
അബുദാബി: രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി യുഎഇയില്‍എത്തി. നരേന്ദ്ര മോദിക്ക് അബുദാബിയില്‍ വന്‍ വരവേല്‍പാണ് ഒരുക്കിയത്. അബുദാബി കിരീടാവകാശി ഷെയ്ക് മൊഹമ്മദ് ബിന്‍ സയ്ദ് അല്‍നഹ്യാന്‍ വിമാനത്താവളത്തില്‍ നേരിട്ടെത്തി ഇന്ത്യന്‍ പ്രധാനമന്ത്രിയെ സ്വാഗതം ചെയ്തു. നരേന്ദ്ര മോദിക്ക് യുഎഇ പ്രതിരോധ സേന ഗാര്‍ഡ് ഓഫ് ഓണര്‍ നല്കി. ഏറ്റവും വിശ്വസിക്കാവുന്ന സമൂഹമാണ് ഇന്ത്യന്‍ സമൂഹം എന്ന് മോദിയുമായുള്ള കൂടിക്കാഴ്ചയില്‍ അബുദാബി കിരീടാവകാശി പറഞ്ഞു.
ഇരുരാജ്യങ്ങള്‍ക്കും ഇടയിലുള്ള ബിസിനസ് ഇടപാടുകള്‍ക്ക് ഇനി രൂപയോ ദിര്‍ഹമോ ഉപയോഗിക്കാമെന്ന് ധാരണയായിട്ടുണ്ട്. പരസ്പര സഹകരണത്തിനുള്ള അഞ്ച് കരാറുകളില്‍ ഇരുരാജ്യങ്ങളും ഒപ്പുവെച്ചു. കഴിഞ്ഞ് തവണ മിനിസ്റ്റേഴ്സ് സ്വീറ്റാണ് മോദിക്ക് നല്കിയതെങ്കിൽ ഇത്തവണ ആറ് റൂളേഴ്സ് മുറികളിലൊന്നിലാണ് മോദിയെ യുഎഇ ഭരണകൂടം താമസിപ്പിക്കുന്നത്. അബുദാബിയിലെ രാജകൊട്ടാരത്തിന് മുന്നിൽ കൊട്ടാര സദൃശമായ ഹോട്ടലാണ് എമിറേറ്റ്സ് പാലസ് ഹോട്ടൽ. ആഡംബരത്തിൻറെ പര്യായമായ ഈ ഹോട്ടലിൽ ആറ് റൂളേഴ്സ് സ്വീറ്റുകളുണ്ട്.
വിശാലമായ ഈ ഭരണകർത്താക്കൾക്കുള്ള മുറികൾ ആറു ജിസിസി രാജ്യങ്ങളിലെ നേതാക്കളെ ഉദ്ദേശിച്ചുള്ളതാണ്. ഇതിൽ കുവൈറ്റ് ഭരണാധികാരിയുടെ പേരിലുള്ള സ്വീറ്റാണ് ഇത്തവണ മോദിക്ക് മാറ്റിവച്ച് അബുദാബി ഭരണകൂടം ഇന്ത്യയോടുള്ള മാറുന്ന സമീപനം പ്രകടിപ്പിച്ചത്.
Post Your Comments