India

അമ്മ ജവഹര്‍ലാല്‍ നെഹ്രുവിനെ പ്രണയിച്ചിരുന്നുവെന്നത് സത്യം തന്നെ, പക്ഷേ… പമീല ഹിക്‌സ് വെളിപ്പെടുത്തുന്നു

ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രുവും ബ്രിട്ടീഷ് വൈസ്രോയിയായിരുന്ന മൗണ്ട്ബാറ്റന്‍ പ്രഭുവിന്റെ ഭാര്യ എഡ്വിനയും തമ്മിലുള്ള പ്രണയം വീണ്ടും വാര്‍ത്തകളില്‍ നിറയുന്നു. തന്റെ മാതാവ് നെഹ്രുവുമായി പ്രണയത്തിലായിരുന്നുവെന്ന് മൗണ്ട് ബാറ്റന്‍ പ്രഭുവിന്റെയും എഡ്വിന പ്രഭ്വിയുടെയും ഇളയ മകള്‍ പമീല ഹിക്‌സ് വെളിപ്പെടുത്തുന്നു.

ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവും തന്റെ അമ്മയും പ്രണയിച്ചിരുന്നു എന്നതില്‍ ഒരു സംശയവും വേണ്ടെന്നു പറയുന്ന പമീല അവര്‍ തമ്മില്‍ അത്രയ്ക്ക് ആത്മബന്ധമായിരുന്നുവെന്നും വ്യക്തമാക്കുന്നു. ഈ ബന്ധത്തില്‍ തന്റെ പിതാവ് ഒരിക്കലും അസൂയാലുവായിരുന്നില്ല. ആ ബന്ധം അമ്മയെ വളരെ സന്തോഷവതിയാക്കിയിരുന്നതായി അച്ഛന് അറിയാമായിരുന്നു. എന്നാല്‍, അവര്‍ തമ്മില്‍ ശാരീരികബന്ധം ഉണ്ടായിരുന്നതായി കരുതുന്നില്ല. അമ്മ സെക്സിനെ എതിര്‍ത്തിരുന്നു. മാത്രമല്ല അടുത്ത കൂട്ടുകാരന്റെ ഭാര്യക്കൊപ്പം അയാളുടെ തന്നെ വീട്ടില്‍ കിടക്കറ പങ്കിട്ട് വഞ്ചിക്കുന്നയാളാണ് നെഹ്റുവെന്ന് കരുതുന്നില്ല. അവര്‍ ഒരിക്കലും ഒറ്റയ്ക്കായിരുന്നുമില്ല. പോലീസും സഹായികളും എപ്പോഴും അവര്‍ക്കൊപ്പം ഉണ്ടായിരുന്നു. അതിനാല്‍ ശാരീരിക ബന്ധം സാധ്യമായിരുന്നില്ല. നെഹ്റു ബഹുമാന്യനായിരുന്നുവെന്നും പമീല വ്യക്തമാക്കുന്നു. ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണത്തിന്റെ അന്ത്യനാളുകള്‍ വിവരിക്കുന്ന വൈസ്രോയ്സ് ഹൗസ് എന്ന ചിത്രവുമായി ബന്ധപ്പെട്ട് തന്നെ സന്ദര്‍ശിച്ചവരോട് സംസാരിക്കുകയായിരുന്നു എണ്‍പത്തിയേഴുകാരിയായ പമീല.

അതേസമയം ഇന്ത്യാ വിഭജനത്തിനു ശേഷം അഭയാര്‍ഥി ക്യാമ്പുകളില്‍ തന്റെ അമ്മ നടത്തിയ നിസ്വാര്‍ഥ സേവനവും 1960ല്‍ അമ്പത്തിയെട്ടാമത്തെ വയസില്‍ ബോര്‍ണിയോയില്‍വെച്ച് മരിക്കും വരെ സെന്റ് ജോണ്‍സ് ആംബുലന്‍സ് സര്‍വീസില്‍ അമ്മ നടത്തിയ സേവനവുമൊന്നും ആരും ചര്‍ച്ച ചെയ്യുന്നില്ലെന്നും പരിതപിക്കുന്ന പമീല, തന്റെ അമ്മയുടെ വിവാഹേതര ബന്ധങ്ങളാണ് മിക്കപ്പോഴും ലോകം ചര്‍ച്ച ചെയ്യുന്നതെന്നും ലോകത്തിന് സെക്സില്‍ മാത്രമാണ് താത്പര്യമെന്നും കുറ്റപ്പെടുത്തുന്നു.

shortlink

Post Your Comments


Back to top button