Latest NewsAdventureIndia Tourism Spots

ആദ്യദിനത്തില്‍ 16 കിലോമീറ്റര്‍ കഴിഞ്ഞ് അതിരുമലയിലെത്തി; മുന്നോട്ട് നോക്കിയപ്പോള്‍ തലയുയര്‍ത്തി എന്നെ നോക്കി നില്‍ക്കുന്ന അഗസ്ത്യനെക്കണ്ടു; അഗസ്ത്യാര്‍കുടത്തിലേക്ക് പോയ സ്ത്രീയുടെ കുറിപ്പ് വൈറല്‍

അഗസ്ത്യന്‍ കാത്തിരിക്കുന്നു. അഗസ്ത്യനിലേക്കുള്ള യാത്രാനുഭവങ്ങള്‍ ഷേര്‍ളി സ്‌നേഹ പങ്കുവെച്ചു

അഗസത്യാര്‍ കൂടം, വശ്യമായ കാഴ്ചകളൊരുക്കി സന്ദര്‍ശകരെ കാത്തിരിക്കുന്ന കാനന സുന്ദരി. സ്ത്രീ സ്പര്‍ശനമറിയാത്ത അഗസ്ത്യാര്‍ മലയില്‍ കോടതി വിധിയിലൂടെ സ്ത്രീ പ്രവേശനം സാധ്യമാകുമ്പോള്‍ അഗസ്ത്യാര്‍ മല കയറിയ അഡ്വക്കേറ്റ് ഷേര്‍ളി സ്‌നേഹ.കെ അവിടെ കണ്ട വശ്യമായ കാഴ്ചകളെക്കുറിച്ച് എഴുതിയ കുറിപ്പ് ശ്രദ്ധയാകര്‍ഷിക്കുന്നു. ഔഷധസസ്യങ്ങളും പലതരം പൂക്കളും മരങ്ങളും നിറഞ്ഞ ലോകത്തേക്ക്. ഒന്നും മതിവരോളം കണ്ട് ആസ്വദിക്കാന്‍ സമയമില്ല. കാരണം, അഗസ്ത്യന്‍ കാത്തിരിക്കുന്നു. അഗസ്ത്യനിലേക്കുള്ള യാത്രാനുഭവങ്ങള്‍ ഷേര്‍ളി സ്‌നേഹ പങ്കുവെച്ചു.

അഗസ്ത്യാര്‍കൂടത്തിന്റെ നെറുകയില്‍ സ്ത്രീയുടെ കാലൊച്ച കേട്ട നിമിഷം.

വായിച്ചും കേട്ടറിഞ്ഞും സ്വപ്നം കണ്ട അഗസ്ത്യന്റെ സൗന്ദര്യം നേരില്‍കണ്ട് തൃപ്തിയായ നിമിഷങ്ങള്‍ മറക്കാനാവില്ല. മറ്റൊന്നിനെക്കുറിച്ചും ചിന്തിക്കാതെ ഒരു ധ്യാനത്തിലെന്നപോലെ കാടിനെ സ്‌നേഹിച്ച മൂന്ന് ദിവസങ്ങള്‍. കണ്ടുതീരാത്ത കാടിന്റെ വശ്യത പറഞ്ഞറിയിക്കാനാവില്ല.

ആദ്യമായാണ് ഇത്രയും ദീര്‍ഘദൂര ട്രക്കിങ്ങിന് പോകുന്നത്. രണ്ടു ദിവസത്തിന് ശേഷം ആഗ്രഹിച്ച് കാത്തിരുന്ന പരീക്ഷയാണെന്നറിഞ്ഞിട്ടും പിന്മാറിയില്ല.

