KeralaNews

താമസിക്കുന്ന മുറിയിലേക്ക് വിളിച്ചുവരുത്തി വിദ്യാര്‍ത്ഥികളെ പീഡിപ്പിച്ച മദ്രസ അദ്ധ്യാപകന്‍ അറസ്റ്റില്‍ : സംഭവം പുറത്തറിഞ്ഞത് പീഡനം നാട്ടുകാരന്‍ കണ്ടതോടെ

മലപ്പുറം: താമസിക്കുന്ന മുറിയിലേക്കു വിളിച്ചു വരുത്തി വിദ്യാര്‍ത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കുന്ന മദ്രസാധാപകന്‍ അറസ്റ്റില്‍. വളാഞ്ചേരി കാവുംപുറം സ്വദേശി പിലാത്തേതില്‍ അബ്ദുള്ള(31)യെയാണ് കല്‍പകഞ്ചേരി എസ്.ഐ പി സംഗീതിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. ഇരിങ്ങാവൂര്‍ ഭാഗത്തെ മദ്രസയില്‍ ഇയാള്‍ വര്‍ഷങ്ങളായി അദ്ധ്യാപകനാണ്. പീഡനത്തിന് ഇരയായ വിദ്യാര്‍ത്ഥിയുടെ രക്ഷിതാവ് നല്‍കിയ പരാതിയിലാണ് അറസ്റ്റ്.

ഏഴാംക്ലാസ് വിദ്യാര്‍ത്ഥിയാണ് പീഡനത്തിനിരയായത്. ഇതേക്ലാസിലെ മറ്റു വിദ്യാര്‍ത്ഥികളും പീഡനത്തിനിരയായതായി ചൈല്‍ഡ് ലൈനില്‍ മൊഴി ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ ഒരു വര്‍ഷത്തോളമായി കുട്ടികള്‍ക്ക് പ്രതിയില്‍ നിന്നും പീഡനം നേരിടുകയാണ്.

ദിവസങ്ങള്‍ക്ക് മുമ്പ് ഇയാള്‍ താമസിക്കുന്ന മുറിയില്‍ വച്ച് ഒരു വിദ്യാര്‍ത്ഥിയെ പീഡിപ്പിക്കുന്നത് നാട്ടുകാരില്‍പ്പെട്ടൊരാള്‍ കാണാന്‍ ഇടയായിരുന്നു. തുടര്‍ന്ന് വിവരം ചൈല്‍ഡ് ലൈനില്‍ അറിയിച്ചു. ഇതോടെയാണ് മദ്രസാധ്യാപകന്റെ പീഡനം പുറത്തായത്.

ഇതിനു പിന്നാലെ കഴിഞ്ഞ ചൊവ്വാഴ്ച ചൈല്‍ഡ് ലൈന്‍ സംഘം മദ്രസയിലെത്തുകയുണ്ടായി. ക്ലാസിലെ വിദ്യാര്‍ത്ഥികളെ കൗണ്‍സിലിംങിന് വിധേയമാക്കിയപ്പോള്‍ മറ്റ് മൂന്ന് കുട്ടികള്‍ക്കും സമാന അനുഭവം ഉസ്താദില്‍ നിന്നും ഉണ്ടായതായി കുട്ടികള്‍ പറഞ്ഞു.

നബിദിന പരിപാടികള്‍ പ്രാക്ടീസ് ചെയ്യാനായി മദ്രസയിലെത്തിയപ്പോള്‍ മുറിയില്‍ വിളിച്ചു വരുത്തി പീഡിപ്പിച്ചതായി ആണ്‍കുട്ടികള്‍ പറഞ്ഞു. ദിവസവും ഉസ്താദിനുള്ള ഭക്ഷണം ഓരോ വീടുകളില്‍ നിന്നാണ്. ഈ ഭക്ഷണം കൊടുക്കാനായി കുട്ടികള്‍ ഇയാളുടെ മുറിയിലെത്തുമ്പോഴും പീഡിപ്പിച്ചിരുന്നതായി കുട്ടികള്‍ പറഞ്ഞു.

മദ്രസ വിടുമ്പോള്‍ ക്ലാസിലെ മോശപ്പുറത്തുള്ള പുസ്തകം റൂമിലേക്കു കൊണ്ടുവരാനായി ഉസ്താദ് വിദ്യാര്‍ത്ഥികളോട് ആവശ്യപ്പെടും. ആരെയാണോ ചുമതലപ്പെടുത്തുന്നത് ആ കുട്ടി പുസ്തകവുമായെത്തിയാല്‍ പീഡിപ്പിക്കുക പതിവായിരുന്നെന്നാണ് കുട്ടികള്‍ മൊഴി നല്‍കിയിട്ടുള്ളത്. പ്രതി കൂടുതല്‍ വിദ്യാര്‍ത്ഥികളെ ലൈംഗിക ചൂഷണത്തിന് വിധേയമാക്കിയതായാണ് സൂചന ലഭിച്ചതോടെ ഇക്കാര്യത്തിലും വിവരം ശേഖരിക്കുകയാണ് പൊലീസ്.
ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ പൊലീസിന് നല്‍കിയ റിപ്പോര്‍ട്ട് പ്രകാരമാണ് പ്രതിയെ പിടികൂടിയത്. പ്രകൃതിവിരുദ്ധ പീഡനത്തിന് എതിരായ വകുപ്പും കുട്ടികള്‍ക്കെതിരെയുള്ള പീഡനത്തിന് ചുമത്തുന്ന പോക്സോ ആക്റ്റും പ്രകാരമാണ് കേസെടുത്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

shortlink

Post Your Comments


Back to top button