
ന്യൂഡല്‍ഹി● സൗമ്യ വധക്കേസില്‍ ഗോവിന്ദച്ചാമിയ്ക്ക് ജീവപര്യന്തം ശിക്ഷ. കേസില്‍ വധശിക്ഷ റദ്ദാക്കിയ സുപ്രീം കോടതി ഹൈക്കോടതിയും വിചാരണക്കോടതിയും വിധിച്ച ജീവപര്യന്തം ശിക്ഷ ശരിവയ്ക്കുകയായിരുന്നു.
നേരത്തെ ഏഴു വർഷം കഠിന തടവെന്നായിരുന്നു വാര്‍ത്തകള്‍ വന്നത്. എന്നാല്‍ സുപ്രീം കോടതിയുടെ വിധിപ്പകർപ്പ് പൂർണമായും പുറത്തുവന്നതോടെയാണ് ഇക്കാര്യത്തിൽ കൂടുതല്‍ വ്യക്തത വന്നത്. ബലാത്സംഗം തെളിയിക്കപ്പെട്ടെങ്കിലും കൊലപാതക കുറ്റം തെളിയിക്കപ്പെട്ടിട്ടില്ല. ഇതാണ് വധ ശിക്ഷ റദ്ദാക്കുവാൻ കാരണമായത്. എന്നാൽ ജീവപര്യന്തം തടവിനൊപ്പം മാരകമായി മുറിവേല്‍പ്പിച്ചതിന് ഏഴു വർഷം കഠിന തടവെവെന്ന പുതിയ ശിക്ഷയും സുപ്രീം കോടതി നല്‍കിയിട്ടുണ്ട്. അതേസമയം രണ്ടു ശിക്ഷയും ഒന്നിച്ച് അനുഭവിച്ചാല്‍ മതിയെന്നും സുപ്രീം കോടതി വിധിയിൽ പറയുന്നു.
22 പേജുള്ള വിധിയുടെ ആദ്യ ഭാഗം മാത്രമാണ് കോടതിയിൽ വായിച്ചത്. ഇതാണ് അവ്യക്‌തതയ്ക്കു കാരണമായത്. വിധിയുടെ അവസാന ഭാഗത്താണ് ബലാത്സംഗ കുറ്റത്തിനും പിടിച്ചുപറി മോഷണം തുടങ്ങിയ കുറ്റങ്ങൾക്കും ഹൈക്കോടതിയും വിചാരണക്കോടതിയും നൽകിയ ശിക്ഷ നിലനിൽക്കുന്നതായി സുപ്രീം കോടതി വ്യക്‌തമാക്കിയിരിക്കുന്നത്. ബലാത്സംഗം തെളിയിക്കപ്പെട്ടെങ്കിലും കൊലപാതക കുറ്റം തെളിയിക്കാന്‍ പ്രോസിക്യുഷന് തെളിയിക്കാന്‍ കഴിയാതിരുന്നതാണ് വധശിക്ഷ ഒഴിവാക്കാന്‍ കാരണം.
Post Your Comments