കോടതി വിധിയിലൂടെ സമ്പാദിച്ച അവകാശത്തിന്റെ പേരിലല്ല, ഉള്‍ക്കാടിനെ വേണ്ടുവോളം കണ്ടു മടങ്ങി വരാന്‍ ആഗ്രഹിച്ചുള്ള യാത്രയായിരുന്നു. സുഹ്യത്തിനോടൊപ്പം അതിരാവിലെ ബോണക്കാടിലേക്ക് യാത്ര തിരിക്കുമ്പോള്‍ മഞ്ഞുപെയ്യുന്ന തണുത്ത പ്രഭാതം എന്നെ സ്വീകരിക്കുന്നുണ്ടായിരുന്നു. ശരീരവും മനസ്സും കോരിത്തരിച്ചുപോയി.
അതെ, എന്റെ മോഹം പൂവണിയാന്‍ പോകുന്നു. ഞാനിതാ അഗസ്ത്യന്റെ നെറുകയിലേക്ക് നീങ്ങുന്നു. നൂറുപേരടങ്ങുന്ന അന്നത്തെ സംഘത്തില്‍ ഞങ്ങള്‍ ഒണ്‍പത് സ്ത്രീകളുണ്ടായിരുന്നു.

ബാഗും തൂക്കിയുള്ള നീണ്ട യാത്ര. പക്ഷികളുടെ ചിലമ്പൊലി ശബ്ദം, നദികളുടെ താളം, വള്ളി ഊഞ്ഞാലുകളുമായി കാത്തു നില്‍ക്കുന്ന മരങ്ങളും കുറ്റിക്കാടുകളും, പൂത്തുലഞ്ഞ മരങ്ങള്‍, മനോഹരമായ പൂക്കള്‍, ആകെയൊരു വശ്യസൗന്ദര്യം. അരുവികളില്‍ നിന്നും വെള്ളം കുടിച്ചും, യാത്ര കഴിഞ്ഞ് വരുന്നവരോട് ആവേശത്തോടെ സംസാരിച്ചും, വൈകുന്നേരം അഞ്ചുമണിയോടെ അതിരുമല ബെയ്‌സ് ക്യാമ്പിലെത്തി. യാത്രാ മധ്യേ കണ്ട തമിഴ്‌നാട്ടുകാരന്‍ സ്വാമിയോടു സംസാരിച്ച് നടക്കുക രസകരമായിരുന്നു.

അതിരുമലയില്‍ എത്തിയപ്പോള്‍ തുടക്കത്തില്‍ കണ്ട എല്ലാ മുഖങ്ങളെയും വീണ്ടും കണ്ടു. കാട്ടിലൂടെയുള്ള നടത്തം പലപ്പോഴും ഒന്നും രണ്ടും മൂന്നും പേരായി മാറുന്നുണ്ടായിരുന്നു. ജനുവരി പതിനെട്ടാം തീയതി മുതല്‍ ഇരുപതാം തീയതി വരെ ആയിരുന്നു എന്റെ ട്രെക്കിങ്ങ്…

ആദ്യ ദിനത്തെ 16 കിലോമീറ്റര്‍ കാനനയാത്ര കഴിഞ്ഞു അതിരുമലയില്‍ എത്തി മുന്നിലേക്ക് നോക്കിയതും, തല ഉയര്‍ത്തി എന്നെ തന്നെ നോക്കി നില്‍ക്കുന്ന അഗസ്ത്യനെ കണ്ടു. ബാഗും സാധനങ്ങളും താമസിക്കുന്ന റൂമില്‍ കൊണ്ടു വച്ചതിനുശേഷം ഒരു കാപ്പി കുടിച്ചു. പിന്നെ അഗസ്ത്യനെ കുറച്ചുകൂടി വ്യക്തമായി കാണാവുന്ന ഒരിടത്തേക്ക് ഓടിപ്പോയി. അസ്തമയസൂര്യന്‍ അഗസ്ത്യനെ ചുവപ്പില്‍ കുളിപ്പിച്ച് നിര്‍ത്തിയിരിക്കുന്നു. ആ കാഴ്ച എന്ത് രസമായിരുന്നു. അവിടെ കണ്ട പാറപ്പുറത്ത് കയറിയിരുന്നു, ഇരുട്ടുന്നതുവരെ അഗസ്ത്യനെ നോക്കിയിരുന്നു. അതിശക്തമായ കാറ്റും മഞ്ഞും തണുപ്പും ശരീരത്തിലേക്ക് ഇരച്ചുകയറി. രാത്രി മുഴുവന്‍ തണുത്തുവിറച്ചു. രണ്ടാംദിവസം രാവിലെ 8. 30 ആയപ്പോള്‍ അഗസ്ത്യന്റെ അടുക്കലേക്ക് തണുപ്പിനെ അതിജീവിച്ച് നടന്നുതുടങ്ങി.

