
മുംബൈ: മതിലില്‍ ഇടിച്ച് കേടുപാട് സംഭവിച്ച എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം തുടര്‍ന്ന് മൂന്നുമണിക്കൂറോളം പറന്നത് അപകടകരമായ അവസ്ഥയിലായിരുന്നെന്ന് കണ്ടെത്തി. ട്രിച്ചി വിമാനത്താവളത്തിലാണ് വിമാനം അപകടത്തിൽപ്പെട്ടത്. വിമാനത്തിന്റെ രണ്ട് ചക്രങ്ങള്‍ക്ക് തകരാര്‍ സംഭവിച്ചെന്ന് മാത്രമായിരുന്നു ആദ്യം റിപ്പോര്‍ട്ടുകള്‍ വന്നത്. സംവിധാനങ്ങളെല്ലാം സ്വാഭാവികമാണ് എന്നും വിമാനത്തിന്റെ പ്രവര്‍ത്തനത്തിന് തകരാറുകളില്ല എന്നുമായിരുന്നു പൈലറ്റുമാർ അറിയിച്ചിരുന്നത്.
എന്നിട്ടും സുരക്ഷാ മുന്‍കരുതല്‍ എന്ന നിലയില്‍ മാത്രം വിമാനം മുംബൈയിൽ നിർത്തി പരിശോധിച്ചപ്പോഴാണ് കാര്യമായ തകരാര്‍ ഉണ്ടെന്ന് കണ്ടെത്തിയത്. വിമാനത്തിന്റെ ചട്ടക്കൂട് ഏറെക്കുറെ കഷണങ്ങളായി വിട്ടുപോയിരുന്നു. വിമാനം ഇനി ഉപയോഗിക്കാനാവാത്ത വിധം നശിച്ചുപോയ അവസ്ഥയിലായിരുന്നു. തലനാരിഴയ്ക്കാണ് വന്‍ദുരന്തം ഒഴിവായതെന്ന് വിമാനം പരിശോധിച്ച വിദഗ്ധര്‍ വിലയിരുത്തി.
Post Your Comments