![](/wp-content/uploads/2020/12/girl-2.jpg)
ഏഴുവയസുകാരി മകള്‍ക്ക് അമിതമായ അളവില്‍ മരുന്നുനല്‍കി അബോധാവസ്ഥയിലാക്കി റോഡില്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞ ഡോക്ടറായ അമ്മയെ പോലീസ് കണ്ടെത്തി. ബംഗളൂരു സ്വദേശിയായ ശര്‍മ്മിളയെയാണ് (39) കുഞ്ഞിനെ ഉപേക്ഷിച്ച സംഭവത്തില്‍ പോലീസ് കസ്റ്റഡിയിലെടുത്തത്. പോലീസ് കണ്ടെത്തുമ്പോള്‍ വിഷം കഴിച്ച് അവശനിലയിലായിരുന്നു ശര്‍മിള. ഇവരെ ചികിത്സയ്ക്ക് ശേഷം പോലീസ് കസ്റ്റഡിയിലെടുത്തു.
വിവാഹബന്ധം ഉപേക്ഷിച്ചെന്നും ശര്‍മിള ഡോക്ടറാണെന്നും പോലീസ് പറഞ്ഞു. വിദേശത്തേക്ക് പോകാന്‍ തയ്യാറെടുക്കുന്ന ശര്‍മിളയ്ക്ക് മകള്‍ ഒരു ബാധ്യതയായതിനാല്‍ ഉപേക്ഷിക്കാനായിരുന്നു പദ്ധതിയെന്ന് പോലീസ് പറഞ്ഞു. അബോധാവസ്ഥയിലുള്ള കുട്ടിയുടെ ചിത്രം വാട്സാപ്പിൽ വ്യാപകമായി പ്രചരിച്ചിരുന്നു. തിരുപ്പൂര്‍ അവിനാശിക്കടുത്തുള്ള ദണ്ടുകാരംപാളയത്താണ് ശര്‍മിള കുട്ടിയെ ഉപേക്ഷിച്ചത്. കുഞ്ഞിന്റെ ശബ്ദംകേട്ടെത്തിയ കര്‍ഷകത്തൊഴിലാളികളാണ് കുട്ടിയെ ആദ്യം കണ്ടത്.
read also: ആറ്റിങ്ങല്‍ ഗ്രാമത്തിലെ തീ പിടിത്തം; സി.സി ടിവി ദൃശ്യങ്ങളില്‍ തീപ്പന്തവുമായി അജ്ഞാതന്‍
കുട്ടിയെ ഉടന്‍ തിരുപ്പൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചു. ഡോക്ടറുടെ പരിശോധനയിലാണ് കുട്ടി ചുമയുടെ മരുന്ന് അമിതമായി കഴിച്ചിട്ടുണ്ടെന്ന് മനസ്സിലായത്. തുടര്‍ന്ന്, കോയമ്പത്തൂര്‍ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി.സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് അവിനാശിക്കടുത്ത് റോഡരികില്‍ ശര്‍മിളയെ കണ്ടെത്തിയത്. ഇവരെയും മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. അപകടനില തരണംചെയ്തതോടെയാണ് ശര്‍മിളയെ പോലീസ് ചോദ്യംചെയ്തത്.
Post Your Comments