കാനന സൗന്ദര്യം എന്താണെന്ന് അറിയണമെങ്കില്‍ ഇവിടെ തന്നെ വരണം. ഒട്ടും മടിക്കാതെ സുന്ദരിയായി അണിഞ്ഞൊരുങ്ങി നില്‍ക്കുന്ന പലതരം കാടുകള്‍. ഈറ്റ കാട്ടിലെത്തിയപ്പോള്‍ ആനയുടെ മൂരി മണമുണ്ടായിരുന്നു. കാട്ടിനുള്ളില്‍ ധാരാളം അരുവികള്‍ ശുദ്ധ ജലവുമായി കാത്തിരിക്കുന്നതിനാല്‍ കൈയ്യില്‍ വെള്ളം കരുതിയിരുന്നില്ല. രണ്ടാമത്തെ ദിനം ആറ് കിലോമീറ്റര്‍ കഠിനമായ മലകയറിയാലേ അഗസ്ത്യന്റെ അടുക്കലെത്താനാകൂ…

വഴിമദ്ധ്യേ പൊങ്കാല പാറ ഇങ്ങനെ പരന്നു കിടക്കുകയാണ്. ഏറെ സുന്ദരിയാണ് അവളും. അവളുടെ മടിത്തട്ടില്‍ കുറെ സമയം ഇരുന്നു വിശ്രമിച്ചു. പൊങ്കാലപ്പാറയുടെ നടുവിലൂടെ ഒരു അരുവി അഹങ്കാരത്തോടെ ഒഴുകുന്നുണ്ട്… പൊങ്കാല പാറയിലേക്ക് എത്താനുള്ള വഴികള്‍ ദുര്‍ഘടമാണെങ്കിലും ആര്‍ക്കും മടുപ്പ് തോന്നിയില്ല. വീണ്ടും മുന്നോട്ട്…….

ഔഷധസസ്യങ്ങളും പലതരം പൂക്കളും മരങ്ങളും നിറഞ്ഞ ലോകത്തേക്ക്. ഒന്നും മതിവരോളം കണ്ട് ആസ്വദിക്കാന്‍ സമയമില്ല. കാരണം, അഗസ്ത്യന്‍ കാത്തിരിക്കുന്നു. ഒരിടത്തുവച്ച് ഗൈഡ് പറഞ്ഞു. ഇനി നിങ്ങള്‍ പ്രവേശിക്കാന്‍ പോകുന്നത് എ സി കാട്ടിലേക്കാണ്. പ്രകൃതിയൊരുക്കിയ ഒരു എസി മുറിയിലേക്ക് എത്തിയതുപോലെ തോന്നി. കിളികളുടെ ശബ്ദം ഇപ്പോള്‍ വളരെ വ്യക്തമായി കേള്‍ക്കാം. ഇലകളില്‍ തൊടുമ്പോള്‍ ഐസില്‍ തൊട്ടതു പോലെ..
പിന്നെ കണ്ടത് ബോണ്‍സായി കാടുകള്‍. പ്രപഞ്ചത്തിലെ അല്‍ഭുതങ്ങള്‍ പലതും അനുഭവിച്ചറിഞ്ഞും, പാറയിലൂടെ കയറില്‍ തൂങ്ങി കയറിയും, രസിച്ചും അവസാനം അഗസ്ത്യന്റെ നെറുകയിലെത്തി. അപ്പോഴേക്കും സമയം 12. 30 ആയിട്ടുണ്ടായിരുന്നു.

