NewsInternational

ബ്രിട്ടണ്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്തേയ്ക്ക് : ബ്രിട്ടന്റെ ചരിത്രത്തില്‍ പുതിയ അധ്യായം

ലണ്ടന്‍: ബ്രിട്ടണ്‍ യൂറോപ്യന്‍ യൂണിയനില്‍ തുടരണോ വേണ്ടയോ എന്ന് തീരുമാനിക്കുന്ന ബ്രെക്‌സിറ്റ് അഭിപ്രായവോട്ടെടുപ്പിന്റെ അന്തിമഫലം പുറത്ത്. ബ്രിട്ടന്‍ പുറത്തു പോകണമെന്ന വിഭാഗത്തിന് ജയം. ഇതോടെ, ബ്രിട്ടന്റെ ചരിത്രത്തില്‍ പുതിയ അധ്യായം കുറിക്കുകയാണ്. 52 ശതമാനം വോട്ട് നേടിയാണ് ‘പിന്‍മാറണം’ പക്ഷം ജയിച്ചത്. യൂറോപ്യന്‍ യൂണിയനില്‍ തുടരണമെന്ന നിലപാടെടുത്തവര്‍ക്ക് 48 ശതമാനം വോട്ട് ലഭിച്ചു. ഫലം തിരിച്ചടിയായതോടെ പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ രാജിവച്ചേക്കുമെന്ന് സൂചനയുണ്ട്. ഇതോടെ യൂറോപ്യന്‍ യൂണിയനില്‍നിന്നു പിന്മാറുന്ന ആദ്യരാജ്യമായി ബ്രിട്ടന്‍. യൂറോപ്പുമായി തുടര്‍ന്നുള്ള ബന്ധം പുതുതായി ഉരുത്തിരിയേണ്ടിവരും. ലോക സമ്പദ് രംഗത്ത് അഞ്ചാം സ്ഥാനമുള്ള ബ്രിട്ടന് പിന്മാറ്റം സാമ്പത്തികമായി കനത്ത ആഘാതമുണ്ടാക്കുമെന്നു വിദഗ്ധര്‍ വിലയിരുത്തുന്നു. ഇപ്പോള്‍ തന്നെ ഇതിന്റെ സൂചന കണ്ടു തുടങ്ങി. പൗണ്ടിന്റെ മൂല്യത്തില്‍ ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവ് രേഖപ്പെടുത്തി. സെന്‍സെക്‌സ് 1000 പോയിന്റും നിഫ്റ്റി 250 പോയിന്റും താഴ്ന്നു. രൂപയുടെ മൂല്യത്തിലും വലിയ ഇടിവാണ് ഉണ്ടായത്.

യൂറോപ്യന്‍ യൂണിയനില്‍ തുടരുന്നതിനെ എക്കാലവും സംശയത്തോടെ കണ്ടിരുന്ന കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലെ വിഭാഗീയതയുടെ സമ്മര്‍ദമാണ് കാമറൂണിനെ ബ്രെക്‌സിറ്റ് വോട്ട് തീരുമാനത്തിനു നിര്‍ബന്ധിതനാക്കിയത്. ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍നിന്നു പിന്മാറണമെന്ന മുറവിളിക്കു ശക്തി പകര്‍ന്നതു കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലെ മുന്‍ ലണ്ടന്‍ മേയറും തീവ്രനിലപാടുകാരനുമായ ബോറിസ് ജോണ്‍സനാണ്.

പാര്‍ട്ടിയില്‍ കാമറൂണിന്റെ നേതൃത്വത്തിനും ജോണ്‍സണ്‍ കടുത്ത വെല്ലുവിളി ഉയര്‍ത്തി. കര്‍ശനമായ കുടിയേറ്റവിരുദ്ധ നിലപാടുള്ള യു.കെ ഇന്‍ഡിപെന്‍ഡന്‍സ് പാര്‍ട്ടിയുടെ നൈജല്‍ ഫറാഗും ‘പിന്മാറണം’ പക്ഷക്കാര്‍ക്കു കരുത്തു പകര്‍ന്നു. ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ തുടരണമെന്ന നിലപാടിനെ ലേബര്‍ പാര്‍ട്ടിയും ലിബറല്‍ ഡെമോക്രാറ്റുകളും കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലെ കാമറൂണ്‍ വിഭാഗവും പിന്തുണയ്ക്കുന്നു. സാധാരണ ജനങ്ങളുടെ ജയമാണ് ഇത്. ജൂണ്‍ 23 നമ്മുടെ സ്വാതന്ത്ര്യ ദിനമാണെന്ന് നൈജല്‍ ഫറാഗ് പ്രതികരിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button