
കൊച്ചി : ദുബായിലേയ്ക്ക് മടങ്ങാനിരിക്കുന്ന പ്രവാസികൾക്ക് ആശ്വാസം പകർന്നുകൊണ്ട് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ റാപിഡ് പി.സി.ആർ പരിശോധനാ കേന്ദ്രം പ്രവർത്തനമാരംഭിച്ചു. സിയാൽ മാനേജിങ് ഡയറക്ടർ എസ്.സുഹാസ് ഐ.എ.എസ്, ടെർമിനൽ-മൂന്നിലെ പുറപ്പെടൽ ഭാഗത്ത് സജ്ജമാക്കിയിട്ടുള്ള റാപിഡ് പി.സി.ആർ കേന്ദ്രം സന്ദർശിച്ചു സന്നാഹങ്ങൾ വിലയിരുത്തി.
Read Also : വിമാനത്താവളത്തിൽ നിന്ന് 126 കോടി രൂപയുടെ ഹെറോയിൻ പിടികൂടി : രണ്ട് പേർ അറസ്റ്റിൽ
ദുബായ് സുപ്രീം കമ്മറ്റി ഓഫ് ക്രൈസിസ് ആന്റ് ഡിസാസ്റ്റർ മാനേജ്‌മെന്റ് ജൂൺ 19 ന് പുറപ്പെടുവിച്ച പുതിയ മാർഗനിർദേശം പ്രകാരം ഇന്ത്യയിൽ നിന്ന് ദുബായിലേയ്ക്ക് പോകാൻ 48 മണിക്കൂറിന് മുമ്പെടുത്ത ആർ.ടി-പി.സിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ്, നാല് മണിക്കുറിനുള്ള് തൊട്ടുമുമ്പെടുത്ത റാപിഡ്-പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്ക്, രണ്ട് ഡോസ് വാക്‌സിനെടുത്ത സർട്ടിഫിക്കറ്റ് എന്നിവ നിർബന്ധമാക്കിയിരുന്നു.
കേരളത്തിൽ റാപിഡ് പി.സി.ആർ പ്രചാരത്തിലില്ലാത്തതിനാൽ, ഏറെ ശ്രമങ്ങൾക്കുശേഷമാണ് ഇത്തരമൊരു സംവിധാനം സിയാൽ ഒരുക്കിയത്. മെഡിക്കൽ സർവീസ് കോർപറേഷന്റെ അനുമതിയുള്ള ഹൈദരാബാദിലെ സാൻഡോർ മെഡിക് എയ്ഡ് പ്രൈവറ്റ് ലിമിറ്റഡ് എന്ന ലാബുമായി ചേർന്നാണ് ഈ സംവിധാനം പ്രവർത്തിക്കുക.
മണിക്കൂറിൽ 200 പേരെ പരിശോധിക്കാം. ഫലം 30 മിനിറ്റിനുള്ളിൽ ലഭിക്കും. ഇതിനുപുറമെ, ആവശ്യമെങ്കിൽ റാപിഡ് ആന്റിജൻ പരിശോധനയും സിയാലിൽ ഒരുക്കിയിട്ടുണ്ട്. ദുബായിൽ എത്തുന്ന യാത്രക്കാർ വീണ്ടും ആർ.ടി.പി.സി.ആറിന് വിധേയരാകുകയും പരിശോധനാ ഫലം വരുന്നതുവരെ ഇൻസ്റ്റിറ്റിയൂഷനൽ ക്വാറന്റൈനിലിരിക്കുകയും വേണം.
Post Your Comments