NewsIndiaNews Story

ഇ.അഹമ്മദിന്റെ മരണം: ആരോപണങ്ങള്‍ക്ക് തിരിച്ചടി; രാഷ്ട്രീയ ഇടപെടല്‍ ഉണ്ടായിട്ടില്ലെന്ന് ആവര്‍ത്തിച്ച് ആശുപത്രി അധികൃതര്‍

ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രി ഇ.അഹമ്മദ് എം.പിയുടെ മരണവുമായി ബന്ധപ്പെട്ടു രാഷ്ട്രീയ ഇടപെടല്‍ ഉണ്ടായെന്ന ആരോപണങ്ങള്‍ ആശുപത്രി അധികൃതര്‍ വീണ്ടും നിഷേധിച്ചു. വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ കോണ്‍ഗ്രസും മുസ്ലീംലീഗും ശക്തമായ ആരോപണം ഉന്നയിച്ച സാഹചര്യത്തിലാണ് അഹമ്മദിനെ ചികിത്സിച്ച ഡല്‍ഹി റാം മനോഹര്‍ ആശുപത്രി അധികൃതര്‍ വിശദീകരണവുമായി രംഗത്തെത്തിയത്.

ഇ. അഹമ്മദിന്റെ മരണം പുറത്തറിയിക്കുന്നതുമായി ബന്ധപ്പെട്ട് യാതൊരുവിധ രാഷ്ട്രീയ സ്വാധീനവും സമ്മര്‍ദ്ദവും ഉണ്ടായിട്ടില്ലെന്നും ഇതുമായി ബന്ധപ്പെട്ട് ഏതുതരത്തിലുള്ള അന്വേഷണവും സ്വാഗതം ചെയ്യുന്നതായും ആശുപത്രി മെഡിക്കല്‍ സൂപ്രണ്ട് വ്യക്തമാക്കി. ഇ. അഹമ്മദ് എംപിയെ ആശുപത്രിയിലെത്തിക്കുമ്പോള്‍ അദ്ദേഹത്തിന് ജീവനുണ്ടായിരുന്നു. ഔദ്യോഗികമായി അറിയിച്ചിരുന്നതുപോലെ ബുധനാഴ്ച പുലര്‍ച്ചെ 2.15നാണ് അദ്ദേഹം മരിച്ചത്. സന്ദര്‍ശകരെ അനുവദിക്കാതിരുന്നത് അദ്ദേഹത്തിന്റെ ആരോഗ്യസ്ഥി കണക്കിലെടുത്തു മാത്രമാണ്. ഇതുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ കഴമ്പില്ലെന്നും മെഡിക്കല്‍ സൂപ്രണ്ട് വ്യക്തമാക്കി.

ഇ. അഹമ്മദിന്റെ മരണം മറച്ചുവച്ചുവെന്നാണ് അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും പ്രതിപക്ഷ പാര്‍ട്ടികളുടെയും ആരോപണം. മരണവുമായി ബന്ധപ്പെട്ട ദുരൂഹതയില്‍ സര്‍ക്കാര്‍ മറുപടി പറയണമെന്നു ആവശ്യപ്പെട്ട പ്രതിപക്ഷം അഹമ്മദിന്റെ മരണത്തിലെ ദുരൂഹത നീക്കണമെന്ന് ചൂണ്ടിക്കാട്ടി ലോക്‌സഭയില്‍ അടിയന്തരപ്രമേയത്തിനു നോട്ടീസ് നല്‍കിയിരുന്നു. കേന്ദ്ര ബജറ്റ് അവതരണം തടസപ്പെടാതിരിക്കാന്‍ സര്‍ക്കാര്‍ ഇ. അഹമ്മദിന്റെ മരണവിവരം മറച്ചുവച്ചെന്നായിരുന്നു ആരോപണം.

shortlink

Post Your Comments


Back to top button