
തിരുവനന്തപുരം: മൊത്തവിപണിയില്‍ പച്ചക്കറി വില കുറയുന്നുണ്ടെങ്കിലും ചില്ലറ വിപണിയില്‍ അത് പ്രതിഫലിക്കുന്നില്ല. തിരുവനന്തപുരത്തെ മൊത്തവിപണന കേന്ദ്രമായ ചാലയില്‍ അറുപതു രൂപയ്ക്ക് ലഭിക്കുന്ന തക്കാളി ചില്ലറവിപണിയിലെത്തുന്നത് 90 രൂപയ്ക്കാണ്. ഹോര്‍ട്ടികോര്‍പ്പില്‍ താരതമ്യേന ന്യായവിലയാണെങ്കിലും എല്ലാ പച്ചക്കറിയും ലഭ്യമല്ല.
കുതിച്ചുയർന്ന് നിൽക്കുന്ന പച്ചക്കറി വില താഴേക്ക് ഇറങ്ങുന്ന സൂചനകളൊന്നും ചില്ലറവിൽപ്പന വിപണിയിൽ ഇല്ല. നൂറ് കടന്ന നിന്ന തക്കാളി കമ്പോളങ്ങളിൽ 70 ഉം 60 ഉം രൂപയിലേക്ക് താഴ്ന്നിട്ടും ചില്ലറ വിപണിയിൽ ഇപ്പോഴും 90 രൂപയാണ് തക്കാളിയ്ക്ക്. വഴുതന, വെണ്ട, പാവയ്ക്ക,വെള്ളരി, ബീൻസ്, ബീറ്റ്റൂട്ട്, പയർ ഉൾപ്പെടെയുള്ളവയ്ക്ക് ഇപ്പോഴും നൂറ് രൂപയിൽ കൂടുതലാണ് വില.
ഏറ്റവും ഉയർന്ന വില മുരിങ്ങയ്ക്ക് തന്നെ. കമ്പോളത്തിൽ 320 രൂപയും ചില്ലറ വിപണിയിൽ 340 രൂപയുമാണ് മുരിങ്ങയ്ക്കയുടെ വില. അതേസമയം ഹോർട്ടികോർപ്പിൽ 89 രൂപ മാത്രമേയുള്ളു. വിലക്കയറ്റം തുടരുന്ന സാഹചര്യത്തിൽ ഇനി സർക്കാർ ഇടപെടൽ ഉണ്ടാവുമോ എന്നാണ് ജനം നോക്കുന്നത്.
Post Your Comments