
ഡൽഹി: അതിര്‍ത്തിയില്‍ സുരക്ഷ ശക്തമാക്കിയതോടെ ആകാശമാര്‍ഗത്തിലൂടെ ഇന്ത്യയില്‍ കടക്കാന്‍ ഭീകരര്‍ പദ്ധതിയിടുന്നതായി ഇന്റലിജന്‍സ് ബ്യൂറോയുടെ മുന്നറിയിപ്പ്. പാകിസ്താനിലെ ഭീകരഗ്രൂപ്പുകള്‍ പാരച്യൂട്ട്, പാരാഗ്ലൈഡര്‍ എന്നിവ വഴി ഇന്ത്യയിലേക്ക് കടന്നുകയറി ആക്രമണം നടത്താനാണ് പദ്ധതിയിടുന്നതെന്ന് ഐബി സൈന്യത്തിന് മുന്നറിയിപ്പ് നല്കി. ഈ പശ്ചാത്തലത്തില്‍ അതിര്‍ത്തി മേഖലകളില്‍ വ്യോമനിരോധനം ഏര്‍പ്പെടുത്തി.
ലഷ്കര്‍ ഇ തയ്ബ അടക്കമുള്ള സംഘടനകൾ ഇന്ത്യൻ മിന്നലാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യയില്‍ പലയിടങ്ങളിലായി ചാവേര്‍ ആക്രമണം നടത്താനാണ് പദ്ധതിയിടുന്നത്. ഇന്റലിജന്‍സ് ബ്യൂറോയുടെ മുന്നറിയിപ്പ് ലഭിച്ചതായി ഗുജറാത്തിലെ സേനാവൃത്തങ്ങള്‍ അറിയിച്ചു. അതിര്‍ത്തി മേഖലകളിലെ വ്യോമസേനാ കേന്ദ്രങ്ങള്‍ക്കും പ്രത്യേക ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഇതേ തുടർന്ന് അതിര്‍ത്തി സംസ്ഥാനങ്ങളായ ഗുജറാത്ത്, പഞ്ചാബ് എന്നിവിടങ്ങളിലെ അതിര്‍ത്തി ഗ്രാമങ്ങളില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഗുജറാത്തിലെ കച്ച് തീരത്ത് നിന്നും പാകിസ്താനില്‍ നിന്നെത്തിയ ബോട്ട് ഇന്നലെ ബിഎസ്എഫ് പിടികൂടിയിരുന്നു.
Post Your Comments