Kerala

എട്ടുമാസത്തെ ഇടതുഭരണം പരാജയം: വിലയിരുത്തലിനുള്ള അഞ്ച് കാരണങ്ങള്‍ ഇതാണ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇടതുസര്‍ക്കാര്‍ അധികാരമേറ്റ് എട്ടുമാസം പിന്നിടുമ്പോഴും കാര്യമായ പദ്ധതി പ്രഖ്യാപനങ്ങളോ ജനക്ഷേമകരമായ പ്രവര്‍ത്തനങ്ങളോ നടത്താന്‍ കഴിഞ്ഞിട്ടില്ലെന്ന ആക്ഷേപം ശക്തമാവുകയാണ്. ജനങ്ങളുടെ പ്രതീക്ഷക്കൊത്ത് ഉയരാന്‍ സര്‍ക്കാരിന് കഴിയുന്നില്ലെന്നാണ് ആക്ഷേപം. അതേസമയം ഇടതുമുന്നണിയിലെ പ്രമുഖ ഘടകകക്ഷികളായ സി.പി.എമ്മും സി.പി.ഐയും തമ്മിലുള്ള ഭിന്നത വിവിധ വിഷയങ്ങളില്‍ നിശ്ചിത ഇടവേളകളില്‍ സംഭവിക്കുന്നതാണ് മുന്നണി ഐക്യത്തിനും സര്‍ക്കാരിന്റെ സുഗമമായ പ്രവര്‍ത്തനത്തിനും തടസ്സമാകുന്നത്.

സി.പി.ഐ സി.പി.എം തര്‍ക്കം രൂക്ഷമാക്കുന്ന ഓരോ സംഭവങ്ങള്‍ വീതം ഓരോ മാസവും ഉണ്ടാകുന്നുണ്ട്. ഏറ്റവും ഒടുവില്‍ ലോ അക്കാദമി ഭൂമി വിഷയത്തിലെ അഭിപ്രായ വ്യത്യാസമാണ്. ഭൂമി കൈയേറ്റത്തില്‍ സി.പി.ഐ കൈകാര്യം ചെയ്യുന്ന റവന്യൂവകുപ്പ് അന്വേഷണം പ്രഖ്യാപിച്ചപ്പോള്‍ അന്വേഷണമില്ലെന്ന നിലപാടാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വീകരിച്ചത്. കഴിഞ്ഞമാസം വിവരാവകാശ നിയമം സംബന്ധിച്ച് പിണറായിയും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും തമ്മിലുണ്ടായ തര്‍ക്കമാണ്. കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ രൂപീകരിക്കുന്നതു സംബന്ധിച്ചും തുടക്കം മുതല്‍ സി.പി.ഐ – സി.പി.എം തര്‍ക്കം തുടരുന്നു. മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കെതിരേ യു.എ.പി.എ ചുമത്തുന്നതില്‍ സി.പി.ഐ എതിര്‍പ്പ് പരസ്യമാക്കിയിരുന്നു.

നിലമ്പൂരില്‍ മാവോയിസ്റ്റുകളെ കൊലപ്പെടുത്തിയ സംഭവത്തിലും സി.പി.എമ്മിനെതിരേ സി.പി.ഐ നേതാക്കള്‍ രംഗത്തുവന്നിരുന്നു. ലോ അക്കാദമി വിഷയത്തില്‍ ഇടതുമുന്നണി സ്വീകരിക്കേണ്ട നിലപാടു സംബന്ധിച്ച് മുന്നണിയോഗം ചേര്‍ന്ന് ചര്‍ച്ചചെയ്ത് തീരുമാനിക്കാന്‍ കഴിയാത്തതും മറ്റൊരു വീഴ്ചയാണ്. സംസ്ഥാനത്ത് നിര്‍ണായക സ്ഥിതിവിശേഷം ഉണ്ടായിട്ടും ഇതുവരെ ഇടതുമുന്നണി യോഗം ചേരാന്‍ കഴിഞ്ഞിട്ടില്ല.

shortlink

Post Your Comments


Back to top button