
കല്‍പ്പറ്റ : വയനാട് മേപ്പാടി പുത്തുമലയില്‍ ഉണ്ടായത് സംസ്ഥാനത്തെ ഏറ്റവും വലിയ പ്രകൃതിദുരന്തങ്ങളിലൊന്ന്. പുത്തുമലയിലുണ്ടായ വന്‍ ഉരുള്‍പൊട്ടലില്‍ കെട്ടിടങ്ങളും വാഹനങ്ങളും മണ്ണിനടിയിലായി. ഇവിടെ നാല്‍പതോളം പേര്‍ മണ്ണിനടിയില്‍ കുടുങ്ങിയെന്ന് പ്രദേശവാസികള്‍ പറഞ്ഞു. രണ്ട് പാര്‍പ്പിടകേന്ദ്രങ്ങള്‍, ഏതാനും വീടുകള്‍, മദ്രസ, ക്ഷേത്രം, ചായക്കട, ഹോട്ടല്‍ എന്നിവ പൂര്‍ണമായി മണ്ണിനടിയിലായി. ദുരന്തസമയത്ത് പാര്‍പ്പിട കേന്ദ്രങ്ങളിലും ആരാധനാലയങ്ങളിലും ആളുണ്ടായിരുന്നതായി ദൃക്സാക്ഷികള്‍ പറയുന്നു. 15 പേരെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചു.
ഉരുള്‍പ്പൊട്ടലില്‍ നൂറേക്കറോളം സ്ഥലമാണ് ഒലിച്ചുപോയത്. ദുരന്തപ്രതികരണസേനയും സൈന്യവും സ്ഥലത്ത് എത്തിയിട്ടുണ്ടെങ്കിലും കനത്ത മഴ രക്ഷാപ്രവര്‍ത്തനം തടസം സൃഷ്ടിച്ചിരിക്കുകയാണ്. അതേസമയം, മണ്ണിനടിയില്‍നിന്ന് 4 മൃതദേഹങ്ങള്‍ കണ്ടെടുത്തു. ഇതില്‍ ഒരു കുട്ടിയും ഒരു സ്ത്രീയും 2 പുരുഷന്‍മാരുമാണ്. ഒരു പുരുഷന്‍ തമിഴ്‌നാട് സ്വദേശിയാണ്. മാത്രമല്ല, അപകടം നടന്ന സ്ഥലത്തി ഇടക്കിടെ മണ്ണിടിയുന്നത് രക്ഷാപ്രവര്‍ത്തനത്തിന് തടസം സൃഷ്ടിക്കുന്നുണ്ട്. പതിനഞ്ചോളം പേരെ കാണാനില്ലെന്ന് പള്ളി വികാരി ഫാ.വില്യംസ് പറഞ്ഞു.
കല്‍പറ്റയില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെ പ്ലാന്റേഷന്‍ ഗ്രാമമായ പുത്തുമലയില്‍ 60 കുടുംബങ്ങളാണ് താമസം. 30 വര്‍ഷം മുന്‍പും ഇവിടെ ഇതുപോലെ ഉരുള്‍പൊട്ടിയിരുന്നു
Post Your Comments