യുവതികൾ സന്നിധാനം വരെയെത്തി മടങ്ങുന്നു. ഭക്തൻമാരുടെ പ്രതിഷേധംകാരണമാണ് മടങ്ങുന്നത്. തെലുങ്ക്, മലയാളി യുവതികള്‍ നടപ്പന്തല്‍ വരെ എത്തിയിരുന്നു. കനത്ത് പൊലീസ് സുരക്ഷയിലാണ് ഇവർ വന്നത്. എന്നാൽ നടപ്പന്തലിൽ ഭക്തൻമാരിൽ നിന്ന് കടുത്ത പ്രതിഷേധമാണ് നേരിടേണ്ടി വന്നത്.
ആന്ധ്രയില്‍ നിന്ന് വന്നത് തെലുങ്ക് ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തക കവിതയും ഇരുമുടിക്കെട്ടുമായി കൊച്ചി സ്വദേശിനിയുമാണ് നടപ്പന്തൽ വരെയെത്തിയത്. ഐ.ജി ശ്രീജിത്ത് ഭക്തൻമാരെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. ബലപ്രയോഗം വേണ്ടെന്ന് സര്‍ക്കാര്‍ നിര്‍ദേശം നൽകി. ആക്ടിവിസ്റ്റുകള്‍ക്ക് പോകാനുള്ള ഇടമല്ലെന്ന് ഡിജിപിയോട് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും പറഞ്ഞു.
ശബരിമല യുവതീപ്രവേശ വിഷയത്തില്‍ ദേവസ്വംബോര്‍ഡ് പുനപരിശോധനാഹര്‍ജിയിലേയ്ക്ക് നീങ്ങുകയാണ്. കലുഷിതമായ അന്തരീക്ഷത്തിന് അയവു വരുത്താന്‍ സര്‍ക്കാരും വിട്ടു വീഴ്ചയ്ക്ക് തയാറായിക്കഴിഞ്ഞു. ഇന്ന് വൈകിട്ട് തിരുവനന്തപുരത്ത് ചേരുന്ന ദേവസ്വംബോര്‍ഡ് യോഗം പുനപരിശോധനാ ഹര്‍ജി നല്കുന്നതു സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കും. ഹര്‍ജി നൽകിയാല്‍ സ്വാഗതം ചെയ്യുമെന്ന് ദേവസ്വം മന്ത്രി വ്യക്തമാക്കിയതോടെ ബോര്‍ഡിനു മുമ്പിലെ രാഷ്ട്രീയ തടസവും നീങ്ങി.
സമീപകാലത്ത് സംസ്ഥാനത്തുണ്ടായ ഏറ്റവും സംഘര്‍ഷഭരിതമായ അന്തരീക്ഷത്തിന് അയവുവരുത്താന്‍ പുന:പരിശോധനാഹര്‍ജിയിലടെയേ കഴിയൂവെന്ന് വ്യക്തമായതോടെയാണ് സർക്കാർ നിലപാട് മയപ്പെടുത്തിയത്. സുപ്രീംകോടതി വിധിയനുസരിച്ച് ശബരിമല കയറാന്‍ വിശ്വാസികളായ അധികം സ്ത്രീകള്‍ മുന്നോട്ടു വരാത്തതും സര്‍ക്കാരിനെ മാറ്റിച്ചിന്തിക്കാന്‍ പ്രേരിപ്പിച്ചിട്ടുണ്ട്.
Post Your Comments