
വണ്ടാനം: ഭാരത് ജോഡോ യാത്രയുടെ ഭാഗമായി കേരളത്തിലെത്തിയ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ നടൻ വിനു മോഹൻ കണ്ടിരുന്നു. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളും വീഡിയോയും പുറത്തുവന്നതോടെ, എന്താണ് പരസ്പരം ചർച്ച ചെയ്തതെന്ന ചോദ്യവുമായി ആരാധകർ വിനുവിന്റെ അടുത്തെത്തി. മനസ് തുറന്ന് സംസാരിക്കാന്‍ പറ്റിയ ഒരു കൂട്ടുകാരനെയാണ് രാഹുലിൽ തനിക്ക് കാണാൻ സാധിച്ചതെന്ന് വിനു പറയുന്നു. മാതൃഭൂമിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഇംഗ്ലീഷ് സിനിമകള്‍ കാണാറുണ്ടെങ്കിലും ഏറ്റവും ഇഷ്ടം ഇറാനിയന്‍ സിനിമകളാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞതായി വിനു വെളിപ്പെടുത്തി. ഇറാനിയന്‍ സിനിമകളുടെ ബൗദ്ധികമായുള്ള ഔന്നത്യവും വേറിട്ട രീതിയുമാണ് രാഹുലിനെ ഈ ഭാഷയോട് അടുപ്പിച്ചത്. കണ്ടല്‍ക്കാടുകളുടെ പുനരുജ്ജീവനം, തെരുവില്‍ അലയുന്നവരുടെ പുനരധിവാസം എന്നിവയില്‍ ഇടപെടുന്ന കാര്യവും രാഹുലിനോടു സംസാരിച്ചുവെന്നും, മനസ് തുറന്ന് സംസാരിക്കാൻ പറ്റിയ ഒരു കൂട്ടുകാരനെ പോലെയായിരുന്നു രാഹുലെന്നും വിനു മോഹൻ പറയുന്നു.
അതേസമയം, ഭാരത് ജോഡോ യാത്രയുടെ ആലപ്പുഴയിലെ മൂന്നാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ് രാഹുൽ ഗാന്ധി. ഇന്ന് രാവിലെ ഏഴിന് അറവുകാട് ശ്രീദേവി ക്ഷേത്രത്തിൽ നിന്നാണ് ‘ഭാരത് ജോഡോ യാത്ര’യുടെ ആലപ്പുഴ ജില്ലയിലെ മൂന്നാം ദിവസത്തെ പര്യടനം ആരംഭിച്ചത്. ചേർത്തല സെന്‍റ് മൈക്കിൾ കോളജിലാണ് രാത്രി വിശ്രമം.
Post Your Comments