‘യുദ്ധമല്ല പരിഹാരം’ : റഷ്യയുമായി ചർച്ച നടത്തണമെന്ന് ഉക്രൈൻ പ്രസിഡന്റ്

'സംഘർഷം അവസാനിപ്പിക്കാൻ ഇരുരാജ്യങ്ങളും മനസ്സു വയ്ക്കണം'

കീവ്: റഷ്യയുമായി നിലനിൽക്കുന്ന സംഘർഷാവസ്ഥ പരിഹരിക്കാൻ യുദ്ധം ഒരു പോംവഴിയല്ലെന്നും, അതിനു ചർച്ചകൾ കൊണ്ടു മാത്രമേ കഴിയൂ എന്നും ഉക്രൈൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കി. പാർലമെന്റിനെ അഭിസംബോധന ചെയ്യവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. സംഘർഷം അവസാനിപ്പിക്കാൻ ഇരുരാജ്യങ്ങളും മനസ്സു വയ്ക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഉക്രൈൻ അതിർത്തി പ്രദേശങ്ങൾക്കു സമീപം റഷ്യ വൻതോതിൽ സൈനിക വിന്യാസം നടത്തിയിരുന്നു. ഇതേ തുടർന്ന്, റഷ്യയ്ക്കു മേൽ സാമ്പത്തിക ഉപരോധം ഏർപ്പെടുത്താൻ ഉക്രൈൻ നാറ്റോയോട് ആവശ്യപ്പെട്ടു. യു.എസ് മുൻകൈയെടുത്ത് പ്രശ്നങ്ങൾ സംഘർഷരഹിതമായി പരിഹരിക്കാൻ ശ്രമിച്ചെങ്കിലും റഷ്യ വഴങ്ങിയില്ല. പകരം, പ്രശ്നബാധിത മേഖലയിലെ സംഘർഷങ്ങൾ വർധിപ്പിക്കുന്നതിന് അമേരിക്കയും ഉക്രൈനും സംയുക്തമായി ശ്രമിക്കുന്നുവെന്ന് റഷ്യൻ വിദേശകാര്യ മന്ത്രാലയം ആരോപിക്കുകയാണ് ചെയ്തത്.

കിഴക്കൻ ഉക്രൈൻ മേഖലയായ ഡോൺബാസ്സ് പ്രവിശ്യയിൽ വളരെ ശക്തമായ സൈനിക വ്യൂഹത്തെയാണ് റഷ്യ അണിനിരത്തിയിരിക്കുന്നത്. ഏറ്റുമുട്ടലുകളും അതിർത്തി കടന്നുള്ള ആക്രമണങ്ങളും ഈ മേഖലയിൽ പതിവാണ്. ഇക്കഴിഞ്ഞ ബുധനാഴ്ച, നാറ്റോയുടെ വിലക്കു ലംഘിച്ച് റഷ്യ ഈ മേഖലയിൽ സൈനിക അഭ്യാസവും നടത്തിയിരുന്നു.

Share
Leave a Comment