ഇത് കാര്‍ത്തിക് തീര്‍ത്ത ഇന്ദ്രജാലം, നിദാഹാസ് കിരീടം ഇന്ത്യയ്ക്ക്‌

കൊളംബോ: അവസാന പന്ത് വരെ ആവേശം നിറഞ്ഞ മത്സരത്തില്‍ ബംഗ്ല കടുവകളെ തോല്‍പ്പിച്ച് ഇന്ത്യയ്ക്ക് നിദാഹാസ് ത്രിരാഷ്ട്ര ട്വന്റി20 കിരീടം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് നിശ്ചിത ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 166 റണ്‍ നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ അവസാന പന്തിലാണ് ലക്ഷ്യത്തിലെത്തിയത്. നാല് വിക്കറ്റിനാണ് ഇന്ത്യന്‍ ജയം.

നിര്‍ണായക നിമിഷത്തില്‍ ദിനേശ് കാര്‍ത്തിക്കിന്റെ തകര്‍പ്പന്‍ പ്രകടനമാണ് ഇന്ത്യയ്ക്ക് ജയം നേടി കൊടുത്തത്. ജയിക്കാന്‍ ഒരു പന്തില്‍ അഞ്ച് റണ്‍സ് വേണമെന്നിരിക്കെ അവസാന പന്തില് കാര്‍ത്തിക് നേടിയ സിക്സാണ് ഇന്ത്യക്ക് കിരീടം സമ്മാനിച്ചത്. 167 റണ്‍സിന്റെ വിജയലക്ഷ്യവുമായി ബാറ്റിങ് ആരംഭിച്ച ഇന്ത്യക്ക് മോശം തുടക്കമാണ് ലഭിച്ചത്.

also read: അതിരുവിട്ട ആഹ്ലാദ പ്രകടനം, കടുവകളുടെ ഡ്രസ്സിംഗ് റൂം അടിച്ച് തകര്‍ത്തു

പത്ത് റണ്‍ നേടിയ ധവാന്റെ വിക്കറ്റാണ് ഇന്ത്യയ്ക്ക് ആദ്യം നഷ്ടമായത്. പിന്നാലെ റണ്‍ ഒന്നും നേടാനാകാതെ റൈനയും മടങ്ങി. എന്നാല്‍ നായകന്‍ രോഹിത് ശര്‍മ്മ(56) അര്‍ധ സെഞ്ചുറി നേടി സമ്മര്‍ദം കുറച്ചു. കെ എല്‍ രാഹുല്‍(24), മനീഷ് പാണ്ഡെ(28), ദിനേഷ് കാര്‍ത്തിക് (29) എന്നിവരുടെ പ്രകടനം കൂടി ആയപ്പോള്‍ വിജയം ഇന്ത്യയ്‌ക്കൊപ്പം നിന്നു. നിര്‍ണായക നിമിഷം കളത്തിലെത്തിയ ദിനേശ് കാര്‍ത്തിക് സ്‌ക്‌സ് അടിച്ചാണ് തുടങ്ങിയത്. 19-ാം ഓവര്‍ എറിഞ്ഞ റൂബല്‍ ഹുസൈനെതിരെ കാര്‍ത്തിക് അടിച്ചുകൂട്ടിയത് 22 റണ്‍സാണ്.

ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് മധ്യനിരയുടെ തകര്‍ച്ചയ്ക്ക് ശേഷമാണ് ഭേദപ്പെട്ട സ്‌കോറിലെത്തിയത്. ഭേദപ്പെട്ട തുടക്കം ലഭിച്ചെങ്കിലും സ്‌കോര്‍ 27ല്‍ എത്തിനില്‍ക്കെ ഓപ്പണര്‍മാരെ ബംഗ്ലാദേശിന് നഷ്ടമായി. തമീം ഇഖ്ബാല്‍ (15), ലിറ്റണ്‍ ദാസ് (11) എന്നിവരെ യഥാക്രമം ചാഹലും വാഷിംഗ്ടണ്‍ സുന്ദറും പുറത്താക്കി.

പിന്നീട് 77 റണ്‍സെടുത്ത സാബിര്‍ റഹ്മാനാണ് ബംഗ്ലാദേശിനെ ഭേദപ്പെട്ട സ്‌കോറില്‍ എത്തിച്ചത്. മറ്റുള്ളവര്‍ക്ക് ശോഭിക്കാനായില്ല. സൗമ്യ സര്‍ക്കാര്‍ (1), മുഷ്ഫികുര്‍ റഹീം (9) എന്നിവര്‍ നിലയുറപ്പിക്കും മുന്‍പ് മടങ്ങി. ചാഹല്‍ ഇരുവരേയും പറഞ്ഞയച്ചു. ഇതോടെ 68ന് നാല് എന്ന നിലയില്‍ തകര്‍ന്നു ബംഗ്ലാ കടുവകള്‍. പിന്നീട് മഹ്മുദുള്ള (21) സാബിര്‍ റഹ്മാന്‍ എന്നിവരുടെ പ്രകടനം ബംഗ്ലാദേശിന് ആശ്വാസം നല്‍കി.

എന്നാല്‍ മഹ്മുദുള്ള റണ്‍ഔട്ടായത് ബംഗ്ലാദേശിന് തിരിച്ചടിയായി. പിന്നീടെത്തിയ ഷാക്കിബ് അല്‍ ഹസനും മഹ്മുദുള്ളയുടെ വിധിയായിരുന്നു. ഏഴ് റണ്‍സ് മാത്രമെടുത്ത ക്യാപ്റ്റന്‍ റണ്ണൗട്ടായി. മെഹ്ദി ഹസന്‍ (19), മുസ്തഫിസുര്‍ റഹ്മാന്‍ (0) പുറത്താവാതെ നിന്നു. ഇന്ത്യക്കായി ചാഹല്‍ മൂന്നും ഉനദ്കട്ട് രണ്ടും വിക്കറ്റ് വീഴ്ത്തി.

Share
Leave a Comment