
ഷില്ലോങ്: രാജ്യത്തൊട്ടാകെ 500 ,1000 നോട്ടുകൾ നിരോധിച്ച സാഹചര്യത്തിൽ നോട്ട് മാറാൻ ജനങ്ങൾ ബാങ്കുകള്‍ക്കും എ.ടി.എമ്മുകള്‍ക്കും മുന്നില്‍ ക്യൂ നില്‍ക്കുമ്പോള്‍. മേഘാലയിലെ ഒരു എം .എൽ.എ വെട്ടിലായിരിക്കുകയാണ്. മുൻ മന്ത്രിയും ഷിലോങ്ങ് എം.എൽ.എ യുമായ അലക്സാണ്ടര്‍ എല്‍.ഹെക്കിന്റെ വീട്ടിലാണ് ആളുകൾ ഇപ്പോൾ ക്യൂ നിൽക്കുന്നത്. അലക്‌സാണ്ടറിന്റെ പക്കല്‍ കണക്കില്‍പ്പെടാത്ത കോടികളുണ്ടെന്നും കേസില്‍ നിന്നൊഴിവാകാന്‍ എല്ലാവര്‍ക്കും അദ്ദേഹം 5000 രൂപ വെച്ച് കൊടുക്കുന്നുണ്ടെന്നുമുള്ള വ്യാജ പ്രചാരണത്തെത്തുടര്‍ന്നാണ് ആളുകള്‍ അദ്ദേഹത്തിന്റെ വീട്ടിലേക്ക് എത്തുന്നത്.
ആദ്യം കാര്യമാക്കാതിരുന്ന എംഎല്‍എ കൂടുതല്‍ ആളുകളെത്തിയതോടെ സമ്മര്‍ദത്തിലാകുകയും പോലീസിന് പരാതി നൽകുകയും ചെയ്തു. തന്റെ പ്രതിച്ഛായ നശിപ്പിക്കാന്‍ ചിലര്‍ ചേര്‍ന്ന് നടത്തുന്ന കുപ്രചാരണമാണിതെന്നും അദ്ദേഹം പറഞ്ഞു. രാവിലെ മുതല്‍ രാത്രി വരെ എകദേശം ആയിരത്തിനടുത്ത് ആളുകള്‍ പണത്തിനായി ദിവസവും എത്താറുണ്ടെന്നും. വീട്ടിലെത്തുന്ന ആളുകളെ മടക്കി അയക്കലാണ് തന്റെ ഇപ്പോഴത്തെ ജോലിയെന്നും അലക്സാണ്ടര്‍ പറയുന്നു. ആദ്യ ദിവസങ്ങളിൽ തന്റെ മണ്ഡലത്തിലുള്ള ആളുകള്‍ മാത്രമാണ് എത്തിയതെങ്കില്‍ പിന്നീടുള്ള ദിവസങ്ങളില്‍ അടുത്ത മണ്ഡലങ്ങളിലുള്ള ആളുകളും എത്താന്‍ തുടങ്ങിയെന്നും അലക്സാണ്ടർ പറഞ്ഞു.
Post Your Comments