
ന്യൂയോർക്ക്: യു.എസും ചൈനയും വ്യാപാര തർക്കം മുറുകുന്നതിനിടെ ഐ ഫോണ്‍ നിര്‍മാതാക്കളായ ആപ്പളിന് വൻ സാമ്പത്തിക നഷ്ടം. സർക്കാർ പിന്തുണയുള്ള ഏജൻസികൾക്കും കമ്പനികൾക്കും ഐഫോണുകളുടെ ഉപയോഗം നിരോധനം വിപുലീകരിക്കാൻ ചൈന പദ്ധതിയിടുന്നുവെന്ന റിപ്പോർട്ടുകളെ തുടർന്ന് വ്യാഴാഴ്ച ആപ്പിളിന്റെ ഓഹരികൾ 2.9% ഇടിഞ്ഞു. ആപ്പിളിന് വിപണി മൂലധനത്തിൽ ഏകദേശം 200 ബില്യൺ ഡോളർ നഷ്ടപ്പെട്ടതായി റിപ്പോർട്ട്.
ചൈനീസ് സർക്കാർ ജീവനക്കാർക്ക് ഐഫോൺ ഉപയോഗം വിലക്കിയതിന് പിന്നാലെ ആപ്പിളിന്റെ ഓഹരികൾ വ്യാഴാഴ്ച 2.9% ശതമാനം ഇടിഞ്ഞുവെന്ന റിപ്പോർട്ട് യു.എസ് വ്യാപാര മേഖലയ്ക്ക് തിരിച്ചടിയായിരിക്കുകയാണ്. ഈ ആഴ്ചയിൽ അഞ്ച് ശതമാനമാണ് ആപ്പിളിന്റെ മൂല്യം ഇടിഞ്ഞത്. ഐഫോണുകളോ മറ്റ് വിദേശ ബ്രാൻഡഡ് ഫോണുകളോ ഉപയോഗിക്കരുതെന്ന് സർക്കാർ ഉദ്യോഗസ്ഥരോട് ചൈന ഉത്തരവിട്ടതായി വാൾസ്ട്രീറ്റ് ജേർണൽ റിപ്പോർട്ട് ചെയ്തിരുന്നു.
ആപ്പിൾ (എഎപിഎൽ) ഒരു മാസത്തിനിടയിലെ ഏറ്റവും വലിയ പ്രതിദിന തകർച്ചയാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. രണ്ട് ദിവസത്തിനുള്ളിൽ കമ്പനിക്ക് ഏകദേശം 200 ബില്യൺ ഡോളർ നഷ്ടപ്പെട്ടു. വിലക്കുകൾ ആപ്പിളിന് ഒരു അശുഭ സൂചനയായിരിക്കും. യുഎസ് സാങ്കേതികവിദ്യയെ ആശ്രയിക്കുന്നത് കുറയ്ക്കാൻ ശ്രമിക്കുന്നതിന്റെ ഭാഗമായാണ് ആപ്പിൾ ഉൽപ്പന്നങ്ങൾ വിലക്കാൻ ചൈന തീരുമാനിച്ചത്. എന്നാൽ തീരുമാനം ആപ്പിളിന് കനത്ത തിരിച്ചടിയായി. ആപ്പിളിന്റെ പ്രധാന വിപണികളിലൊന്നാണ് ചൈന. സെപ്റ്റംബർ 12 ന്, ഏറ്റവും പുതിയ മോഡലായ ഐഫോൺ 15 പുറത്തിറക്കാനിരിക്കെയാണ് ചൈനയുടെ നിരോധനം പ്രാബല്യത്തിൽ വന്നത്.
Post Your Comments