
ന്യൂഡൽഹി: ഇന്ത്യാ വിരുദ്ധ നിലപാടുമായി വീണ്ടും സിപിഎം ദേശീയ നേതൃത്വം. പാർട്ടി പ്രസിദ്ധീകരണത്തിൽ പ്രകാശ് കാരാട്ടിൻ്റെ ചൈനാ അനുകൂല ലേഖനം പ്രസിദ്ധീകരിച്ചത് സോഷ്യൽ മീഡിയയിൽ വിവാദമാകുകയാണ് . ലേഖനത്തില്‍ ഒരിടത്തുപോലും ചൈനക്കെതിരെ പരാമർശമില്ല എന്നതും ശ്രദ്ധേയമാണ്. ഗാല്‍വാനിലെ സംഘര്‍ഷത്തിന് കാരണം ന്യൂഡല്‍ഹിയുടെ തെറ്റായ സമീപനമെന്നാണ് സിപിഎം മുഖ പത്രം പീപ്പിള്‍സ് ഡെമോക്രസി ആരോപിക്കുന്നത്. നിയന്ത്രണ രേഖയ്ക്ക് സമീപം ഇന്ത്യ നടത്തുന്ന നിര്‍മ്മാണ പ്രവർത്തനങ്ങൾ ചൈനിസ് പ്രകോപനത്തിന് കാരണമായെന്നും പ്രകാശ് കാരാട്ട് ലേഖനത്തിൽ ആരോപിക്കുന്നു.
രണ്ടാം നരേന്ദ്ര മോദി സർക്കാർ ഇന്തോ പസഫിക്ക് മേഖലയില്‍ അമേരിക്കയുമായി ചേര്‍ന്നു നടത്തുന്ന ഇടപെടൽ ചൈനക്ക് തെറ്റായ സന്ദേശം നല്കി. ചൈന അവകാശവാദമുന്നയിക്കുന്ന ലഡാക്ക് ഉൾപ്പെടുന്ന ജമ്മുകാശ്മീര്‍ രണ്ടായി വിഭജിച്ച് കേന്ദ്ര ഭരണപ്രദേശമാക്കിയതും ചൈനയുടെ എതിര്‍പ്പിന് കാര്ണമായെന്ന് ലേഖനം പറയുന്നു. അന്ന് പാര്‍ലമെൻ്റിൽ സംസാരിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ അക്സായി ചിന്നും പാക് അധീന ജമ്മുകാശ്മിരും, ഇന്ത്യയുടെ അഭിവാജ്യഘടകമെന്നു പറഞ്ഞിരുന്നു.
ബിജെപി നേതാക്കളുടെയും കേന്ദ്ര മന്ത്രിമാരുടെ ഇത്തരം പ്രതികരണങ്ങളും ഗാല്‍വാന്‍ സംഘര്‍ഷത്തിന് വഴിവെച്ചെന്നാണ് കരാട്ടിൻ്റെ വിലയിരുത്തല്‍. നേപ്പാള്‍ ഉൾപ്പെടെയുള്ള സാര്‍ക്ക് രാജ്യങ്ങളില്‍ ചൈന നടത്തുന്ന ഇടപെടൽ മറച്ചു വെയ്ക്കുന്ന പ്രകാശ് കാരാട്ട് ഇന്ത്യയുമായി അയല്‍ രാജ്യങ്ങള്‍ അകലുന്നത് ബിജെപി ആര്‍എസ്എസ് മുന്നോട്ടുവെയ്ക്കുന്ന ഹിന്ദുത്വ ആശയം മൂലമെന്നു കുറ്റപ്പെടുത്തുന്നു.
പൌരത്വ ഭേദഗതി നിയമത്തിലൂടെ കുടിയേറ്റക്കാരെ പുറത്താക്കാനുള്ള തീരുമാനമാണ് ബംഗ്ലാദേശിൻ്റെ എതിര്‍പ്പിന് കാരണം.നേപ്പാള്‍ ഉൾപ്പെടെയുള്ള അയൽരാജ്യങ്ങൾ ഇന്ത്യാവിരുദ്ധമായി ചിന്തിക്കുന്നതിന് പിന്നില്‍ ചൈനയാണെന്ന ആരോപണത്തില്‍ കഴമ്പില്ലെന്നും സിപിഎം മുഖപത്രം പറയുന്നു. കൂടാതെ കൊറോണ വിഷയത്തില്‍ അമേരിക്കയ്ക്ക് ഒപ്പം നിന്ന് ചൈനയെ ഒറ്റപ്പെടുത്തിയതു സംഘര്‍ഷത്തിന് വഴിവെച്ചതായി പ്രകാശ് കരാട്ട് ആരോപിക്കുന്നു
Post Your Comments