
തൃശൂര്‍: നടന് കലാഭവന്‍ മണിയുടെ സഹോദരനും പ്രമുഖ നര്‍ത്തകനുമായ ആര്‍.എല്‍.വി രാമകൃഷ്ണന് മോഹിനിയാട്ടത്തിന് അവസരം നിഷേധിച്ചതിനെ തുടര്‍ന്ന് ആത്മഹത്യ ശ്രമം സംഭവത്തില്‍ സംഗീത നാടക അക്കാദമി ചെയര്പേഴ്സന് കെ.പി.എ.സി ലളിതയുടെ പ്രസ്താവന തെറ്റെന്ന് തെളിഞ്ഞു. രാമകൃഷ്ണനും കെ.പി.എ.സി ലളിതയും തമ്മിലുള്ള ഫോണ്‍ സംഭാഷണം പുറത്ത് വന്നു.
അമിതമായ അളവിൽ ഉറക്ക ഗുളിക കഴിച്ച് ആത്മഹത്യശ്രമം നടത്തുന്നതിന് മുമ്പ് നടി കെപിഎസി ലളിതയെ രൂക്ഷമായി വിമര്‍ശിച്ച് കലാഭവന്‍ മണിയുടെ സഹോദരനും നര്‍ത്തകനുമായ ആര്‍.എല്‍.വി.രാമകൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലായിരുന്നു .“കെ.പി.എ.സി.ലളിത നടത്തിയ പ്രസ്താവന കൂറു മാറൽ ആണ്. അവരുമായി ഞാൻ 8 ഓളം തവണ ഫോണിൽ ബന്ധപ്പെട്ടിട്ടുണ്ട്.
അപേക്ഷ കൊടുക്കുന്നതു മുതൽ അവസരം നിഷേധിച്ച അന്ന് രാത്രി ലളിത ചേച്ചിയെ ഞാൻ വിളിച് സംസാരിച്ചതടക്കം ഫോൺ രേഖയുണ്ട്. വീണ്ടും എന്നെ മാനസികമായി പീഢിപ്പിക്കുകയാണ്. ഞാൻ സർക്കാരിനെതിരെ ഒന്നും ചെയ്തിട്ടില്ല. ഞാൻ ഇടതുപക്ഷ പ്രസ്ഥാനത്തിന് ഉറച്ചുനിൽക്കുന്ന വ്യക്തിയാണ്. ഞാൻ പു.ക.സയിലെയും PK S യിലെയും അംഗമാണ്.” – , ആർ എൽ വി രാമകൃഷ്ണൻ ഫേസ്‌ബുക്കിൽ കുറിച്ചു.
ഇതിനു മുന്നേ തന്നെ കെപിഎസി ലളിത ഇത് നിഷേധിച്ചിരുന്നു.കെപിഎസി ലളിത രാമകൃഷ്ണനെതിരെ രംഗത്തുവന്നിരുന്നു. രാമകൃഷ്ണന്റെ ആരോപണവും അവാസ്തവവും ദുരുദ്ദേശപരവുമെന്ന് അവര്‍ പറഞ്ഞു. രാമകൃഷ്ണന് വേണ്ടി സെക്രട്ടറിയോട് സംസാരിച്ചു എന്ന പ്രസ്താവന സത്യവിരുദ്ധമാണെന്നും നൃത്താവതരണത്തിന് ഇതുവരെ അപേക്ഷ പോലും ക്ഷണിച്ചിട്ടില്ലെന്നും കെപിഎസി ലളിത പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് സംഗീത നാടക അക്കാദമി സെക്രട്ടറി രാധാകൃഷ്ണന്‍ നായര്‍ തനിക്ക് അവസരം നിഷേധിച്ചതായി ആര്‍എല്‍വി രാമകൃഷ്ണന്‍ ഫേസ്ബുക്കിലൂടെ വെളിപ്പെടുത്തിയത്. തനിക്ക് നൃത്തം അവതരിപ്പിക്കാന്‍ അവസരം തരികയാണെങ്കില്‍ ധാരാളം വിമര്‍ശനങ്ങള്‍ ഉണ്ടാകും. ഞങ്ങള്‍ അന്തി വരെ വെള്ളം കോരിയിട്ട് അവസാനം കുടം ഉടയ്ക്കണ്ടല്ലോ. അവസരം തരികയാണെങ്കില്‍ സംഗീത നാടക അക്കാദമിയുടെ ഇമേജ് നഷ്ടപ്പെടും’; എന്നിങ്ങനെയാണ് അക്കാദമി സെക്രട്ടറി രാധാകൃഷ്ണന്‍ നായര്‍ തന്നോട് പറഞ്ഞതെന്ന് ആര്‍എല്‍വി രാമകൃഷ്ണന്‍ പറഞ്ഞിരുന്നു.
