![](/wp-content/uploads/2019/03/accident-3.jpg)
ചിങ്ങവനം: പൂവൻതുരുത്തിന് സമീപം കമിതാക്കൾ ട്രെയിനിടിച്ചു മരിച്ച സംഭവം നാടിനെ നടുക്കുന്നതായിരുന്നു. പള്ളിക്കത്തോട് നെല്ലിക്കശേരി ശ്രീകാന്ത്(36) , പള്ളിക്കത്തോട് ചെളിക്കുഴി ശാന്തമന്ദിരം സ്വപ്ന വിനോദ്(33) എന്നിവരാണ് മരിച്ചത്. യുവതി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും യുവാവ് ബലം പ്രയോഗിച്ച് റെയിൽവേ ട്രാക്കിൽ പിടിച്ചുനിർത്തുകയായിരുന്നുവെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. ഇന്നലെ ഉച്ചകഴിഞ്ഞു 3.30ന് പൂവൻതുരുത്ത് മുത്തൻമാലിക്ക് സമീപമാണ് സംഭവം. സ്വപ്നയുടെ പത്തുവയസുള്ള മകളോടൊപ്പമാണ് ഇരുവരും റെയിൽവെ ട്രാക്കിലൂടെ നടന്നുവന്നത്. ട്രെയിൻ വരുന്നതു കണ്ട് കുട്ടി ട്രാക്കിൽ നിന്ന് പുറത്തേക്ക് ഓടി മാറി. ഈ സമയം സ്വപ്ന കുട്ടിയുടെ അടുത്തേക്ക് ഓടാൻ ശ്രമിച്ചെങ്കിലും ശ്രീകാന്ത് ബലംപ്രയോഗിച്ച് പിടിച്ചുനിർത്തുകയായിരുന്നു.
ഒന്നര വർഷമായി സ്വപ്നയും ശ്രീകാന്തും തമ്മിൽ അടുപ്പത്തിലായിരുന്നു. മേസ്തിരി പണിക്കാരനായ ശ്രീകാന്തിന് ഭാര്യയും രണ്ട് കുട്ടികളുമുണ്ട്. സ്വപ്നയ്ക്കും ഭർത്താവും രണ്ടു കുട്ടികളുമുണ്ട്. ഇതിൽ ഒരു കുട്ടിയാണ് കൂടെയുണ്ടായിരുന്നത്. ഇന്നലെ ശ്രീകാന്ത് ആവശ്യപ്പെട്ടിട്ടാണ് ഇരുവരും വീട്ടിൽ നിന്ന് പുറപ്പെട്ടത്. കോട്ടയത്തു നിന്നും ബസിൽ മണിപ്പുഴയിലിറങ്ങിയ മൂന്ന് പേരും മണിപ്പുഴ ഷാപ്പിൽ നിന്നും ഭക്ഷണം കഴിച്ചശേഷം മൂലവട്ടം മേൽപാലത്തിലെത്തി റെയിൽവേ ട്രാക്കിലൂടെ നടന്ന് മുത്തൻമാലിയിലെത്തുകയായിരുന്നുവെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ചിങ്ങവനം പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു മൃതദേഹങ്ങൾ മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.
Post Your Comments