NewsIndia

ശുദ്ധജലം പാഴാക്കുന്നവര്‍ക്ക് മുന്നറിയിപ്പ് : ഭൂഗര്‍ഭജല വിനിയോഗത്തിന് നിയന്ത്രണം വരുന്നു

ന്യൂഡല്‍ഹി: ശുദ്ധജലം പൗരാവകാശമായി അംഗീകരിക്കുന്നതും ജലദുര്‍വിനിയോഗം കടുത്ത കുറ്റമായി പരിഗണിക്കുന്നതുമായ നിയമനിര്‍മാണത്തിന് കേന്ദ്ര സര്‍ക്കാര്‍ നടപടി തുടങ്ങി. കുടിവെള്ളം, ശുചീകരണം, ഭക്ഷ്യസുരക്ഷ, കൃഷി, സ്ത്രീകളുടെ ആവശ്യങ്ങള്‍ എന്നിവ കഴിഞ്ഞുമാത്രമേ ഭൂഗര്‍ഭജലം വ്യവസായിക ആവശ്യങ്ങള്‍ക്ക് വിനിയോഗിക്കാവൂ എന്നതടക്കമുള്ള ശ്രദ്ധേയ വ്യവസ്ഥകളാണ് കേന്ദ്ര ജലവിഭവമന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച കരട് ബില്ലുകളിലുള്ളത്.

ജലവിനിയോഗത്തിന് പഞ്ചായത്തുകള്‍ക്കും ഗ്രാമസഭകള്‍ക്കും കൂടുതല്‍ അധികാരം വിഭാവനം ചെയ്യുന്ന ഭൂഗര്‍ഭജല പരിപാലന, സംരക്ഷണ, നിയന്ത്രണ, മാനേജ്‌മെന്റ് ബില്‍ യാഥാര്‍ഥ്യമായാല്‍ കണക്കില്ലാതെ ജലമൂറ്റുന്നതിന് അറുതിവരും.

വന്‍ കമ്പനികളും വ്യവസായശാലകളും തങ്ങളുടെ അധീനതയിലുള്ള ഭൂമിയില്‍നിന്ന് വലിയ നിയന്ത്രണങ്ങളില്ലാതെയാണ് ജലമൂറ്റുന്നത്.

വെള്ളം ന്യായമായും ഉത്തരവാദിത്തപൂര്‍ണമായുമാണ് ഉപയോഗിച്ചത് എന്ന് വ്യക്തമാക്കുന്ന കണക്ക് കമ്പനികള്‍ നല്‍കേണ്ടിവരും. മലിനീകരണ സാധ്യതകള്‍ പരിഹരിക്കുന്നതും അവരുടെ ചുമതലയാണ്. വീഴ്ചവരുത്തുന്നവര്‍ക്ക് 5000 മുതല്‍ അഞ്ചുലക്ഷം വരെ പിഴ ചുമത്താനും ആസൂത്രണ ബോര്‍ഡ് മുന്‍ അംഗം മിഹിര്‍ ഷായുടെ അധ്യക്ഷതയിലെ സമിതി തയാറാക്കിയ ബില്‍ വ്യവസ്ഥചെയ്യുന്നുണ്ട്.

shortlink

Post Your Comments


Back to top button