
ശ്രീനഗര്‍:ജമ്മു കശ്മീര്‍ വിഷയത്തില്‍ ചര്‍ച്ചയ്ക്കായുള്ള പാകിസ്താന്റെ ക്ഷണം ഇന്ത്യ തള്ളിയതിനെ തുടര്‍ന്ന് പ്രധാനമന്ത്രിക്കെതിരെ കടുത്ത വിമർശനവുമായി കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുളള രംഗത്ത്.ഗുജറാത്തില്‍ ചെറിയ ഒരു പ്രശ്നം വരുമ്പോള്‍ പോലും അവിടെ സന്ദര്‍ശനം നടത്താനും ജനങ്ങളുമായി ചര്‍ച്ച നടത്താനും സമയം കണ്ടെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി എന്തുകൊണ്ടാണ് കശ്മീര്‍ വിഷയം ഗൗരവമായി പരിഗണിക്കാത്തതെന്നും ഒമര്‍ അബ്ദുളള ചോദ്യമുന്നയിച്ചു. കാലങ്ങളായി പ്രശ്നങ്ങള്‍ പുകയുന്ന കശ്മീരിനെ കുറിച്ച് സംസാരിക്കാതെ എന്തിനാണ് മോദി ബലൂചിസ്ഥാന്‍ വിഷയത്തില്‍ അഭിപ്രായം പറയുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കശ്മീര്‍ ഇന്ത്യയുടെ പ്രധാനപ്പെട്ട ഒരു സംസ്ഥാനമാണെന്ന് പറയുമ്ബോള്‍ എല്ലാവരും ഒരു പ്രശ്നബാധിതമായ ഭൂപ്രദേശത്തെക്കുറിച്ചാണ് ചര്‍ച്ച ചെയ്യുന്നതെന്നും കശ്മീര്‍ ജനതക്ക് പ്രാധാന്യം നല്‍കുന്നില്ലെന്നും ഒമര്‍ അബ്ദുളള കൂട്ടിച്ചേര്‍ത്തു. മെഹബൂബ മുഫ്തി നെഹ്റുവിനെ മുതല്‍ മോദിയെ വരെ കശ്മീര്‍പ്രശ്നത്തിന് ഉത്തരവാദികളാക്കിയെന്നും മെഹ്ബൂബ മുഫ്തി കാശ്മീരിനെ വളരെയധികം മോശമാക്കിയെന്നും ഒമർ പറഞ്ഞു.
ഇന്ത്യയും പാകിസ്താനും തമ്മില്‍ ചര്‍ച്ച നടന്നാല്‍ മാത്രമേ ഇരുരാജ്യങ്ങളും തമ്മില്‍ സൗഹൃദാന്തരീക്ഷം സൃഷ്ടിക്കാന്‍ സാധിക്കുളളൂ. ഇതിന്റെ ഉത്തരവാദിത്വം ഇരുരാജ്യങ്ങളിലെയും പ്രധാനമന്ത്രിമാരായ നരേന്ദ്ര മോദിക്കും നവാസ് ഷെരീഫിനും ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments