Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
KeralaLatest NewsNews

ഭര്‍ത്താവിനെ വഞ്ചിച്ച് ഖത്തറില്‍നിന്നും മുങ്ങിയ യുവതിയെ അവസാനം കാമുകനും കൈവിട്ടു

പയ്യന്നൂര്‍: ഭര്‍ത്താവിനെ വഞ്ചിച്ച് ഖത്തറില്‍നിന്നും മുങ്ങിയ യുവതിയെ അവസാനം കാമുകനും കൈവിട്ടു. ഭര്‍ത്താവിനെ ഒഴിവാക്കി ആറുവയസുള്ള മകളേയുംകൂട്ടി ഖത്തറില്‍നിന്നും കാമുകനോടൊപ്പം മുങ്ങിയ നാദാപുരം ചാത്തന്‍കോട്ടുനടയിലെ മുപ്പതുകാരിയ്ക്കാണ് ഇപ്പോള്‍ കയ്ക്കുന്ന അനുഭവം ഉണ്ടായിരിയ്ക്കുന്നത്. ഒടുവില്‍ കടിച്ചതും പിടിച്ചതും കൈവിട്ടുപോയി. കാമുകനോടൊപ്പം ഒന്നിച്ചുജീവിക്കാന്‍ തുടങ്ങിയതോടെ കാമുകന്റെ മര്‍ദനവും മാനസിക പീഡനങ്ങളും എല്‍ക്കേണ്ടിവന്നപ്പോഴാണ് മിന്നുന്നതെല്ലാം പൊന്നല്ല എന്ന തിരിച്ചറിവില്‍ കാമുകനോടും വിടപറയേണ്ടിവന്നത്.

കഴിഞ്ഞ ഫെബ്രുവരി 18നാണ് പയ്യന്നൂര്‍ പോലീസ് എട്ടിക്കുളത്ത് നിന്നും യുവതിയേയും കുട്ടിയേയും കസ്റ്റഡിയിലെടുത്തത്. ഭര്‍ത്താവിനോടൊപ്പം ഖത്തറില്‍ കഴിയവെ കുട്ടി പഠിക്കുന്ന സ്‌കൂളിലെ ബസ് ഡ്രൈവറായിരുന്ന എട്ടിക്കുളം സ്വദേശിയുമായി യുവതി അടുപ്പത്തിലാകുകയായിരുന്നു. ഇതേ തുടര്‍ന്നാണ് യുവതി ഭര്‍ത്താവിനെ ഉപേക്ഷിച്ച് കുട്ടിയേയുംകൂട്ടി കാമുകനോടൊപ്പം നാട്ടിലേക്ക് മുങ്ങിയത്.സംശയം തോന്നിയ പരിസരവാസികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്നെത്തിയ പയ്യന്നൂര്‍ പോലീസ് കാമുകനോടൊപ്പം എട്ടിക്കുളത്ത് എത്തിയ യുവതിയേയും കുട്ടിയേയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. യുവതിയേയും മകളേയും കാണാതായതിനെ തുടര്‍ന്ന് ഭര്‍ത്താവ് വളയം പോലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയായിരുന്നു. ഇതിനാല്‍ യുവതിയേയും മകളേയും പയ്യന്നൂര്‍ പോലീസ് വളയം പോലീസിന് കൈമാറുകയെ ചെയ്തിരുന്നു.

വളയം പോലീസ് കോടതിയില്‍ ഹാജരാക്കിയ യുവതി കുട്ടിയെ മുത്തച്ഛനെ ഏല്‍പ്പിച്ച് കാമുകനോടൊപ്പം മടങ്ങി. ഭര്‍ത്താവിനെ ഒഴിവാക്കിയുള്ള പുതിയ മധുവിധുവിന് മര്‍ദനത്തിന്റെ കയ്പ് അനുഭവപ്പെടാന്‍ തുടങ്ങിയപ്പോഴാണ് യുവതിക്ക് മിന്നുന്നതെല്ലാം പൊന്നല്ലെന്ന് ബോധ്യപ്പെട്ടു തുടങ്ങിയത്. ഇതോടെ യുവതി വിവരമറിയിച്ചതിനെ തുടര്‍ന്നെത്തിയ പിതാവ് പയ്യന്നൂര്‍ പോലീസിനെ സമീപിക്കുകയായിരുന്നു. പയ്യന്നൂര്‍ പോലീസ് വിവരങ്ങള്‍ ചോദിച്ച് മനസിലാക്കിയപ്പോള്‍ വിവരണാതീതമായ പീഡന കഥകളാണ് എട്ടിക്കുളത്തുണ്ടായിരുന്ന യുവതിക്ക് പറയാനുണ്ടായിരുന്നത്.

അബദ്ധം മനസിലാക്കിയ യുവതി ഒടുവില്‍ കാമുകനോട് ടാറ്റാപറഞ്ഞ് പിതാവിനോടൊപ്പം പോവുകയായിരുന്നു. ഖത്തറിലുള്ള കുട്ടിയുടെ പിതാവ് ഇതിനിടയില്‍ നാട്ടിലെത്തി കുട്ടിയെ ഖത്തറിലേക്ക് കൂട്ടിക്കൊണ്ടുപോയിരുന്നു. ഈ വിവരം ഭര്‍ത്താവിന്റെ വീട്ടുകാര്‍ രഹസ്യമായി സൂക്ഷിച്ചിരിക്കുകയുമായിരുന്നു. കാമുകന്‍ ശരിയല്ല എന്ന് ബോധ്യം വന്നപ്പോള്‍ കോടതിയില്‍നിന്നും ഒഴിവാക്കി പോയ കുട്ടിയെയെങ്കിലും തിരിച്ച് കിട്ടാനുള്ള സൂത്രവിദ്യയാണോ യുവതിയുടെ പരാതിക്ക് പിന്നിലെന്ന സംശയമാണ് പോലീസിനുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button