Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Latest NewsNewsIndia

കേന്ദ്രത്തിന്റെ തണലിൽ കഴിയുന്ന ഡൽഹിയിലെ ആപ് മാജിക്  പഞ്ചാബിൽ നടക്കാൻ സാധ്യത കുറവ്: കടത്തിൽ മുങ്ങി പഞ്ചാബ്

ഈ രണ്ട് വാഗ്ദാനങ്ങൾ നിറവേറ്റാൻ മാത്രം 20,600 കോടി രൂപ കണ്ടെത്തേണ്ടി വരുമെന്ന് കണക്കാക്കുന്നു.

ചണ്ഡീഗഡ് : തിരഞ്ഞെടുപ്പിന് മുൻപ് മോഹന വാഗ്ദാനങ്ങൾ നിരത്തുന്ന പാർട്ടികൾ അധികാരത്തിലേറിയാൽ അതിൽ പലതും നടപ്പാക്കാതെ മൗനത്തിലാകുന്നതാണ് പതിവ്. ഇപ്പോൾ, ഏവരും ഉറ്റുനോക്കുന്നത് ആം ആദ്മി പഞ്ചാബിൽ ഭരിക്കുമ്പോൾ സംസ്ഥാനത്ത് എന്തൊക്കെ മാറ്റങ്ങൾ കൊണ്ടുവരുമെന്നാണ്. സംസ്ഥാന അസംബ്ലിയിലെ 117ൽ 92 സീറ്റുകളുടെ വൻ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിയ ആം ആദ്മി സർക്കാർ ഭഗവന്ത് മാന്റെ നേതൃത്വത്തിൽ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിൽ എത്തിയിരുന്നു.

കെജ്രിവാളിന്റെ നേതൃത്വത്തിൽ, അധികാരത്തിൽ വന്ന സർക്കാർ സൗജന്യ വൈദ്യുതി, ജലം തുടങ്ങി നിരവധി ആനുകൂല്യങ്ങളാണ് ജനത്തിന് സമ്മാനിച്ചത്. ഇത് കണ്ട് കൊണ്ടാവണം പഞ്ചാബിലെ ജനങ്ങളും ആം ആദ്മിക്ക് വോട്ട് കൊടുക്കാൻ തയ്യാറായത്. എന്നാൽ, ഇതത്ര എളുപ്പമല്ലെന്നാണ് സാമ്പത്തിക വിദഗ്ധരുടെ പക്ഷം. ആം ആദ്മി പാർട്ടി പഞ്ചാബികൾക്ക് നൽകിയ പ്രധാനപ്പെട്ട രണ്ട് വാഗ്ദാനങ്ങളായിരുന്നു വീടുകൾക്ക് ഓരോന്നിനും പ്രതിമാസം 300 യൂണിറ്റ് സൗജന്യ വൈദ്യുതിയും ഓരോ സ്ത്രീക്കും 1,000 രൂപ ധനസഹായവും.

എന്നാൽ, ഈ രണ്ട് വാഗ്ദാനങ്ങൾ നിറവേറ്റാൻ മാത്രം 20,600 കോടി രൂപ കണ്ടെത്തേണ്ടി വരുമെന്ന് കണക്കാക്കുന്നു. എഎപി പ്രഖ്യാപിച്ചതുപോലെ എല്ലാ മാസവും 300 യൂണിറ്റ് സൗജന്യ വൈദ്യുതി പദ്ധതി സംസ്ഥാനത്തെ എല്ലാ വീടുകളിലും എത്തിക്കണമെങ്കിൽ കുറഞ്ഞത് 5000 കോടിയെങ്കിലും സബ്സിഡി നൽകേണ്ടി വരും. ഇതിന് പുറമേ സ്ത്രീകൾക്കുള്ള ആയിരം രൂപ ധനസഹായം നൽകണമെങ്കിൽ 15,600 കോടി രൂപ കൂടി കണ്ടെത്തണം. പഞ്ചാബിൽ പതിനെട്ട് വയസിന് മുകളിൽ 1.3 കോടി സ്ത്രീകളുണ്ട്.

നിലവിൽ, പഞ്ചാബ് വലിയ സാമ്പത്തിക ബാദ്ധ്യതയിലാണ്. ഇതിന് പുറമേ, തിരഞ്ഞെടുപ്പ് വാഗ്ദാനം കൂടി നടപ്പിലാക്കാനാവുമോ എന്നും സാമ്പത്തിക വിദഗ്ദ്ധർ ചോദിക്കുന്നു. സർക്കാരിന് വരുമാനം വർദ്ധിപ്പിക്കാനുള്ള ഒരു വഴി നികുതി വർദ്ധിപ്പിക്കലാണ്. എന്നാൽ, പഞ്ചാബിൽ എഎപി അധികാരത്തിലെത്തിയാൽ പുതിയ നികുതി ചുമത്തില്ലെന്ന് പ്രചാരണത്തിനിടെ കെജ്രിവാൾ പറഞ്ഞിരുന്നു.

2017ൽ, കോൺഗ്രസ് പഞ്ചാബിൽ അധികാരത്തിൽ എത്തിയപ്പോൾ 1.8 ലക്ഷം കോടിയായിരുന്നു കടബാധ്യത. ഇപ്പോൾ അത് 2.82 ലക്ഷം കോടി രൂപയായി ഉയർന്നു. ഡൽഹിയിൽ സുരക്ഷ ഉൾപ്പടെയുള്ള സേവന മേഖലകൾ കേന്ദ്ര സർക്കാർ നേരിട്ടാണ് നടത്തുന്നത്. അതുകൊണ്ടു തന്നെ, കെജ്‌രിവാൾ സർക്കാരിന് വാഗ്ദാനങ്ങൾ നിറവേറ്റാനാകും. എന്നാൽ, പഞ്ചാബിൽ സ്ഥിതി അതല്ല, എല്ലാം ഒറ്റയ്ക്ക് നടത്തേണ്ടി വരും.

shortlink

Related Articles

Post Your Comments

Related Articles


Back to top button