
മുംബൈ: ബോളിവുഡ് താരം സുശാന്ത് സിംഗ് രജ്പുതിന്റെ മരണം കൊലപാതകമാണെന്ന് തുറന്നു പറഞ്ഞതിന് പിന്നാലെ ജീവന് ഭീഷണിയുണ്ടെന്ന് ആശുപത്രി ജീവനക്കാരൻ. കൂപ്പർ ആശുപത്രി ജീവനക്കാരനായ രൂപ്കുമാർ ഷാ പോലീസ് സംരക്ഷണം ആവശ്യപ്പെട്ടു. സുശാന്തിന്റെ പോസ്റ്റ്‌മോർട്ടത്തിന് സാക്ഷിയായ വ്യക്തിയാണ് രൂപ്കുമാർ. നടന്റേത് കൊലപാതകമാണെന്നും അദ്ദേഹത്തിന്റെ ശരീരത്തിലുടനീളം നിരവധി പാടുകൾ ഉണ്ടായിരുന്നുവെന്നുമാണ് രൂപ്കുമാർ ഷായിന്റെ വെളിപ്പെടുത്തൽ.
സംഭവം രാജ്യമൊട്ടാകെ ചർച്ച ആയതോടെ തനിക്കും തന്റെ കുടുംബത്തിനും സംരക്ഷണം നൽകണമെന്ന് മഹാരാഷ്‌ട്ര മുഖ്യമന്ത്രിയോട് ആവശ്യപ്പെടുകയാണ് രൂപ്കുമാർ. സുശാന്തിന്റെ മൃതദേഹം കണ്ടപ്പോൾ മേലധികാരികളോട് ആത്മഹത്യയല്ല കൊലപാതകമാണെന്ന് പറഞ്ഞിരുന്നു. എന്നാൽ, നിങ്ങൾ നിങ്ങളുടെ ജോലി മാത്രം ചെയ്താൽ മതിയെന്നാണ് അവർ പറഞ്ഞത്. സുശാന്തിന്റെ കഴുത്തിൽ രണ്ടോ മൂന്നോ പാടുകളാണ് ഉണ്ടായിരുന്നത്. വസ്ത്രങ്ങൾ അഴിച്ചു മാറ്റി നോക്കിയപ്പോൾ ശരീരത്തിൽ അടിയേറ്റ പാടുകൾ ഉണ്ടായിരുന്നു. അടിയേറ്റ് കയ്യും കാലും ഒടിഞ്ഞത് പോലെ തോന്നി. പോസ്റ്റ്‌മോർട്ടം മുഴുവനും വീഡിയോ എടുക്കണമായിരുന്നു എന്നാണ് ഒരു അഭിമുഖത്തിൽ രൂപ്കുമാർ ഷാ വെളിപ്പെടുത്തിയത്.
‘സുശാന്ത് സിംഗ് രജ്പുതിന് നീതി ലഭിക്കണം. അദ്ദേഹത്തിന്റേത് ആത്മഹത്യയല്ല, കൊലപാതകമാണ്. രണ്ട് വർഷം മുമ്പ് ഇക്കാര്യം മിണ്ടാതിരുന്നത് ഭയം കൊണ്ടാണ്. എനിക്ക് ജീവനിൽ ഭയം തോന്നി. എന്നാൽ, ഇപ്പോൾ എനിക്കിത് പറഞ്ഞേ മതിയാകൂ. ഇക്കാര്യം തുറന്നു പറഞ്ഞതു കൊണ്ട് എനിക്ക് ഭീഷണി ഉണ്ടാകും. എന്റെ കുടുംബത്തിന് സംരക്ഷണം നൽകണമെന്ന് മഹാരാഷ്‌ട്ര മുഖ്യമന്ത്രിയോട് അഭ്യർത്ഥിക്കുകയാണ്. സിബിഐ എന്നെ വിളിച്ചാൽ ഞാൻ പോകും. എല്ലാം തുറന്നു പറയും, അദ്ദേഹത്തിന് നീതി കിട്ടണം’ എന്നാണ് രൂപ്കുമാർ ഷാ എഎൻഐ-യോട് പറഞ്ഞത്.
Post Your Comments