
നിയന്ത്രണം നഷ്ടമായ മത്സ്യബന്ധനബോട്ട് തീരത്ത് ഇടിച്ചു കയറി . ജീവനക്കാർ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു . നീണ്ടകരയിൽ നിന്നും കുളച്ചലിലേക്ക് മത്സ്യബന്ധനത്തിന് പോയ നീണ്ടകര സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ഗോഡ്സ് ഓൺ എന്ന ട്രോളിംഗ് ബോട്ടാണ് ബീമാപള്ളിയിലെ കടൽതീരത്ത് ഇടിച്ച് കയറിയത്. ഇന്നലെ പുലർച്ചെയാണ് അപകടം നടന്നതെന്നാണ് കരുതുന്നതെന്ന് വിഴിഞ്ഞം തീരദേശ പൊലീസ് പറഞ്ഞു.
11 ജീവനക്കാരുമായി മത്സ്യബന്ധനത്തിന് പുറപ്പെട്ട ബോട്ട് എങ്ങനെയോ നിയന്ത്രണംവിട്ട് തീരത്തേക്ക് പാഞ്ഞു കറുകയായിരുന്നു. അപകടം നടക്കുന്ന സമയത്ത് ജീവനക്കാർ ഉറക്കത്തിലായിരുന്നിരിക്കാം എന്നാണ് കരുതുന്നതെന്നും അപകടത്തിൻറെ യഥാർത്ഥ കാരണം അറിയാനായിട്ടില്ലെന്നും തീരദേശപൊലീസ് പറഞ്ഞു. ഏതായാലും സംഭവം നടന്നത് പുലർച്ചെയ ആയതിനാലും ബോട്ട് ഇരച്ച് കയറിയ ഭാഗത്ത് വലിയ പാറക്കെട്ടുകൾ ഇല്ലാതിരുന്നതിനാലും വൻ അപകടം ഒഴിവായി.
രാവിലെയോടെ ജീവനക്കാർ പൊലീസ് സ്റ്റേഷനിലെത്തിയതോടെയാണ് വിവരം പുറംലോകമറിഞ്ഞത്. തീരത്ത് പാഞ്ഞു കയറി മണലിൽ ഉറച്ച ബോട്ട് ഇനി ഉപയോഗിക്കാനാവാത്തവിധം കേടുപാടുകൾ പറ്റിയതായാണ് സൂചന .
Post Your Comments