കുറച്ചുസമയം അഗസ്ത്യന്റെ നിറുകയില്‍ മലര്‍ന്നുകിടന്നു. സൂര്യനാളം കണ്ണിലുടക്കിയപ്പോള്‍ പെട്ടെന്ന് തന്നെ എഴുന്നേറ്റു വ്യൂ മുഴുവനും വീഡിയോയും ഫോട്ടയുമായി പകര്‍ത്തി. അഗസ്ത്യമുനിയുടെ വിഗ്രഹം കുറച്ചു സമയം നോക്കി നിന്നു. കോടതി വിധി അനുസരിച്ച് ഈ വര്‍ഷം പൂജയില്ലാത്തതിനാല്‍ അവിടേക്ക് പ്രവേശനമില്ല… അവിടവിടെയായി വിശ്രമിക്കുന്ന ആള്‍ക്കാരെ കണ്ടപ്പോള്‍ പെട്ടെന്ന് ഒരു ഐഡിയ തോന്നി. എല്ലാവരെയും വിളിച്ച് ഒരുമിച്ച് ചേര്‍ത്ത് ഒരു ഗ്രൂപ്പ് ഫോട്ടോ എടുത്തു.

ഇനി തിരിച്ചിറങ്ങാന്‍ സമയമായി. 2 മണിക്ക് ശേഷം അവിടെ നില്‍ക്കാന്‍ ആരെയും അനുവദിക്കില്ല. മുകളിലേക്ക് പോയ അതേ വഴികളിലൂടെ താഴേക്കിറങ്ങി തുടങ്ങുമ്പോള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഒരു ഡോക്ടറെ കൂട്ടു കിട്ടി. പിന്നെ സംസാരം മുഴുവനും പ്രകൃതിയെക്കുറിച്ചായി. കുറെ നല്ല ഫോട്ടോസ് ഡോക്ടര്‍ സമ്മാനിച്ചു. ബേസ് ക്യാമ്പില്‍ എത്തിയാലുടന്‍ കഞ്ഞി കുടിക്കാനുള്ള മോഹം മനസിനെ ഉണര്‍ത്തി കൊണ്ടിരുന്നു. കയറ്റത്തെക്കാള്‍ ഇറക്കം ബുദ്ധിമുട്ടായിരുന്നു. ക്യാമ്പിലെത്തിയ ഉടനെ വയറുനിറയെ കഞ്ഞികുടിച്ചു. ആദ്യത്തെ ദിവസം ഉണ്ടായിരുന്ന ശക്തമായ കാറ്റ് രണ്ടാം ദിനം ഉണ്ടായിരുന്നില്ല. സുഖമായി കിടന്നുറങ്ങി.

മൂന്നാം ദിനം രാവിലെ ഉണര്‍ന്നു, 7 30ന് ബോണക്കാട്ടിലേക്ക് യാത്രതിരിച്ചു. രണ്ടുദിവസത്തെ യാത്രാക്ഷീണവും ബാഗിന്റെ ഭാരവും കൂടിയായപ്പോള്‍ നന്നായി ക്ഷീണിച്ചു. ആദിവാസികള്‍ ബെയ്‌സ് ക്യാമ്പിലേക്ക് ആവശ്യമായ ഭക്ഷണ സാധനങ്ങള്‍ ചുമന്നു പോകുന്ന കാഴ്ച കണ്ടപ്പോള്‍, ഭക്ഷണത്തിന് രുചി ഇല്ല എന്ന് കമന്റ് ചെയ്തവരുടെ ക്രൂരമായ മുഖം ഓര്‍മയില്‍ വന്നു. ഇടയ്ക്ക് ഒരു മണിക്കൂറോളം വനത്തിനുള്ളിലെ ഒറ്റയ്ക്ക് നടന്നു. കുറച്ചു പേടി തോന്നിയെങ്കിലും ആ സമയം കാടിന്റെ യഥാര്‍ത്ഥരൂപം ഞാന്‍ അനുഭവിച്ചറിഞ്ഞു. കാട്ടില്‍ ഇങ്ങനെ ഒറ്റക്ക് നടക്കുന്നത് സുരക്ഷിതമല്ല എന്ന് അറിയാമെങ്കിലും, ഇടയ്‌ക്കൊക്കെ ഇങ്ങനെ ഒറ്റയ്ക്ക് നടക്കുന്നത് എനിക്ക് ഒത്തിരി ഇഷ്ടമാണ്.

