KeralaLatest NewsNews

ഒരു സങ്കീര്‍ത്തനം പോലെ 1000 കോപ്പി വില്‍ക്കുമോ എന്നറിയില്ലായിരുന്നു, ഇതുവരെ 4 ലക്ഷം കോപ്പികള്‍ വിറ്റുപോയെന്ന് പെരുമ്പടവം ശ്രീധരന്‍

അതേ സമയം ജനങ്ങള്‍ തള്ളിക്കളഞ്ഞാലും ജനപ്രിയതക്ക് വേണ്ടി എഴുതാന്‍ പറ്റില്ലെന്നും തനിക്ക് വായനക്കാരുണ്ടാവുമോ എന്ന കാര്യം തന്നെ ആകുലപ്പെടുത്താറില്ലെന്നും പെരുമ്പടവം

11 വര്‍ഷമായി ഒരു നോവല്‍ എഴുതി വച്ചിട്ട്. പക്ഷേ അത് ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല

കൊച്ചി: തനിക്ക് വായനക്കാരുണ്ടാവുമോ എന്ന കാര്യം തന്നെ ആകുലപ്പെടുത്താറില്ലെന്ന് നോവലിസ്റ്റ് പെരുമ്പടവം ശ്രീധരന്‍. നോവല്‍ ജീവിതം എഴുതുമ്പോള്‍ എന്ന വിഷയത്തില്‍ കൃതി അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിരൂപകനും എഴുത്തുകാരനമായ പ്രൊഫ നെടുമുടി ഹരികുമാറും ചര്‍ച്ചയില്‍ പങ്കെടുത്തു.

വായനക്കാര്‍ ഉണ്ടാവുമെന്ന് എന്തെങ്കിലും ഉറപ്പുള്ളപ്പോഴല്ല എഴുത്ത് തുടങ്ങിയത്. അതിന്റെ ജനപ്രിയതയൊന്നും ആലോചിച്ചിട്ടില്ല. ജനങ്ങള്‍ തള്ളിക്കളഞ്ഞാലും ജനപ്രിയതക്ക് വേണ്ടി എഴുതാന്‍ പറ്റില്ലെന്നും അദ്ദേഹം പറഞ്ഞു.

നോവലില്‍ ജീവിതം തന്നെയാണ് എഴുതുന്നത്. അതാണ് എപ്പോളും നവീകരിക്കപ്പെടുന്നത്. 16ആം വയസ്സിലാണ് ദസ്തയേവ്സ്‌കിയുടെ കുറ്റവും ശിക്ഷയും വായിച്ചത്. അതിലെ കഥാപാത്രങ്ങള്‍ തന്നെ അലട്ടാന്‍ തുടങ്ങി. പിന്നീട് തിരിച്ചറിഞ്ഞു ദസ്തയേവ്സ്‌കി തന്നെയാണ് തന്നെ അലട്ടുന്നതെന്ന്.

ദസ്തയേവ്സ്‌കിയുടെ പുസ്തകങ്ങള്‍ വായിക്കപ്പെടാത്ത സമയത്തായിരുന്നു ഒരു സങ്കീര്‍ത്തനം പോലെ ഇറങ്ങിയത്. നോവല്‍ 1000 കോപ്പി പോലും വിറ്റു പോവുമോ എന്ന് അറിയില്ലായിരുന്നു. പക്ഷേ 115 പതിപ്പുകളിലായി നാല് ലക്ഷം കോപ്പിയോളം വിറ്റു തീര്‍ന്നു. വ്യക്തികളെയല്ല അനുഭവങ്ങളെ അവസ്ഥകളെ ആശയങ്ങളെ ആണ് നോവലില്‍ കൊണ്ടുവരുന്നത്. ദര്‍ശനത്തെ ആണ് നോവലില്‍ ആവിഷ്‌കരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

11 വര്‍ഷമായി ഒരു നോവല്‍ എഴുതി വച്ചിട്ട്. പക്ഷേ അത് ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല. ഭാര്യയുടെ മരണം ജിവീതത്തില്‍ ശൂന്യത സൃഷ്ടിച്ചു. അതില്‍ നിന്ന് കരകയറുന്നതേയുള്ളൂ. അടുത്ത് തന്നെ പുതിയ നോവല്‍ വരുമെന്നും അദ്ദേഹം വ്യക്തമാക്കി.

എഴുത്തില്ലാതെ തനിക്ക് ജീവിക്കാനാവില്ല. റോയല്‍റ്റി അല്ലാതെ മറ്റു വരുമാനവുമില്ല. എഴുത്ത് നില്‍ക്കുമ്പോള്‍ താന്‍ മരിച്ചിരിക്കും. മലയാളത്തിലെ പുതിയ എഴുത്തുകാരെ വായിക്കുന്നുണ്ട്. വായനയില്‍ ആരെയും ഒഴിവാക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഇരുണ്ട കാലഘട്ടത്തിലേക്കാണ് ഇന്ത്യ പോകുന്നതെന്നും മനുഷ്യത്വരഹിതമായ കാലത്താണ് ജീവിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

shortlink

Post Your Comments


Back to top button