KeralaNews

സംസ്ഥാന രാഷ്ട്രീയം മാറി മറിയുന്നു : കേരളത്തില്‍ കുമ്മനത്തിന്റെ തണലില്‍ ബി.ജെ.പി പ്രബല രാഷ്ട്രീയപാര്‍ട്ടിയായി മാറുന്നു സി.പി.എമ്മിന് ബി.ജെ.പിയെ ഭയം

തിരുവനന്തപുരം : സംസ്ഥാനത്ത് കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ കേരള രാഷ്ട്രീയം മാറി മറിയുന്ന കാഴ്ചയാണ് കണ്ടുകൊണ്ടിരിക്കുന്നത്. ഒരു പുതിയ ധ്രുവീകരണത്തിലേക്കു കേരള രാഷ്ട്രീയം മാറുന്ന കാഴ്ചയാണ് ഇപ്പോഴുള്ളത്. . നിലവില്‍ സിപിഎം, കോണ്‍ഗ്രസ് എന്നിവയ്ക്കു പിന്നില്‍ മൂന്നാം ശക്തിയായി നില്‍ക്കുന്ന ബിജെപി, രണ്ടാമതെത്താന്‍ സകല അടവുകളും പുറത്തെടുക്കുന്നു. കോണ്‍ഗ്രസിനെ മൂന്നാം സ്ഥാനത്തേയ്ക്ക് തള്ളിക്കൊണ്ടാണ് ബി.ജെ.പി രണ്ടാംസ്ഥാനത്തേയ്ക്ക് കുതിക്കുന്നത്. കോണ്‍ഗ്രസിനുള്ളിലെ ചേരിപ്പോരും സംഘടനാ ദൗര്‍ബല്യവും ഘടകകക്ഷികളുടെ സ്വരചേര്‍ച്ചയില്ലായ്മയും കോണ്‍ഗ്രസിനെ മൂന്നാം സ്ഥാനത്തേയ്ക്ക് തള്ളി എന്നതാണ് യാഥാര്‍ത്ഥ്യം. എന്നാല്‍ ബി.ജെ.പി വന്‍ ശക്തിയാക്കി മാറ്റാനുള്ള തന്ത്രങ്ങള്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ കരുക്കള്‍ നീക്കി തുടങ്ങി. ഇതിനായി അതിപിന്നോക്ക വിഭാഗങ്ങളെ ഒപ്പം കൂട്ടാനുള്ള പദ്ധതിയുമായി കുമ്മനം രാജശേഖരന്‍ കേരളപര്യടനം ആരംഭിച്ചിരിക്കുകയാണിപ്പോള്‍.

കേന്ദ്ര പിന്തുണയോടെ സര്‍വസന്നാഹങ്ങളുമൊരുക്കി പോരാട്ടത്തിനിറങ്ങിയ ബി.ജെ.പിയെ തങ്ങള്‍ക്കൊത്ത എതിരാളിയായി കണക്കാക്കാന്‍ സിപിഎമ്മും തയ്യാറായിട്ടുണ്ട് എന്നതാണു ശ്രദ്ധേയം. എല്ലാം കണ്ട് അമ്പരന്ന് നില്‍ക്കുകയാണു കടുത്ത സംഘടനാ ദൗര്‍ബല്യങ്ങളില്‍ ഉലയുന്ന കോണ്‍ഗ്രസും യുഡിഎഫും.

സി.പി.എമ്മിനെതിരെ കിട്ടുന്ന ഏതവസരവും ആയുധമാക്കാനാണ് ആര്‍.എസ്.എസിന്റേയും ബി.ജെ.പിയുടേയും നീക്കം. തുടര്‍ച്ചയായി സമരങ്ങള്‍ സംഘടിപ്പിക്കുക, ചെറിയ പ്രാദേശിക വിഷയങ്ങളെ പോലും വലിയ രീതിയില്‍ പൊലിപ്പിച്ചെടുക്കുക, ക്രമസമാധാന വിഷയം ദേശീയതലത്തിലേയ്ക്ക് കൊണ്ടുപോകുക തുടങ്ങിയവയാണ് പാര്‍ട്ടിയുടെ പരിപാടികളെന്ന് വ്യക്തമായിട്ടുണ്ട്.

സി.പി.എമ്മിനെ പോലെ സമരസംഘടനയായി മാറുക എന്നതാണ് കുമ്മനം രാജശേഖരന്‍ ഏറ്റെടുത്ത ശേഷം ബി.ജെ.പി സ്വീകരിക്കുന്ന നയം. എല്‍.ഡി.എഫ് സര്‍ക്കാരിനെതിരെ ബി.ജെ.പിയും യുവമോര്‍ച്ചയും നടത്തുന്ന ,സമരങ്ങള്‍ ഇപ്പോള്‍ യു.ഡി.എഫിനേയും കോണ്‍ഗ്രസിനേയും കടത്തിവെട്ടുന്നതാണ്. എന്നാല്‍ കോണ്‍ഗ്രസിന് ഇത് തിരിച്ചറിയാന്‍ കഴിയുന്നുണ്ടെങ്കിലും ബി.ജെ.പിയെ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസിന് ആകുന്നില്ല.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പരമാവധി സീറ്റുകള്‍ നേടുക എന്ന ലക്ഷ്യമാണ് സി.പി.എമ്മിന് മുന്നിലുള്ളത്. എന്നാല്‍ ഒന്നോ രണ്ടോ സീറ്റുകള്‍ നോടാന്‍ ബി.ജെ.പി അണിയറയില്‍ ഒരുക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. ചുരുക്കത്തില്‍ കേരളത്തില്‍ യു.ഡി.എഫ് മൂന്നാം മുന്നണിയിലേയ്ക്ക് ഒതുങ്ങിപ്പോകുമോ എന്ന് കാത്തിരുന്ന് കാണേണ്ടിയിരിക്കുന്നു.

shortlink

Post Your Comments


Back to top button