ഇടയ്ക്കു വെച്ച് ഒരു വെള്ളച്ചാട്ടത്തിലെ, ഐസുപോലെ തണുത്ത വെള്ളത്തില്‍ ചാടി കുളിച്ചു. അതോടെ കുറെയധികം ക്ഷീണം മാറി. ഒടുവില്‍ ബോണക്കാട് എത്തിച്ചേരുമ്പോള്‍ സന്തോഷം കൊണ്ട് കൂടെയിരുന്ന അജ്മലിന്റെ കൈയ്യില്‍ ഉറക്കെ ഇടിച്ചു. എന്നിട്ട് വിളിച്ചു പറഞ്ഞു ‘ നമ്മളിതാ തിരിച്ചെത്തി’ … അഗസ്ത്യനെക്കണ്ട് നിര്‍വൃതിയായി തിരിച്ചു ബോണക്കാട് എത്തിയെന്ന് വിശ്വസിക്കാന്‍ കുറച്ചു സമയമെടുത്തു. പെണ്‍ മനസ്സിന് ആഗ്രഹിക്കാനേ കഴിയൂ… കീഴടക്കാനാവില്ല എന്ന് പറഞ്ഞവരോട് വിളിച്ചുപറയാന്‍ പലതുമുണ്ടായിരുന്നു. പക്ഷെ ഒന്നും ഒന്നിനും പകരമാകില്ല എന്ന് തിരിച്ചറിവ് മൗനം പാലിക്കാന്‍ പഠിപ്പിച്ചു.

‘എന്തൊക്കെ സംഭവിച്ചാലും അഗസ്ത്യന്റെ നെറുകയില്‍ എത്തണം. ട്രക്കിങ് പൂര്‍ത്തിയാക്കാതെ എന്റെ അടുത്തേക്ക് തിരിച്ചു വരരുത്’ എന്ന് പറഞ്ഞ് യാത്ര അയച്ച സുഹൃത്തിന്റെ മുഖത്തേയ്ക്കു നോക്കി ഒരു നിമിഷം നിന്നപ്പോള്‍ സന്തോഷം കൊണ്ടു കണ്ണു നിറഞ്ഞു. അതെ ഞാന്‍ അഗസ്ത്യനെ കണ്ടു തിരിച്ചു മടങ്ങി വന്നിരിക്കുന്നു. ഞാന്‍ ആഗ്രഹിച്ചതു പോലെ കാനനഭംഗി വേണ്ടവിധം ആസ്വദിക്കാനായോ എന്ന് ചോദിച്ചാല്‍, ഇല്ല എന്നാണ് ഉത്തരം. കാരണം, പിന്നിടാന്‍ ദൂരം ഏറെയുണ്ട് എന്നത് തന്നെ. ഇനി ഒരിക്കല്‍കൂടി ആ നെറുകയിലെത്താനായാല്‍ ബാക്കി വച്ച കാഴ്ചകള്‍ ഒപ്പിയെടുക്കും ഞാനെന്‍ ഹ്യദയത്തില്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button