക്രൈംബ്രാഞ്ചിനും അന്വേഷണച്ചുമതല നല്‍കിയത്.
ഒരു മാസത്തിനിടയില്‍ കാണാതായ യുവതികളുടെ വിവരങ്ങള്‍ ശേഖരിക്കുന്നതിനാണ് ഇപ്പോള്‍ സജീവമായ പരിഗണന നല്‍കിയിരിക്കുന്നത്. പെരുമ്പാടി മുതല്‍ കൂട്ടുപുഴവരെ ചുരംപാത പൂര്‍ണമായും വനമേഖലയായതിനാല്‍ മറ്റ് ശാസ്ത്രീയവിവരങ്ങള്‍ ഒന്നും ലഭിക്കാത്തതും അന്വേഷണത്തെ ബാധിക്കുന്നുണ്ട്.
മാക്കൂട്ടം ചെക് പോസ്റ്റിലെ വിവരങ്ങളും അന്വേഷണസംഘം ശേഖരിച്ചു. കണ്ണവത്തുനിന്നും കാണാതായ യുവതിയുടെ അമ്മയുടെ മൊഴി കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു. ഇത് അന്വേഷണ സംഘം പരിശോധിച്ചുവരികയാണ്. ആവശ്യമെങ്കില്‍ ഡി.എന്‍.എ. പരിശോധനയും പരിഗണിക്കും.
പോലീസിന്റെ ശാസ്ത്രീയപരിശോധനയിൽ കൊല്ലപ്പെട്ട യുവതിക്ക് 25-നും 35-നും ഇടയിൽ പ്രായമുണ്ടെന്ന് കണ്ടെത്തിയിരുന്നു. കണ്ണവത്തുനിന്ന് കാണാതായ യുവതിക്ക് 31 വയസ്സെന്നാണ് പരാതിയിൽ പറഞ്ഞിരിക്കുന്നത്. മൃതദേഹത്തിലെ വസ്ത്രം ചൂരിദാറാണ്. കാണാതാകുന്ന സമയത്ത് കണ്ണവത്തെ യുവതിയുടെയും വേഷം ചൂരിദാറാണെന്ന നിഗമനത്തിലാണ് പോലീസ്. ഈ സമാനതകളാണ് കണ്ണവം കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലേക്ക് നയിച്ചത്. മൃതദേഹം കണ്ടെത്തിയത്ത് കേരള അതിർത്തിയിൽനിന്ന് 17 കിലോമീറ്റർ അകലെയുള്ള വീരാജ്‌പേട്ടയ്ക്കടുത്തുള്ള പെരുവാടി ചെക്‌പോസ്റ്റിന് സമീപമാണ്. ഇത് അന്വേഷണത്തെ വഴിതെറ്റിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണോയെന്നും പോലീസ് സംശയിക്കുന്നുണ്ട്.
Post Your Comments