അതേസമയം സെക്രട്ടറിയുമായി രാമകൃഷ്ണന്റെ കാര്യം സംസാരിച്ചിട്ടുണ്ടെന്നും അപേക്ഷ സമര്പ്പിച്ചോളൂവെന്നും ലളിത രാമകൃഷ്ണനുമായുള്ള സംഭാഷണത്തിനിടെ ഫോണില്‍ പറയുന്നുണ്ട്. ‘സര്‍ഗഭൂമിക’ ഓണ്‍ലൈന്‍ കലാപരിപാടികള്‍ക്കായി അപേക്ഷ സമര്‍പ്പിക്കുന്നത് സംബന്ധിച്ച് രാമകൃഷ്ണനുമായി സംസാരിച്ചിട്ടില്ലെന്നും രാമകൃഷ്ണന് വേണ്ടി സെക്രട്ടറി രാധാകൃഷ്ണനോട് സംസാരിച്ചെന്ന് പറയുന്നത് ദുരുദ്ദേശപരവുമാണെന്നായിരുന്നു ലളിത ശനിയാഴ്ച അറിയിച്ചത്.
വിഷയത്തില്‍ കെ.പി.എ.സി ലളിത തനിക്കൊപ്പമാണെന്നാണ് രാമകൃഷ്ണന് കരുതിയിരുന്നത്. പിന്നീട് രാമകൃഷ്ണനെ വിമര്‍ശിച്ച് പ്രസ്താവനയിറക്കിയതോടെ ലളിതക്കെതിരെ ഫേസ്ബുക്കില്‍ കുറിപ്പിട്ട ശേഷമാണ് അമിത തോതില്‍ ഉറക്ക ഗുളിക കഴിച്ച് ആത്മഹത്യശ്രമം നടത്തിയത്.വിവാദത്തില്‍ അക്കാദമിക്കെതിരെ പുരോഗമന കലാസാഹിത്യ സംഘം രംഗത്തെത്തി . “എത്രമാത്രം പ്രതിസന്ധികളും അവഹേളനങ്ങളും അതിജീവിച്ചാണ് ദലിത് ജീവിതസാഹചര്യങ്ങളില്‍നിന്ന് ഒരു കലാകാരന് ഉയരുന്നതെന്ന കാര്യം അധികൃതര്‍ പലപ്പോഴും മനസ്സിലാക്കുന്നില്ലെന്നതില് ദുഃഖമുണ്ടെന്ന് ജനറല്‍ സെക്രട്ടറി അശോകന് ചെരുവില്‍ ഫേസ്ബുക്കില്‍ ചൂണ്ടിക്കാട്ടി.
പ്രത്യേകിച്ചും ശാസ്ത്രീയനൃത്തം പോലെ സവര്‍ണമേധാവിത്തം കൊടികുത്തി വാഴുന്ന ഇടങ്ങളില്‍”. ആത്മഹത്യശ്രമത്തെ തുടര്‍ന്ന് കറുകുറ്റി സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന രാമകൃഷ്ണന് അപകടനില തരണം ചെയ്തു. ശനിയാഴ്ച വൈകീട്ട് ചേനത്തുനാട്ടിലെ വീടിനടുത്ത് പിതാവിന്റെ പേരിലുള്ള കലാഗൃഹത്തിലാണ് അളവില്‍ കവിഞ്ഞ് ഉറക്കഗുളിക കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്.
Post Your Comments