KeralaNews

നാസിക്കില്‍ മരിച്ച ജവാന്റെ മൃതദേഹം നാട്ടിലെത്തിച്ചു; വീണ്ടും പോസ്റ്റുമോര്‍ട്ടം നടത്തും

തിരുവനന്തപുരം: നാസിക്കിലെ ദേവലാലിയില്‍ കരസേന ക്യാമ്പില്‍ മരിച്ച മലയാളി ജവാന്‍ കൊട്ടാരക്കര സ്വദേശി റോയി മാത്യു (33) വിന്റെ മൃതദേഹം നാട്ടിലെത്തിച്ചു. തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിച്ച മൃതദേഹം വീണ്ടും പോസ്റ്റുമോര്‍ട്ടം നടത്തിയശേഷമാകും സംസ്‌കാരം. മരണത്തില്‍ ബന്ധുക്കള്‍ ദുരഹത സംശയിക്കുന്ന സാഹചര്യത്തിലാണ് വീണ്ടും പോസ്റ്റുമോര്‍ട്ടം നടത്തുന്നത്. മരിച്ച റോയി മാത്യുവിന്റെ ഭാര്യ ഫിനി ജില്ലാ കളക്ടര്‍ക്ക് നല്‍കിയ പരാതിയെ തുടര്‍ന്നാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടം നടത്താന്‍ തീരുമാനിച്ചത്.

അതേസമയം, ജവാന്റെ മരണം ആത്മഹത്യയാണെന്നാണ് സൈനിക നേതൃത്വത്തിന്റെ വിശദീകരണം. അടുത്തിടെ സൈന്യത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ മോശമായി പെരുമാറുന്നുവെന്നും വീട്ടുജോലികള്‍ ചെയ്യുന്നുവെന്നും ഒരു മാധ്യമപ്രവര്‍ത്തകയോട് റോയി പരാതിപ്പെട്ടിരുന്നു. റോയിയെയും സഹപ്രവര്‍ത്തകരേയും സമീപിച്ച മാധ്യമപ്രവര്‍ത്തക രഹസ്യമായി റോയിയും സഹപ്രവര്‍ത്തകരും നടത്തിയ വെളിപ്പെടുത്തലുകള്‍ റെക്കോര്‍ഡ് ചെയ്തശേഷം ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴി പുറത്തുവിടുകയായിരുന്നു. ഇതേതുടര്‍ന്ന് റോയി അസ്വസ്ഥനായിരുന്നതായും സൈനിക നേതൃത്വം പ്രതികാരം ചെയ്യുമെന്ന് ഭയമുണ്ടെന്നും ജോലി നഷ്ടപ്പെടുമെന്നും റോയി ബന്ധുക്കളെ അറിയിക്കുകയും ചെയ്തിരുന്നു. പിന്നീട് റോയിയെ കാണാതാകുയും മൂന്നുദിവസത്തിനുശേഷം ക്യാമ്പിന് സമീപത്ത് നിന്ന് മൃതദേഹം കണ്ടെത്തുകയുമായിരുന്നു.

ജോലി നഷ്ടപ്പെടുമെന്ന ഭീതിയില്‍ റോയി ജീവനൊടുക്കിയതാണെന്നാണ് സൈനികനേതൃത്വത്തിന്റെ നിലപാട്. എ്ന്നാല്‍ വിവരം പുറത്തുപറഞ്ഞതിനാല്‍ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ റോയിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയതാണെന്നാണ് ബന്ധുക്കളുടെ സംശയം. ഇതേതുടര്‍ന്നാണ് ബന്ധുക്കള്‍ രണ്ടാമത് പോസ്റ്റുമോര്‍ട്ടത്തിന് ആവശ്യമുന്നയിച്ചത്.

shortlink

Post Your Comments


Back to top button