
ബസ്മാത: തലയ്ക്ക് 10-ലക്ഷം രൂപ വിലയുമായിപോലീസിന്റെ കണ്ണുവെട്ടിച്ച് മാവോവാദി പ്രവര്‍ത്തനങ്ങളുമായി നടന്നിരുന്ന കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാവോയിസ്റ്റ്) സോണൽ കമാൻഡറടക്കം മൂന്നു പേരെ ജാർഖണ്ഡ് പൊലീസ് അറസ്റ്റ് ചെയ്തു. മസലിയ പൊലീസ് സ്റ്റേഷൻ അതിർത്തിയിലുള്ള ബസ്മാത ഗ്രാമത്തിൽ നിന്നാണ് ഇവരെ പൊലീസ് പിടികൂടിയത്.
ഇവരിൽ നിന്നും സ്ഫോടനത്തിനുപയോഗിക്കുന്ന ഡിറ്റൊണേറ്ററുകളും, ട്രാൻസിസ്റ്ററുകളും, 35,000 രൂപയും പിടിച്ചെടുത്തിട്ടുണ്ട്.
കമ്മ്യൂണിസ്റ്റ് മാവോയിസ്റ്റ് കേഡറിന്റെ സോണൽ കമാന്‍ഡറായ കാഞ്ചൻ ദാ എന്ന അവധ് കിഷോറാണ് പോലീസിന്റെ അപിടിയിലായിരിക്കുന്നത്. ഇയാളുടെ തലയ്ക്ക് സർക്കാർ 10 ലക്ഷം രൂപയാണ് വിലയിട്ടിരിക്കുന്നത്. ഇയാളുടെ സഹായികളായ ഗോപാൽ റായി, ഒകിൽ മർമൂർ എന്നിവരും പൊലീസ് പിടിയിലായി.
നിരവധി ആക്രമണക്കേസുകളിൽ പ്രതിയാണ് അറസ്റ്റിലായ കാഞ്ചൻ. 1980-കളിൽ ഹോം ഗാർഡ്സിൽ സേവനമനുഷ്ഠിച്ചിരുന്ന കാഞ്ചൻ 1997-ൽ പിതാവിന്റെ മരണത്തിനു ശേഷം നക്സൽ പ്രസ്ഥാനത്തിൽ ചേരുകയായിരുന്നു. മാവോയിസ്റ്റിന്റെ ദുംക, ഗോഡ്ഡ, ജംതാര, പാകൂർ തുടങ്ങിയ ജില്ലകളുടെ നേതൃത്വം വഹിച്ചു പോന്നിരുന്ന കാഞ്ചൻ, യുവാക്കളെ മാവോയിസ്റ്റ് പ്രസ്ഥാനത്തിലേയ്ക്ക് റിക്രൂട്ട് ചെയ്യുന്നതിലും ശ്രദ്ധിച്ചിരുന്നു.
ജില്ലാ പൊലീസ് സേനയും, സശസ്ത്ര സീമാ ബല്ലും (എസ്.എസ്.ബി) ചേർന്നു നടത്തിയ സംയുക്ത നടപടിയിലൂടെയാണ് ഇവർ പിടിയിലാകുന്നത്.
Post Your Comments