
തിരുവനന്തപുരം: ഓണ്‍ലൈനായി ഭക്ഷണം ഓര്‍ഡര്‍ ചെയ്യുന്ന പെണ്‍കുട്ടികളുമായി ചങ്ങാത്തം കൂടി വിവാഹവാഗ്ദാനം നല്‍കി തട്ടിക്കൊണ്ടു പോകുന്ന പീഡനവീരനായ ഒരു ഡെലിവറി ബോയ് തിരുവനന്തപുരത്ത് അറസ്റ്റിലായ വിവരമാണ് ഇപ്പോൾ ചർച്ച. തിരുവനന്തപുരത്ത് ഓണ്‍ലൈനിലൂടെ ആഹാരം ഓര്‍ഡര്‍ ചെയ്യുന്ന വീടുകളിലെയും സ്ഥാപനങ്ങളിലെയും പെണ്‍കുട്ടികളുമായി ചങ്ങാത്തം കൂടി ആണ് ഇയാൾ പെൺകുട്ടികളെ വലയിലാക്കുന്നത്.
രണ്ടുവര്‍ഷം മുമ്പ് വട്ടിയൂര്‍ക്കാവില്‍ ഡെലിവറി ബോയ് ആയി ജോലി നോക്കുന്നതിനിടെ ഒരു പെണ്‍കുട്ടിയുമായി അഖില്‍ ഒളിച്ചോടി. തുടര്‍ന്ന് വീട്ടുകാര്‍ ഇടപെട്ട് വിവാഹം നടത്തി. ഈ ബന്ധത്തില്‍ എട്ടു മാസം പ്രായമുള്ള ഒരു പെണ്‍കുട്ടിയുമുണ്ട്. തിരുവനന്തപുരം കമലേശ്വരം ആര്യന്‍കുഴി റോഡിനു സമീപം വാടകയ്ക്കു താമസിക്കുന്ന വള്ളക്കടവ് മുക്കോലയ്ക്കല്‍ ഇടവിളാകത്തു വീട്ടില്‍ അഖിലി(21)നെയാണ് വിതുര പോലീസ് അറസ്റ്റുചെയ്തത്. ഇത്തരത്തില്‍ പരിചയപ്പെട്ട വിതുര സ്വദേശിയായ പെണ്‍കുട്ടിയെ കടത്തിക്കൊണ്ടു പോയ കേസിലാണ് അറസ്റ്റ് ഉണ്ടായത്.
പെണ്‍കുട്ടിയെ കാണാതായതോടെ മാതാപിതാക്കള്‍ ജനുവരി 24-ന് പോലീസില്‍ പരാതി നല്‍കി. ഫോണ്‍ വിളികള്‍ പരിശോധിച്ചതില്‍നിന്നു ലഭിച്ച വിവരം അനുസരിച്ച് വിതുര സി.ഐ. അജയ് കുമാറിന്റെ നേതൃത്വത്തില്‍ പോലീസ് എറണാകുളം കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടിയെ കണ്ടെത്തി. തന്നെ ബലമായി ഇയാൾ പീഡിപ്പിക്കുകയായിരുന്നു എന്നാണ് പെൺകുട്ടിയുടെ മൊഴി. പെണ്‍കുട്ടിയില്‍നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ പ്രതി അഖിലിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളെ റിമാൻഡ് ചെയ്തു.
Post Your Comments