
തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ആര് എതിർത്താലും ലോകായുക്ത ഭേദഗതി ബിൽ പാസ്സാക്കുമെന്ന സർക്കാരിന്റെ ധാർഷ്ട്യം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് അദ്ദേഹം പറഞ്ഞു. ലോകായുക്തയുടെ കഴുത്തറുക്കുന്ന ബിൽ നിയമസഭയിൽ അവതരിപ്പിച്ച് സർക്കാർ സ്വന്തം താത്പര്യം അടിച്ചേൽപ്പിക്കുകയാണെന്ന് സുരേന്ദ്രൻ വ്യക്തമാക്കി.
ജുഡിഷ്യൽ വിധിയെ മറികടക്കാൻ എക്‌സിക്യൂട്ടീവോ ലജിസ്ലേച്ചറോ അപ്പീൽ സംവിധാനത്തെ നിയമിക്കുന്നത് ഭരണഘടനാ വിരുദ്ധമാണ്. അഴിമതിയ്ക്ക് എതിരെയുള്ള എതിർപ്പുകളെ മൂടിക്കെട്ടാൻ ലോകായുക്തയെ തന്നെ ഇല്ലാതാക്കി ഭരിക്കാമെന്ന പിണറായി സർക്കാരിന്റെ അഹങ്കാരത്തിന് ജനം തിരിച്ചടി നൽകും. സി.പി.ഐക്ക് പറയാനുള്ളത് സെലക്ട് കമ്മിറ്റിയിൽ ഔദ്യോഗിക ഭേദഗതിയായി അവതരിപ്പിക്കാമെന്ന നിർദ്ദേശം സിപി.എക്ക് മൂക്കുകയറിട്ടതിന് തുല്യമാണെന്നും അദ്ദേഹം അറിയിച്ചു.
പിണറായി വിജയൻ കണ്ണുരുട്ടി കാണിക്കുമ്പോൾ കാനത്തിന്റെ മുട്ട് വിറയ്ക്കുന്നു. അതാണ് ലോകായുക്ത ബില്ലിൽ കണ്ടത്. ആത്മാഭിമാനം എന്നൊന്നുണ്ടെങ്കിൽ സിപിഐ എടുത്ത നിലപാടിൽ ഉറച്ച് നിൽക്കണം. അതിനുള്ള തന്റേടം സിപിഐക്കുണ്ടോ എന്നതാണ് പ്രശ്‌നം. ബില്ലിനെ എതിർക്കുന്നുവെന്ന് വരുത്തി തീർത്ത് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള തന്ത്രമാണ് യു.ഡി.എഫ് കാണിക്കുന്നത്. അഴിമതിയുടെ കാര്യത്തിൽ സി.പി.എമ്മും കോൺഗ്രസും പരസ്പരം മത്സരിക്കുകയാണ്. അതുകൊണ്ടാണ് ലോകായുക്തയുടെ കഴുത്തിൽ വയ്ക്കുന്ന കത്തിയെ പരിചകൊണ്ട് തടുത്ത് ചെറുക്കാൻ പ്രതിപക്ഷം വൈമനസ്യം കാട്ടുന്നത്. എതിർക്കുന്നുവെന്ന് വരുത്തി തീർക്കാൻ നടത്തുന്ന ഈ പൊറാട്ട് നാടകത്തിന്റെ അന്തർധാരകൾ പൊളിഞ്ഞു വീഴുക തന്നെ ചെയ്യുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ലോകായുക്ത നിയമ ഭേദഗതി ബിൽ പാസാകുന്നതോടെ ലോകായുക്ത എന്ന സംവിധാനം വെറും നോക്കുകുത്തിയായി മാറും. അഴിമതി നടത്തിയ പൊതുപ്രവർത്തകർ സ്ഥാനം ഒഴിയണമെന്ന 14-ാം വകുപ്പാണ് ഭേദഗതിയിലൂടെ മാറ്റിമറിക്കപ്പെടുന്നത്. ഇത് ആർക്ക് വേണ്ടിയാണെന്നും ആരെ രക്ഷിക്കാനാണെന്നും സർക്കാർ വ്യക്തമാക്കണമെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
Read Also: പാകിസ്ഥാനിലേക്ക് ബ്രഹ്മോസ് മിസൈൽ തൊടുത്തുവിട്ട സംഭവം: മൂന്ന് ഐ.എ.എഫ് ഉദ്യോഗസ്ഥരെ പുറത്താക്കി
Post Your Comments